''മാര്‍പാപ്പ സഭയുടെ കാര്യം നോക്കിയാല്‍ മതി'': വീണ്ടും ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ് 

By: 600002 On: Apr 13, 2026, 11:03 AM

 

 

ഇറാന്‍ യുദ്ധത്തില്‍ അഭിപ്രായം പറഞ്ഞ ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മാര്‍പാപ്പയുടെ നിലപാട് ദുര്‍ബലമാണെന്നും വിദേശ നയങ്ങള്‍ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. ഇറാന്റെ ആണവ മോഹങ്ങള്‍ പോലുള്ള ഭീഷണികളെ മാര്‍പാപ്പ അവഗണിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. 

വെനസ്വേലയില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തും കുറ്റവാളികളുടെ കടന്നുകയറ്റവും തടയാന്‍ താന്‍ ശ്രമിക്കുമ്പോള്‍ അതിനെ മാര്‍പാപ്പ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം പ്രഖ്യാപിച്ച് ട്രംപ്; ഇറാനു ടോള്‍ നല്‍കുന്ന കപ്പലുകള്‍ തടയും

By: 600002 On: Apr 13, 2026, 10:12 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര കപ്പല്‍ ഗതാഗത മേഖലയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന നിര്‍ണ്ണായക നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം യുഎസ് നാവികസേന ഉപരോധിക്കുമെന്നും ഇറാനു ടോള്‍ നല്‍കി കടന്നുപോകുന്ന കപ്പലുകള്‍ പിടിച്ചെടുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. പാകിസ്ഥാനില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ കടുത്ത നടപടി.

ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും യുഎസ് നാവികസേന തടയും. അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിയില്‍ വെച്ച് ഇറാനു ടോള്‍ നല്‍കുന്ന കപ്പലുകള്‍ തടയാന്‍ നാവികസേനയ്ക്ക് നിര്‍ദ്ദേശം നല്‍കി.

ഇറാന്‍ കടലിടുക്കില്‍ സ്ഥാപിച്ചിട്ടുള്ള മൈനുകള്‍ നശിപ്പിക്കാന്‍ യുഎസ് നടപടി തുടങ്ങും. യുഎസ് സേനയ്ക്കോ സമാധാനപരമായ ഗതാഗതം നടത്തുന്ന കപ്പലുകള്‍ക്കോ എതിരെ ഇറാന്‍ വെടിയുതിര്‍ത്താല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇറാനും അമേരിക്കയും തമ്മില്‍ ഇസ്ലാമാബാദില്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തില്‍ നടന്ന നേരിട്ടുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടു. മിക്ക കാര്യങ്ങളിലും ധാരണയായെങ്കിലും ആണവ പ്രശ്‌നത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇറാന്‍ തയ്യാറായില്ല. ഇറാന്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്നും ഇതോടെ നേരിട്ടുള്ള ചര്‍ച്ചകള്‍ അവസാനിച്ചതായും വാന്‍സ് വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് ഇറാന്‍ നിയമവിരുദ്ധമായി പണം (ടോള്‍) ഈടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ 'പിടിച്ചുപറി' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാനും സാമ്പത്തിക ലാഭമുണ്ടാക്കാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളെ സഹായിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും, ഹോര്‍മുസ് ഉപരോധത്തില്‍ പങ്കാളികളാകില്ലെന്ന് ബ്രിട്ടന്‍ സൂചിപ്പിച്ചു. എന്നാല്‍, അന്താരാഷ്ട്ര കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ഫ്രാന്‍സും മറ്റ് 40 രാജ്യങ്ങളുമായി ചേര്‍ന്ന് വിശാലമായ സഖ്യം രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് നാറ്റോ വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ മേഖലയില്‍ വന്‍ സൈനിക വിന്യാസത്തിന് അമേരിക്ക ഒരുങ്ങുകയാണ്. ഇത് പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

 

ഐപിസി മിഡ് വെസ്റ്റ് റീജിയണിനു പുതിയ ഭരണ സാരഥികള്‍

By: 600002 On: Apr 13, 2026, 10:03 AM

 

 

സാം മാത്യു മീഡിയ കോര്‍ഡിനേറ്റര്‍


ഡാളസ്: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളില്‍ ഒന്നായ മിഡ് വെസ്റ്റ് റീജിയണിന്റെ 2026-2029 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഏപ്രില്‍ 11-ന് ഐ.പി.സി ഹെബ്രോണ്‍ ഡാളസ് സഭാ മന്ദിരത്തില്‍ നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

നിലവിലെ പ്രസിഡന്റ് പാസ്റ്റര്‍ ഷിബു തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി പാസ്റ്റര്‍ കെ. വി. തോമസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജോഷിന്‍ ഡാനിയേല്‍ കണക്കും അവതരിപ്പിച്ചു.

