സംസ്ഥാനത്തിന്റെ ഖരമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച 'കേരള ഖരമാലിന്യ പരിപാലന പദ്ധതി'ക്ക് കൊച്ചിയിൽ തുടക്കമായി. ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിന്റെയും സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി കേരളത്തിലെ മുഴുവൻ നഗരസഭകൾക്കും ശാസ്ത്രീയ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ ലഭ്യമാക്കാനുദ്ദേശിച്ചാണ്. 2,400 കോടി രൂപയാണ് പദ്ധതിക്ക് കണക്കാക്കുന്ന ചെലവ്. മാലിന്യ ശേഖരണം മുതൽ സംസ്കരണം വരെയുള്ള എല്ലാ മേഖലകളിലും സുസ്ഥിരമായ സംവിധാനങ്ങൾ തയ്യാറാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. 'നവകേരളം' പദ്ധതിയുടെ തുടർച്ചയായാണ് 'കേരള ഖരമാലിന്യ പരിപാലന പദ്ധതി' ആവിഷ്കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.