പ്രതികൂല സാഹചര്യത്തിലും സാക്ഷ്യ ജീവിതം നിലനിർത്തണം, റാണി മാത്യൂസ്

By: 600084 On: Apr 26, 2023, 5:08 PM

പി പി ചെറിയാൻ, ഡാളസ്.

ഡിട്രോയിറ്റ് : ജീവിതത്തിൽ സാഹചര്യങ്ങൾ അനുകൂലമായിരിക്കുമ്പോൾ മാത്രമല്ല പ്രതികൂല സാഹചര്യത്തിലും സാക്ഷ്യ ജീവിതം നിലനിർത്താൻ കഴിയണമെന്ന് റാണി മാത്യൂസ് പറഞ്ഞു. 467-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ഏപ്രിൽ 24 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ എബ്രായർക്കെഴുതിയ ലേഖനം പതിനൊന്നാം അധ്യായത്തെ അപഗ്രഥിച്ചു മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു റാണി മാത്യൂസ്.

പഴയനിയമത്തിൽ കാണുന്ന വിശ്വാസ വീരന്മാരുടെ ജീവിതത്തിലുടനീളം അവർ അനുഭവിക്കേണ്ടിവന്ന പ്രതികൂല ജീവിത സാഹചര്യങ്ങളിൽ തങ്ങളുടെ വിശ്വാസം തള്ളിക്കളയാതെ നിലനിൽക്കാൻ കഴിഞ്ഞത് പിന്നീട് അനുഗ്രഹത്തിന് മുഖാന്തിരമായതായും, പുതിയ നിയമ കാലഘട്ടത്തിൽ ക്രിസ്തുവിനെ അനുഗമിച്ച ശിഷ്യന്മാർ ഉൾപ്പെടെ നിരവധിപേർക്കു തങ്ങളുടെ ജീവൻ തന്നെ ബലിയർപ്പിക്കേണ്ടി വന്നുവെങ്കിലും കാത്തുസൂക്ഷിച്ച സാക്ഷ്യ ജീവിത്തിനു ഒരു പോറൽ പോലും ഏല്പിക്കുവാൻ കഴിഞ്ഞില്ല എന്നതും തിരുവചനത്തിൽ നാം മനസ്സിലാകുന്നു.

നാം അനുഭവിക്കുന്ന കഷ്ട തയിലും ഒരു ദൈവീക പ്ലാൻ ഉണ്ടെന്നും അത് മനസ്സിലാക്കി രക്ഷാപൂർത്തി പ്രാപികേണ്ടതിനു ഏറ്റവും നല്ലതൊന്നു ദൈവം നമ്മുക്ക് വേണ്ടി മുൻ കരുതിയിരിക്കുന്നുവെന്ന വിശ്വാസത്തോടെ സാക്ഷ്യമുള്ളവരായി മുന്നേറുവാൻ കഴിയണമെന്നും റാണി മാത്യൂസ് ഉദ്‌ബോധിപ്പിച്ചു.

ഡാളസ്സിൽ നിന്നുള്ള ഗ്രേസ് അലക്സാണ്ടറുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിക്കുകയും, മുഖ്യതിഥി റാണി മാത്യൂസ് മലയിലിനെ പരിചയപ്പെടുത്തുകയും ചെയ്തു. തന്റെ എൺപതാമത്‌ ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച ഐപിഎല്‍ കുടുംബാംഗങ്ങൾക്കു നന്ദി അറിയികുകയും ചെയ്തു.

ഡെട്രോയിറ്റിൽ നിന്നുള്ള ഏലിയാമ്മ മാത്യൂസ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വിവാഹ വാര്‍ഷീകവും ജന്മദിനവും ആഘോഷിച്ചവരെ സി. വി. സാമുവേല്‍ അനുമോദിച്ചു.

ഡാളസ്സിൽ നിന്നുള്ള ജോൺ പി മാത്യൂസ് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ സംബന്ധിച്ചിരുന്നതായി കോർഡിനേറ്റർ ടി എ മാത്യു അറിയിച്ചു. തുടർന്ന് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

പാസ്റ്റർ മാത്യൂസ് മയിലിന്റെ പ്രാർഥനക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. ഷിബു ജോർജ് ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.