എഡ്മന്റനിലെ ഡ്രെയ്ടൺ വാലിയിൽ ഉണ്ടായ അഗ്നിബാധയിൽ നിരവധി വീടുകൾ കത്തിനശിച്ചു. നിയന്ത്രണാതീതമായി പടർന്ന തീ ഇപ്പോൾ 62% വരെ നിയന്ത്രിച്ചതായി അഗ്നിശമന സേനാവൃത്തങ്ങൾ അറിയിച്ചു. 43 കിലോമീറ്റർ നീളമുള്ള ഫയർ ലൈൻ നിർമിച്ചുകൊണ്ട് 155 അഗ്നിശമന സേന ഉദ്യോഗസ്ഥരാണ് തീയണയ്ക്കാൻ ശ്രമം തുടരുന്നത്. നാല് ഹെലികോപ്റ്ററുകളോടൊപ്പം മിലിട്ടറിയുടെ സേവനവും സംഭവസ്ഥലത്ത് ലഭ്യമാണ്.
കാലാവസ്ഥ പ്രതികൂലമായാണ് അനുഭവപ്പെടുന്നത്. ചൂടേറിയതും വരണ്ടതുമായ കാലാവസ്ഥ തുടരാനാണ് സാധ്യത. ഇത് തീയണയ്ക്കുന്നത് ശ്രമകരമാക്കും. കാട്ടുതീ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വീടുകളിൽ നിന്നും രക്ഷപ്പെട്ടവർക്ക് ഒരാഴ്ച്ച കാലത്തോളം തിരികെ വരാനാവില്ല. പ്രാഥമിക സൗകര്യങ്ങളും സേവനങ്ങളും പുനസ്ഥാപിക്കാൻ ഇനിയും സമയം എടുക്കും. അഗ്നിബാധയിൽ വീട് നഷ്ടപ്പെട്ട ജനങ്ങൾക്ക് കനേഡിയൻ റെഡ് ക്രോസ് താത്കാലിക പാർപ്പിടം ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം മൃഗങ്ങൾക്കും സംരക്ഷണം നൽകുന്നുണ്ട്. ഇതുവരെ 378 മൃഗങ്ങളെ രക്ഷപ്പെടുത്തി, ഇതിൽ 155 ജീവികളെ ഉടമസ്ഥർക്ക് കൈമാറി.