ഗോ റ്റു യുവർ ക്ലാസ്സ് ഇൻ കാനഡ - Dr. പി വി ബൈജു

By: 600030 On: May 1, 2023, 5:19 AM

Written by: Dr. പി വി ബൈജു

ഒരു കൂട്ടർ നാട്ടിൽ നിന്നും എങ്ങനെയും രക്ഷപെടാൻ നോക്കുന്നു. വേറൊരു കൂട്ടർ പുറത്തേക്കു പോകുന്നവരെ തടയാൻ നോക്കുന്നു. എത്ര തടഞ്ഞാലും കേരളത്തിൽ നിന്നും കാനഡയിലേക്കുള്ള വിദ്യാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും ഒഴുക്ക് കൂടുന്നേയുള്ളൂ. മലയാളികൾ മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും, ലോകത്തിൻ്റെ  വിവിധ ഭാഗങ്ങങ്ങളിൽ നിന്നുള്ളവരും പഠിക്കാനായി കാനഡയിലേക്ക് വരുന്നുണ്ട്.

കാനഡയിൽ രണ്ടു വർഷം പഠിച്ചാൽ, സാധാരണ നിലയിൽ മൂന്നു വർഷം ഇവിടെ താമസിച്ചു ജോലി ചെയ്യാം. ഒരു വർഷത്തെ കോഴ്സ് ആണെങ്കിൽ ഒരു വർഷം താമസിച്ച്  ജോലി ചെയ്യാം. മൂന്നു വർഷത്തെ താമസക്കാലം കൊണ്ട്, കാനഡയിലെ
പെർമെനന്റ് റെസിഡന്റ് വിസ ലഭിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. ചുരുക്കത്തിൽ അഞ്ചു വർഷം കൊണ്ട് പഠനവും കഴിഞ്ഞു കാനഡയിലെ പി ആറും കിട്ടി, സാമ്പത്തീക ഭദ്രത കൈവരിക്കാം. പ്ലസ് ടു കഴിഞ്ഞു നാട്ടിൽ നിന്നും വരുന്ന ഒരാൾക്ക്, ഏകദേശം ഇരുപത്തഞ്ചു വയസോടെ, പഠിക്കാനായി ചെലവഴിച്ച കടവും വീട്ടി, സാമ്പത്തീക സുരക്ഷിതത്വം നേടാം. നാട്ടിലെ പോലെ ആരുടെയും കയ്യും കാലും പിടിക്കാതെ തന്നെ ഇവിടെ ജീവിക്കുകയും ചെയ്യാം. ഇതൊക്കെ ആയിരിക്കാം കൂടുതൽ മലയാളികളെ കാനഡയിലേക്ക് ആകർഷിക്കുന്നത്.

കാനഡയിലെ കുടിയേറ്റത്തിന്റെ ചുമതലയുള്ള ഇമ്മിഗ്രേഷൻ ആൻഡ് റെഫ്യൂജീസ് കമ്മീഷൻ കാനഡയുടെ കണക്കനുസരിച്ചു 2022 ൽ കാനഡ 184 രാജ്യങ്ങളിൽ നിന്നായി 551,405 വിദ്യാർത്ഥികളെ പഠിക്കാനായി സ്വീകരിച്ചു. ഇതൊരു സർവകാല റെക്കോർഡ് ആണ്. 2019 ൽ 400600 വിദ്യാർത്ഥികളാണ് കാനഡയിൽ പഠിക്കാൻ വന്നത്. അടുത്ത വർഷം കോവിഡ്  മൂലം അത് കുറഞ്ഞു. പക്ഷെ 2021 ൽ അത് 444,260 ആയി ഉയർന്നു. 2022 ന്റെ അവസാനം കാനഡയിൽ 807,750 വിദ്യാർഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പഠിക്കാനായി കാനഡയിൽ ഉണ്ട്. (മുൻവർഷങ്ങളിൽ വന്നവർ ഉൾപ്പടെ).


2022 ൽ  കാനഡയിൽ പുതിയതായി പഠിക്കാൻ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ എത്തിയ പത്തു രാജ്യങ്ങൾ

ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ

കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നാണ്. 2022 ന്റെ അവസാനം ഇന്ത്യയിൽ നിന്നുള്ള  319,130 പേരാണ് വിദ്യാർഥികളായി കാനഡയിൽ ഉള്ളത്. അത് കാനഡയിലെ മൊത്തം വിദേശ വിദ്യാർഥികളുടെ 39.5  ശതമാനം ആണ്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ അഞ്ചു വർഷങ്ങളായി കൂടിക്കൊണ്ടിരിക്കയാണ്. എന്നാൽ മുൻകലങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ വന്നിരുന്ന ചൈനയിലെ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ അഞ്ചു വർഷമായി കുറഞ്ഞുകൊണ്ടിരിക്കയാണ്. കാനഡയിലെ കോളേജുകളിലും, സർവകലാശാലകളിലും അഡ്മിഷൻ കിട്ടുന്ന എല്ലാവർക്കും, പഠിക്കാനുമുള്ള വിസ കിട്ടുന്നില്ലെന്നതും ഒരു യാഥാർഥ്യമാണ്. 2021 ൽ കാനഡയിൽ പഠിക്കാനുള്ള ഓഫർ ലെറ്റർ കിട്ടിയ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളിൽ, ഏകദേശം 41 ശതമാനം പേർക്ക് വിസ കിട്ടിയില്ല. അവരിൽ ചിലർ വീണ്ടും അപേക്ഷിച്ചു, വിസ കിട്ടിയിരിക്കാൻ സാധ്യതയുണ്ട്. 


2022അവസാനം കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ  ഏറ്റവും കൂടുതൽ പേർ എത്തിച്ചേർന്ന പതിനഞ്ച് രാജ്യങ്ങൾ

 

കാനഡയിലെ ഉന്നതവിദ്യാഭാസത്തിൻ്റെ  ഗുണ നിലവാരം, മറ്റുള്ള വികസിത രാജ്യങ്ങളുമായി തുലനംചെയ്യുമ്പോൾ കുറഞ്ഞ ഫീസ്, പഠനത്തിനുശേഷം ജോലിക്കും, സ്ഥിരതാമസത്തിനും ഉള്ള സാധ്യതകൾ, പഠിക്കുമ്പോൾ തന്നെ ജോലി ചെയ്യാനുള്ള അവസരങ്ങൾ, തുടർ പഠനത്തിനുള്ള അവസരങ്ങൾ മുതലായവയാണ്‌ കാനഡയിലേക്ക് അന്തരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. കാനഡയിൽ പഠിക്കാൻ വരുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും, താരതമന്യേ പഠിക്കാൻ എളുപ്പവും, ജോലി കിട്ടാൻ സാധ്യതയുമുള്ള ഡിപ്ലോമ തലത്തിലുള്ള കോഴ്സകളാണ് ആദ്യത്തിൽ എടുക്കുന്നത്. പക്ഷെ ഇവിടെ സ്ഥിരതാമസമാക്കി കഴിയുമ്പോൾ, തങ്ങൾക്കു ഇഷ്ടമുള്ള ഏതു കോഴ്സുകളും, ഏതു പ്രായത്തിലും ചെയ്യാം. മാത്രവുമല്ല, പിആർ ആയിക്കഴിയുമ്പോള് പഠിക്കാനുള്ള ഫീസ് വളരെ കുറയുകയും ചെയ്യുന്നു.  

2022 ൽ ഇന്ത്യയിൽ നിന്നും 750,365 വിദ്യാർഥികൾ പഠിക്കാനായി വിദേശത്തേക്ക് പോയി എന്നാണ് ഒരു  ചോദ്യത്തിന് മറുപടി ആയി, കേന്ദ്ര വിദ്യാഭ്യസ സഹമന്ത്രി സുഭാഷ് സർക്കാർ 2023 ഫെബ്രുവരി ആറിന് പാർലമെൻറിൽ പറഞ്ഞത്. 2017 ൽ 454,009,  2018 ൽ 586,337 , 2019 ൽ  517,998 , 2020 ൽ  259,655 (കോവിഡ് മൂലം പുറത്തു പഠിക്കാൻ പോകുന്നവർ കുറഞ്ഞു), 2021 ൽ 444,553 എന്നിങ്ങനയെയാണ് കഴിഞ്ഞ ആറ് വർഷങ്ങളിലായി ഇന്ത്യയിൽ നിന്നും പഠിക്കാനായി വിദ്യാർഥികൾ വിദേശരാജ്യങ്ങളിലേക്ക് പോയത്.  അതായത് കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ  ഏകദേശം മുപ്പതു ലക്ഷം ഇന്ത്യക്കാരാണ് വിദേശത്തു പഠിക്കാനായി പോയത്.

