ദില്ലിയിൽ നാളെ ആരംഭിക്കുന്ന ജി20 ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ , ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി ലോക നേതാക്കൾ ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായി ഇന്ത്യ സന്ദർശിക്കുന്ന ബൈഡനെ കേന്ദ്രസഹമന്ത്രി വി കെ സിങ്ങ് വൈകിട്ട് 6.55ന് ദില്ലിയിലെ എയർഫോഴ്‌സ് വൺ വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഉഭയകക്ഷി ചർച്ച നടത്തും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കാത്ത സാഹചാര്യത്തില്‍ ഇരു നേതാക്കന്മാരുടെയും കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമുണ്ട്. നാളെ G-20 സമ്മേ ളനത്തിന് പുറമെ UK, ജപ്പാന്‍, ജര്‍മ്മനി, ഇറ്റലി, നേതാക്കളുമായും പ്രധാനമന്ത്രി ഉഭയകക്ഷി സംഭാഷണം നടത്തും. നൈജീരിയ പ്രസിഡന്റ് ബോല അഹ്‌മദ് ടിനുബു, മൊറീഷ്യസ് പ്രസിഡന്റ് പ്രവിന്ദ് കുമാര്‍ ജുഗ്‌നാഥ് തുടങ്ങിയവരും ദില്ലിയിൽ എത്തി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസ്, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയ ലോക നേതാക്കളും ദില്ലി വിമാനത്താവളത്തിൽ എത്തും.
അതേസമയം, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര ഉച്ചകോടികളിലൊന്നായ 18-ാമത് വാര്‍ഷിക ജി20 ഉച്ചകോടിയോടനുബന്ധിച്ഛ് രാജ്യതലസ്ഥാനത്തും ജി 20 ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിലും ഭക്ഷണം ഉൾപ്പെടെ കാര്യങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വരുന്ന മൂന്ന് ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക.