സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങളിലും അതിസുരക്ഷ നമ്പർ പ്ലേറ്റ് നിർബന്ധമായി ഘടിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. 2019 ഏപ്രിൽ ഒന്നിന് മുൻപുള്ള വാഹനങ്ങളിലാണ് അതി സുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമായും ഘടിപ്പിക്കേണ്ടത്. 2001ലെ മോട്ടോർ വാഹന ഭേദഗതി നിയമപ്രകാരമാണ് നിർദ്ദേശം. 2018 ഡിസംബർ 6നാണ് എല്ലാ വാഹനങ്ങളിലും ഇത് നിർബന്ധമാക്കി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചത്. 2019 ൽ ഗതാഗത വകുപ്പും സർക്കുലർ ഇറക്കിയിരുന്നു. കേരളത്തിൽ മൂന്നുമാസം കൊണ്ട് നിർദ്ദേശം നടപ്പിലാക്കാൻ ആകുമെന്നാണ് പ്രതീക്ഷ. ഇളക്കിമാറ്റാനോ രണ്ടാമത് ഉപയോഗിക്കാനോ പറ്റാത്തതാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റ്. ഇതിൽ ക്രോമിയം കൊണ്ടുള്ള ഹോളോഗ്രാം മുദ്രയും സ്ഥിരമായ തിരിച്ചറിയൽ നമ്പറും ഉണ്ടാകും.