വടക്കൻ ബംഗ്ലാദേശിലെ ഏഴ് ജില്ലകളിലേക്ക് പ്രതിവർഷം 10 ലക്ഷം ടൺ ഡീസൽ എത്തിക്കുന്നതിനായി 377 കോടി രൂപയുടെ ഇന്ത്യ-ബംഗ്ലാദേശ് പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും. നുമാലിഗഡ് റിഫൈനറി ലിമിറ്റഡിൻ്റെ സിലിഗുരി ആസ്ഥാനമായുള്ള മാർക്കറ്റിംഗ് ടെർമിനലിൽ നിന്ന് ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ്റെ (ബിപിസി) പർബതിപൂർ ഡിപ്പോയിലേക്കാണ് പൈപ്പ് ലൈൻ എത്തുക. ഇന്ധനം കൊണ്ടുപോകുന്നതിനുള്ള ചെലവ് ചുരുക്കാനും കാർബൺ ഫൂട്പ്രിന്‍റ് കുറയ്ക്കാനും 131.5 കിലോമീറ്റർ ഇന്ത്യ-ബംഗ്ലാദേശ് പൈപ്പ് ലൈൻ സഹായകമാകും. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഇന്ധന ഗതാഗത കരാർ 15 വർഷത്തേക്ക് പ്രാബല്യത്തിലായി. നിലവിൽ 512 കിലോമീറ്റർ റെയിൽ പാതയിലൂടെയാണ് ബംഗ്ലാദേശിലേക്ക് ഡീസൽ വിതരണം ചെയ്യുന്നത്. 2018ൽ നിർമാണം ആരംഭിച്ച പൈപ്പ് ലൈൻ പദ്ധതിയുടെ ആകെ ചെലവായ 377 കോടിയിൽ, 285 കോടി രൂപ ഇന്ത്യൻ സർക്കാർ സഹായമായി നൽകി.