തുടര്‍ന്നു നടന്ന  തിരഞ്ഞെടുപ്പില്‍ അടുത്ത 3 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി റവ. ഡോ. ഷിബു തോമസ് (ഒക്കലഹോമ) പ്രസിഡന്റ്, പാസ്റ്റര്‍ ജെയിംസ് പൊന്നോലില്‍ ഏബ്രഹാം (ഓസ്റ്റിന്‍) വൈസ് പ്രസിഡന്റ്, പാസ്റ്റര്‍ ബെന്നി പാപ്പച്ചന്‍ (ഒക്കലഹോമ) സെക്രട്ടറി, വെസ്‌ളി മാത്യു (ഡാളസ്) ജോ. സെക്രട്ടറി, വെസ്ലി ആലും മൂട്ടില്‍(ഹ്യൂസ്റ്റണ്‍) ട്രഷറര്‍, ടിജു തോമസ് ഹ്യൂസ്റ്റണ്‍) ജനറല്‍ കൗണ്‍സില്‍ അംഗം, സാം മാത്യു ( ഡാളസ്) മീഡിയ, എസ്.പി. ജെയിംസ്( ഡാളസ്) ചാരിറ്റി കോര്‍ഡിനേറ്റര്‍, സാക് ചെറിയാന്‍ (ഒക്കലഹോമ) മിഷന്‍ കോര്‍ഡിനേറ്റര്‍, ആന്‍സണ്‍ തോമസ് ഓഡിറ്റര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.  ഇവരോടൊപ്പം അംഗത്വ സഭകളില്‍ നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തി 51 അംഗ കൗണ്‍സില്‍ നിലവില്‍ വന്നു. 

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഐ.പി.സി. ഹെബ്രോന്‍ ഒക്കലഹോമ ശുശ്രൂഷകനായ റവ. ഷിബു തോമസ്, അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രഭാഷകന്‍ കൂടിയാണ്. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് റീജിയന്റെ അമരത്ത് എത്തുന്നത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ജെയിംസ് പൊന്നോലില്‍ കഴിഞ്ഞ തവണയും റീജിയണ്‍ കമ്മറ്റിയുടെ ഉപാദ്ധ്യക്ഷനായിരുന്നു. നിലവില്‍ ഓസ്റ്റിന്‍ വര്‍ഷിപ്പ് സെന്റര്‍ ശുശ്രൂഷകനാണ്. 

ഐ.പി.സി ഒക്കലഹോമ എബനേസര്‍ സഭയുടെ മുന്‍ ശുശ്രൂഷകനായിരുന്ന റവ. ബെന്നി പാപ്പച്ചന്‍ ആണ് നിയുക്ത സെക്രട്ടറി. കേരളത്തില്‍ പിടവൂര്‍ സ്വദേശിയായ ഇദ്ദേഹം ഇന്ത്യാ പെന്തകോസ്ത് ദൈവസഭയുടെ സീനിയര്‍ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റര്‍ എം. പാപ്പച്ചന്റെ മകനാണ്. ഗുഡ്‌ന്യൂസ് വാരികയുടെ ചെയര്‍മാന്‍ ആയിരുന്ന പരേതനായ വി.എം . മാത്യുവിന്റെ മകനും, ഡാളസ് ഐ.പി.സി. ടാബര്‍നാക്കിള്‍ സഭാംഗവുമായ വെസ്ലി മാത്യുവാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയിലെ വിവിധ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സുകളില്‍ എക്‌സിക്യൂട്ടിവ് പദവി അലങ്കരിച്ചിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐ.പി.സി. മിഡ് വെസ്‌ററ് റീജിയന്റെ യുവജന വിഭാഗത്തിന് ശക്തമായ നേതൃത്വം നല്‍കിയ സേവന പാടവമുള്ള വെസ്ലി ആലുംമൂട്ടില്‍ ആണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ട്രഷറാര്‍. കേരളത്തില്‍ കോട്ടയം സ്വദേശിയായ ഇദ്ദേഹം ഐ.പി.സി. ഹെബ്രോന്‍ ഹ്യൂസ്റ്റണ്‍ സഭാംഗമാണ്. ജനറല്‍ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ടിജു തോമസ്, ഹ്യൂസ്റ്റണ്‍ ഐ.പി.സി ഹെബ്രോന്‍ അംഗവും, വടക്കേ അമേരിക്കയിലെ വിവിധ പെന്തക്കോസ്ത് സമ്മേളനങ്ങളുടെ ദേശീയ നേതൃത്വ രംഗത്ത് പ്രവര്‍ത്തിച്ച് സംഘടനാ പാടവം ഉള്ള വ്യക്തിയാണ്.

1985-ല്‍ ചുരുക്കം ചില സഭകളുമായി പ്രവര്‍ത്തനം ആരംഭിച്ച ഭാരത സുവിശേഷീകരണത്തിനും, സഭാവളര്‍ച്ചയ്ക്കും ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള മിഡ് വെസ്റ്റ് റീജിയണ്‍ ഇന്ന് ഡാളസ്, ഓസ്റ്റിന്‍, ഹ്യൂസ്റ്റണ്‍, ഒക്കലഹോമ, സാന്‍ അന്റോണിയോ എന്നീ പട്ടണങ്ങളിലെ സഭകളെ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുന്നു. റീജിയണിന്റെ 2026-ലെ വാര്‍ഷിക കണ്‍വന്‍ഷന്‍ സാന്‍ അന്റോണിയോയില്‍ വെച്ച് നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.