വിദ്വേഷപ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ സംസ്ഥാനങ്ങൾ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് സുപ്രീം കോടതി. രാജ്യത്തിൻറെ മതേതര സ്വഭാവം നിലനിർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജസ്റ്റിസ് കെ.എം. ജോസഫ്, ബി. വി. നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ചിൻ്റെത് ആണ് നിർദേശം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം കൈമാറി. പരാതികൾ ഇല്ലാതെയും ഇക്കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്യാമെന്നും മതം നോക്കാതെ നടപടിയെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് മാത്രം ഉണ്ടായിരുന്ന നിർദ്ദേശമാണ് ഇപ്പോൾ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാക്കിയിരിക്കുന്നത്.