സംസ്ഥാനത്ത് അശാസ്ത്രീയ മാലിന്യക്കൂനകള്‍ നീക്കം ചെയ്ത് ഭൂമി വീണ്ടെടുക്കും

By: 600021 On: Jan 17, 2024, 6:02 PM

സംസ്ഥാനത്ത് ലോക ബാങ്ക് സഹായത്തോടെയുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ് ഡബ്ല്യുഎംപി) പ്രകാരം നഗരപ്രദേശങ്ങളില്‍ കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്ത് ഭൂമി വീണ്ടെടുക്കും. സംസ്ഥാനത്താകെ 20 നഗരങ്ങളിലായി ആദ്യഘട്ടത്തില്‍ 12 നഗരസഭകളിലും രണ്ടാംഘട്ടത്തില്‍ എട്ട് നഗരസഭകളിലുമായാണ് പദ്ധതി നടപ്പാക്കുന്നത്. 100 കോടി രൂപയാണ് പദ്ധതിക്ക് ആകെ പ്രതീക്ഷിക്കുന്ന ചെലവ്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഡമ്പ് സൈറ്റ് റമഡിയേഷനിലൂടെ 60 ഏക്കര്‍ സ്ഥലമാണ് വീണ്ടെടുക്കാനാകുകയെന്ന് കെഎസ് ഡബ്ല്യുഎംപി അറിയിച്ചു. കൊട്ടാരക്കര, കായംകുളം, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, വടക്കന്‍ പറവൂര്‍, കളമശ്ശേരി, വടകര, കല്‍പ്പറ്റ, ഇരിട്ടി, കൂത്തുപറമ്പ്, കാസര്‍ഗോഡ് എന്നീ 12 നഗരങ്ങളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. രണ്ടാം ഘട്ടത്തില്‍ മാവേലിക്കര, കോട്ടയം, ചാലക്കുടി, കുന്നംകുളം, വടക്കാഞ്ചേരി, പാലക്കാട്, മലപ്പുറം, മഞ്ചേരി നഗരസഭകളില്‍ പദ്ധതി നടപ്പാക്കും.20 നഗരങ്ങളിലെ അശാസ്ത്രീയ മാലിന്യക്കൂനകളിലായി 4.30 ലക്ഷം മെട്രിക് ടണ്‍ മാലിന്യമാണ് ഉള്ളത്.യന്ത്രസഹായത്തോടെ മാലിന്യം നീക്കം ചെയ്ത് അതതു സ്ഥലത്തു വച്ചു തന്നെ ജൈവ, അജൈവ മാലിന്യങ്ങളായി വേര്‍തിരിക്കുകയും അവ വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുകയും ചെയ്യുന്ന ഡമ്പ് സൈറ്റ് റമഡിയേഷന്‍ ബയോ മൈനിംഗ് പ്രക്രിയയാണ് പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നത്. ജൈവമാലിന്യങ്ങള്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കും വളമായും നല്‍കുകയും പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ പുന:ചംക്രമണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യും.പദ്ധതിയിലൂടെ വീണ്ടെടുക്കുന്ന ഭൂമിയിൽ ആധുനിക രീതിയിലുള്ള എംസിഎഫ്, ആര്‍ആര്‍എഫ് എന്നിവ സ്ഥാപിക്കുകയോ ബയോപാര്‍ക്ക് പേലുള്ള നൂതന ആശയങ്ങള്‍ നടപ്പിലാക്കുകയോ ചെയ്യും. ഇതോടെ മാലിന്യപ്രശ്നം മൂലം നഗരങ്ങളിലുണ്ടാകുന്ന ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങളിലും ഗുണപരമായ മാറ്റമുണ്ടാക്കും.