രാജ്യത്ത് സൈന്യത്തിലും മറ്റ് മേഖലകളിലും സ്ത്രീ പ്രാധിനിന്യവും ശാക്തികരണവും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ചരിത്ര തീരുമാനവുമായി കേന്ദ്രസർക്കാർ. 2024 ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീകളെ മാത്രം ഉൾപ്പെടുത്താനാണ് പുതിയ തീരുമാനം. നിശ്ചല ദൃശ്യങ്ങൾ, മാർച്ച് തുടങ്ങിയ പ്രകടനങ്ങളിലും സ്ത്രീകൾ മാത്രമായിരിക്കും പങ്കെടുക്കുക. രാജ് പഥിൽ നടക്കുന്ന വാർഷിക പരേഡ് സംഘാടന ചുമതലയുള്ള സേനയ്ക്കും മറ്റും മാർച്ച് മാസത്തിൽ അയച്ച കത്തിൽ ഇക്കാര്യം വ്യക്തമാക്കിയതായാണ് ഔദ്യോഗിക അറിയിപ്പ്. ആഭ്യന്തര, സാംസ്കാരിക, നഗര വികസന മന്ത്രാലയങ്ങൾക്കും അറിയിപ്പ് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവിധ സേനാ വിഭാഗങ്ങളിൽ വനിതകളുടെ എണ്ണം വർദ്ധിപ്പിക്കുകയും റിപ്പബ്ലിക് പരേഡിൽ വനിതാ പ്രാതിനിത്യം ഉറപ്പുവരുത്തുകയും ചെയ്തുവരുന്നുണ്ട്.