ഇന്ത്യയിൽ നിന്നും വിദേശത്തതു പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളിൽ നാല് ശതമാനം മാത്രമാണ് കേരളത്തിൽ നിന്നുള്ളത് എന്നാണ് ഈ വർഷം ഫെബ്രുവരി ആറിന് സംസ്ഥാന ഉന്നത വിദ്യാഭാസ മന്ത്രി പറഞ്ഞത്. മന്ത്രിയുടെ കണക്കു പ്രകാരം 2016 ൽ 18,428, 2017 ൽ 21,093, 2018 ൽ 26456, 2019 ൽ 30,948, 2020 ൽ 15,277 എന്നിങ്ങനയെയാണ് വിദേശത്തു പഠിക്കാൻ പോയ മലയാളികൾ. നോർക്കയിൽ രജിസ്റ്റർ ചെയ്തു പഠിക്കാൻ പോകുന്നവരുടേതല്ലാതെ, വിദശത്തു പഠിയ്ക്കാൻ പോകുന്ന വിദ്യാർത്ഥികളുടെ യഥാർത്ഥ കണക്കുകൾ കേരളം സര്ക്കാരിന്റെ പക്കൽ ഇല്ല എന്നതാണ് യാഥാർഥ്യം. ഒരു വർഷം ഏകദേശം 35000 പേരെങ്കിലും കേരളത്തിൽ നിന്നും വിദേശത്തു പഠിക്കാൻ പോകുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഒരു വിദ്യാർത്ഥി ഏകദേശം ഇരുപത് ലക്ഷം രൂപ വിദേശത്തു പഠിക്കാനായി മുടക്കുന്നുണ്ട്‌. എന്തായാലും കഴിഞ്ഞ രണ്ടു വർഷങ്ങളിലായി  കാനഡയുൾപ്പടെ വിദേശത്തു പഠിക്കാൻ പോകുന്നവരുടെ എണ്ണം ഏറെ വർദ്ധിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ വിദേശത്തേക്കു അയക്കാൻ സഹായിക്കുന്ന ഏജൻസികൾ പത്തു വർഷം  മുൻപ് ഏകദേശം അൻപതോളം ആയിരുന്നെങ്കിൽ ഇപ്പോഴത് അഞ്ഞൂറെണ്ണത്തിനടുത്തുണ്ടെന്നു കണക്കാക്കുന്നു.   കേരളത്തിൽ നിന്നും വിദേശത്തു പഠിക്കാൻ പോകുന്നതിനെ കുറിച്ച് പഠിക്കാൻ കേരളം ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സജി ഗോപിനാഥിന്റെ കീഴിൽ ഒരു കമ്മിറ്റി ഉണ്ടാക്കുമെന്ന് കേരളം സർക്കാർ ഫെബ്രുവരിയിൽ പ്രസ്താവിച്ചിരുന്നു. കേരളത്തിന് പുറത്തു പഠിക്കാൻ പോകുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാൻ ആലോചിക്കുന്നുവെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുമുണ്ട്. കാനഡയിൽ താമസമാക്കിയ ഒത്തിരി മലയാളികൾ അവരുടെ സ്വന്തക്കാരെയും ബന്ധുക്കാരെയും പഠിക്കാൻ കാനഡയിലേക്ക് കൊണ്ടുവരുന്നുണ്ട്. കേരളത്തിലെ എല്ലാ പഞ്ചായത്തിലെയും ഓരോ വാർഡിൽ നിന്നും അഞ്ചു പേര് വീതം കാനഡയിൽ ഉണ്ടെന്നു, ആരോ തമാശയായി പറഞ്ഞതാണെങ്കിലും, വാസ്തവത്തിനോട് അടുത്ത് നിൽക്കുന്നതാണ് ആ പ്രസ്താവന. 

കാനഡയിലെ ഓരോ പ്രവിശ്യയിലും പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം

 

ചെലവും പ്രശ്‍നങ്ങളും

കാനഡയിലെ പഠിക്കാൻ വരുന്ന വിദേശ വിദ്യാർത്ഥികൾ, കാനഡയിലെ പി ആറോ, പൗരത്വമോ  ഉള്ളവരേക്കാൾ മൂന്നോ, നാലോ ഇരട്ടി ഫീസ് കൊടുത്താണ് പഠിക്കുന്നത്. എങ്കിൽ തന്നെയും അമേരിക്കയിലെയും യൂറോപ്പിലെയും യൂണിവേഴ്സിറ്റികളെക്കാൾ താരതമ്യേന കുറഞ്ഞ ഫീസ് ആണ് കാനഡയിൽ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാനഡയിലെ സർവ്വകലാശാലകളുടെയും, കോളേജുകളുടെയും പകുതിയോളം ഫണ്ടിംഗ് സർക്കാരാണ് വഹിക്കുന്നത്. (മാനേജ്‌മെന്റ്, സ്വകാര്യ തലത്തിലുള്ള സർവകലാശാലകളും കോളേജുകളൂം കുറച്ചുണ്ട്). ബാക്കി തുക സ്ഥാപനങ്ങൾ തന്നെ കുട്ടികളുടെ ഫീസുലൂടെ കണ്ടെത്തേണ്ടതുണ്ട്. ഇന്ത്യയിൽ ഉന്നത വിദ്യാഭാസം ഏറെ ചെലവ് കുറഞ്ഞതാണ്. കാനഡയിൽ സ്കൂൾ വിദ്യാഭാസം സാർവത്രികമായി, സൗജന്യമായിരിക്കുമ്പോൾ പോലും ഉന്നത വിദ്യാഭ്യസത്തിന്റെ ചെലവ് അത്രക്കും കൂടുതലാണ്. ഉന്നത വിദ്യാഭാസത്തിനു പോകുന്ന ഭൂരിഭാഗം കനേഡിയൻ വിദ്യാർത്ഥികളും ലോൺ എടുത്താണ് പഠിക്കുന്നത്. 

ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർഥികൾ കാനഡയിൽ നിരവധിയായ പ്രശ്നങ്ങളിലൂടെയും കടന്നു പോകുന്നുണ്ട്. ജോലിയും പഠനവും ഒരുമിച്ചു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട്, വീട്ടുകാരെ വിട്ടു മാറിനിൽക്കുമ്പോഴുള്ള ഒറ്റപ്പെടൽ, നാട്ടിൽ നിന്നും വ്യത്യസ്തമായ സാമൂഹിക സാഹചര്യങ്ങളോട് ഒത്തിണങ്ങി പോകാനുള്ള ബുദ്ധിമുട്ട്, കാനഡയിലെ  പഠനരീതികൾ ഉയർത്തുന്ന  വെല്ലുവിളികൾ, സാമ്പത്തീക പരാധീനതകൾ തുടങ്ങിയ പ്രശനങ്ങൾ വിദ്യാർത്ഥികളെ അരക്ഷിതാവസ്ഥയിലേക്കും, നിരാശയിലേക്കും അപൂർവമായി ആത്മഹത്യയിലേക്കും നയിക്കുന്നുണ്ട്. കടകളിൽ നിയമപരമായി ലഭിക്കുന്ന കഞ്ചാവ്, വ്യക്തി ജീവിതത്തിൻ്റെ  സ്വകാര്യതയും വിദ്യാർത്ഥികളെ ആസ്കതിയുടെ അപകടങ്ങളിലേക്ക് നയിക്കുന്നുണ്ട്. പഠിച്ചതിനുശേഷം പിആർ കിട്ടാൻ തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിൻ്റെ  സഹായം ആവശ്യമുള്ളതിനാൽ, പല വിദ്യാത്ഥികളും ജോലി സ്ഥലത്ത് നിന്ന്, പ്രത്യേകിച്ച്  ഇന്ത്യക്കാരായ തൊഴിൽ ദാതാക്കളിൽ നിന്ന്, ചൂഷണം നേരിടുന്നുവെന്നതും ഒരു യാഥാർഥ്യമാണ്. ഓരോ മാസവും നാലോ അഞ്ചോ അന്താരാഷ്ട്ര വിദ്യാർഥികൾ ആത്മഹത്യയായോ അല്ലാതെയോ മരിക്കുന്നുണ്ടെന്നു 2021 ൽ ഒന്റാറിയോയിൽ ഫ്യൂണറൽ ഹോംസ്‌കാർ വെളിപ്പെടുത്തിയത് വാർത്തയായിരുന്നു. കാനഡയിലെത്തുന്ന മലയാളി വിദ്യാർത്ഥികളും ആസക്തിക്ക് അടിപ്പെടുന്നതും, മാനസീകപ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നതും, അറിഞ്ഞോ അറിയാതെയോ പറ്റിക്കപെടുന്നതും മറ്റും ചിലപ്പോഴൊക്കെ സംഭവിക്കുന്നുണ്ട്.

മലയാളികൾ കൂടുതൽ ആവുംതോറും നാട്ടിലെ ഉത്സവങ്ങളും, കല കായിക മത്സരങ്ങളും, ഒത്തുകൂടലുകളും കാനഡയിലും കൂടി വരുന്നു. അതിനാൽ തന്നെ മലയാളനാട് വേറൊരു തരത്തിൽ കാനഡയിൽ പുനഃസൃഷ്ടിക്കപെടുന്നുണ്ട്. ഏകദേശം ഇരുപതു വർഷങ്ങൾക്ക് മുൻപ് കാനഡയിൽ കുടിയേറിയവരെക്കാളും, മലയാളിയായി ജീവിക്കാൻ പഠിക്കാൻ വരുന്ന വിദ്യാർത്ഥികൾക്കും, പുതിയ കുടിയേറ്റക്കാർക്കും കഴിയുന്നുണ്ട്. ഏകദേശം 2030 ടു കൂടി  മലയാളികൾ കാനഡയിലെ മലയാളികൾ, ഈ രാജ്യത്ത് നിർണായക സ്വാധീനം ചെലുത്തുന്ന സമൂഹമായി മാറും എന്നത് നിസ്തർക്കമാണ്.