ഇന്ന് ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ 94ാം ജന്മദിനം. രണ്ടു നൂറ്റാണ്ടുകളുടെ കാഴ്ചകളെ കവിതകളാക്കിയ അദ്ദേഹം കവിത, ചെറുകഥ, നാടകം, വിവർത്തനം ലേഖനസമാഹാരം ഉൾപ്പെടെ അൻപതോളം കൃതികൾ മലയാളത്തിന് സമ്മാനിച്ച് ജ്ഞാനപീഠം തൊട്ടു. ക്ഷേത്ര മതിലുകളിൽ കരിക്കട്ട കൊണ്ട് കുത്തിക്കുറിച്ച് തുടങ്ങിയ കാവ്യ ജീവിതം മഹാകാവ്യങ്ങളെഴുതാതെ അദ്ദേഹത്തെ മഹാകവിയാക്കി. ആത്മദർശനത്തിൻ്റെയും മനുഷ്യസ്നേഹത്തിൻ്റെയും മഹാഗാഥകളെന്ന് അറിയപ്പെടുന്ന അക്കിത്തം കവിതകൾക്ക് സമുദായിക പരിഷ്കരണാശയങ്ങളാണ് മഷിയായത്. കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായിരുന കവി പിന്നീട് കവിതകളിലൂടെ തന്നെ ഇവയെ നിരാകരിച്ചു. 2020 ഒക്ടോബർ 15നാണ് അക്ഷരങ്ങൾ ബാക്കിയാക്കി അദ്ദേഹം പോയ് മറഞ്ഞത്.