യുക്രൈൻ അധിനിവേശത്തിൽ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനെതിരെ ഇൻ്റർനാഷണൽ ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറൻ്റ്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പരിധിയിൽ പെടുന്ന 123 രാജ്യങ്ങളിൽ എവിടെയെങ്കിലും പ്രവേശിക്കുന്ന പക്ഷം പ്രസിഡണ്ട് പുടിനെയും, റഷ്യൻ ഫെഡറേഷനിലെ ചിൽഡ്രൻസ് റൈറ്റ്സ് കമ്മീഷൻ പ്രസിഡൻ്റ് മരിയ ബിലോവയെയും അറസ്റ്റ് ചെയ്യാനാണ് കോടതിയുടെ തീരുമാനം. കോടതിയ്ക്ക് സ്വന്തമായി പൊലീസ് ഫോഴ്സ് ഇല്ലാത്തതിനാൽ അതാത് രാജ്യങ്ങൾ എടുക്കുന്ന തീരുമാനങ്ങൾക്കനുസരിച്ചേ അറസ്റ്റുണ്ടാവുകയുള്ളു. റഷ്യ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പരിധിയിൽ പെടാത്തത് പുടിന് അനുകൂലമാണ്. എന്നാൽ, അംഗമല്ലെങ്കിലും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാര പരിധിയെ യുക്രൈൻ അംഗീകരിക്കുന്നുണ്ട്.