പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി സെപ്റ്റംബര്‍ മാസത്തോടെ എല്ലാ സർക്കാർ ആശുപത്രികളിലും യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിലവില്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. തിരുവനന്തപുരവും, കണ്ണൂരും ഉടന്‍ യാഥാര്‍ത്ഥ്യമാകും. എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി നിര്‍വഹിക്കും. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിയ്ക്കുന്ന മാതൃയാനം പദ്ധതിയുടെ ട്രയല്‍ റണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലും ആരംഭിച്ചു. 28 വാഹനങ്ങളാണ് പദ്ധതിക്കായി എസ്.എ.ടി. ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്. പ്രതിവര്‍ഷം പതിനായിരത്തോളം പ്രസവങ്ങൾ നടക്കുന്ന ആശുപത്രികളിലൊന്നായ എസ്.എ.ടി.യില്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അനേകായിരം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചേക്കും.