വടക്കൻ ഗാസയിലെ ജനങ്ങൾക്ക് തെക്കോട്ട് നീങ്ങാൻ നാല് മണിക്കൂർ അനുവദിക്കുമെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്). ഗാസ സിറ്റിയിലും വടക്കൻ ഗാസയിലും വ്യോമാക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ പ്രദേശത്തിൻ്റെ തെക്കൻ ഭാഗത്തേക്ക് നീങ്ങാൻ ഗാസയിലെ സാധാരണക്കാരോട് ഐഡിഎഫ് ആവർത്തിച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ രണ്ട് പ്രദേശങ്ങളും പലസ്തീൻ ഭീകര സംഘടനയായ ഹമാസ് ഉപയോഗിക്കുന്നുണ്ടെന്നാണ് ഐഡിഎഫിൻ്റെ വാദം.കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം അൽ-മഗാസി അഭയാർത്ഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടതായി ഗാസ മുനമ്പിലെ ഹമാസിൻ്റെ കീഴിലുള്ള ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.പ്രദേശത്ത് ഹമാസ് ഭരണാധികാരികളെ തകർക്കാൻ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം.അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെസ്റ്റ് ബാങ്കിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയ ബ്ലിങ്കൻ മേഖലയിലെ നേതാക്കളുമായി ചർച്ച നടത്തി. ഗാസ മുനമ്പിൽ പ്രവേശിക്കാൻ അടിയന്തര വെടിനിർത്തലും മാനുഷിക സഹായവും അനുവദിക്കണമെന്ന് ഫലസ്തീൻ നേതാവ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഗാസ മുനമ്പിൽ വെടിനിർത്തൽ എന്ന വിഷയത്തിൽ യുഎസും അതിൻ്റെ അറബ് സഖ്യകക്ഷികളും ഭിന്നതയിലാണ്. ഖത്തർ, സൗദി, ഈജിപ്ത്, ജോർദാൻ, യുഎഇ ഉൾപ്പെടെ അറബ് രാജ്യങ്ങൾ ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തലിന് അഭ്യർത്ഥിച്ചിട്ടുണ്ട്. മറുവശത്ത്, വെടിനിർത്തൽ പ്രതികൂല ഫലമുണ്ടാക്കുമെന്നും ഹമാസിന് മാത്രമേ ഗുണം ചെയ്യൂവെന്നും വീണ്ടും സംഘടിച്ച് വീണ്ടും ആക്രമിക്കാൻ അനുവദിക്കുമെന്നുമാണ് യുഎസിൻ്റെ പക്ഷം.