വേതന വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ യൂണിയൻ സമരം ആറാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ സമരമുറകൾ കടുപ്പിക്കാനൊരുങ്ങി സമരക്കാർ. ആയിരക്കണക്കിന് ആളുകളാണ് ഇന്ന് തുറമുഖത്തിലേയ്ക്കുള്ള വഴി തടഞ്ഞത്. ഒരു ലക്ഷത്തിലേറെ അംഗങ്ങൾ സമരം ചെയ്യുന്നതായി പബ്ളിക് സർവീസ് അലയൻസ് ഓഫ് കാനഡ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച്ച പുതിയൊരു ഒത്തുതീർപ്പ് പദ്ധതിയുമായി സർക്കാർ സമരനേതാക്കളെ സമീപിച്ചെങ്കിലും അത് അന്നേ ദിവസം തന്നെ തള്ളുകയായിരുന്നു. ഇതേത്തുടർന്ന് മറ്റൊരു പ്രമേയം ഉണ്ടാക്കി എങ്കിലും അതിനോട് യൂണിയൻ നേതാക്കൾ പ്രതികരിച്ചിട്ടില്ല. ആശയവിനിമയം കാര്യക്ഷമമല്ല എന്ന് ഇരുകൂട്ടരും പരസ്പരം ആരോപിച്ചു. സമരം നടക്കുന്നതിനാൽ രാജ്യത്തെ വിവിധ പൊതുജന സേവന സ്ഥാപനങ്ങളിൽ കാലതാമസം നേരിടുന്നു.