ഐആര്‍ജിസിയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുമെന്ന് ജസ്റ്റിന്‍ ട്രൂഡോ 

By: 600002 On: Jan 9, 2024, 11:10 AM

 

 

ഇറാന്‍ സായുധ സേനയുടെ ഭാഗമായ പ്രത്യേക സായുധ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ(ഐആര്‍ജിസി) തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഐആര്‍ജിസിയെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2020 ജനുവരി 8 ന് ഉക്രെയ്ന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 752 ഐആര്‍ജിസി വെടിവെച്ചിട്ട സംഭവത്തിന്റെ വാര്‍ഷികത്തിലാണ് ട്രൂഡോ ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ട 176 വിമാന യാത്രക്കാരില്‍ 55 പേര്‍ കനേഡിയന്‍ പൗരന്മാരും 30 പേര്‍ പെര്‍മനന്റ് റെസിഡന്റ്‌സുമായിരുന്നു. എന്നാല്‍ ഇറാനിയന്‍ മേജര്‍ ജനറലിന്റെ കൊലപാതകത്തിന് പിന്നാലെ ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയും വിമാനം ശത്രുക്കളുടെതാണെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചിട്ടതാണെന്നുമാണ് ഐആര്‍ജിസിയുടെ വിശദീകരണം.  

കൊല്ലപ്പെട്ടവരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച ട്രൂഡോ ഐആര്‍ജിസിയെ തീവ്രവാദ സംഘടനയായി പട്ടികപ്പെടുത്തുന്നതിനുള്ള വഴികള്‍ തേടുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ തുടരുമെന്ന് അറിയിച്ചു. ശക്തമായ ഈ പാരാമിലിറ്ററി ഗ്രൂപ്പിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് വിമാനപകടത്തില്‍ കൊല്ലപ്പെട്ട കനേഡിയന്‍ പൗരന്മാരുടെ കുടുംബങ്ങള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. റെവല്യൂഷണറി ഗാര്‍ഡിന്റെ ശാഖയായ ക്വോഡ്‌സ് ഫോഴ്‌സിനെ 2012 ല്‍ കാനഡ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.