ആപ്പ് സ്റ്റോറുകളില്‍ പ്രായപരിശോധന നിര്‍ബന്ധമാക്കുന്ന ടെക്‌സസ് നിയമത്തിന് സുപ്രീം കോടതിയുടെ അനുമതി

By: 600002 On: Jul 7, 2026, 11:15 AM



പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: ആപ്പ് സ്റ്റോറുകള്‍ വഴി ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഉപഭോക്താക്കളുടെ പ്രായപരിശോധന നിര്‍ബന്ധമാക്കുന്ന ടെക്‌സസ് സംസ്ഥാന നിയമം തടയണമെന്ന ആവശ്യവുമായി സമര്‍പ്പിക്കപ്പെട്ട അടിയന്തര ഹര്‍ജികള്‍ യുഎസ് സുപ്രീം കോടതി തള്ളിക്കളഞ്ഞു. തിങ്കളാഴ്ചയാണ് കോടതി ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. ഹര്‍ജികള്‍ നിരസിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണങ്ങളൊന്നും നല്‍കാന്‍ കോടതി തയ്യാറായില്ല. വിധിയില്‍ ജഡ്ജിമാര്‍ ആരും തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുമില്ല.

സെനറ്റ് ബില്‍ 2420  പ്രകാരം ആപ്പ് സ്റ്റോറുകളില്‍ പ്രായപരിശോധന നടത്തണമെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മാതാപിതാക്കളുടെ അനുമതി വാങ്ങണമെന്നും ടെക്‌സസ് നിയമം നിര്‍ബന്ധമാക്കുന്നുണ്ട്. എന്നാല്‍ ഈ നിയമം ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെ  ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 'സ്റ്റുഡന്റ്‌സ് എന്‍ഗേജ്ഡ് ഇന്‍ അഡ്വാന്‍സിങ് ടെക്‌സസ്' എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പും, സാങ്കേതിക വ്യവസായ മേഖലയിലെ ലോബിയിങ് സംഘടനയായ 'കമ്പ്യൂട്ടര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഇന്‍ഡസ്ട്രി അസോസിയേഷനും' കഴിഞ്ഞ മാസം സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജികളാണ് ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്.

 

ഉറങ്ങിക്കിടന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കാമുകനും വെടിയേറ്റു മരിച്ചു

By: 600002 On: Jul 7, 2026, 11:11 AM



 

പി പി ചെറിയാന്‍

കോസ്റ്റാറിക്ക: കോസ്റ്റാറിക്കയിലെ പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ഗബ്രിയേല ചാവരിയ (28), കാമുകന്‍ ജോര്‍ജ്ജ് ഐസക് (30) എന്നിവരെ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. ജൂലൈ 4-നായിരുന്നു സംഭവം.

അര്‍ധരാത്രിയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതികാരം തീര്‍ക്കാനുള്ള ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇന്‍സ്റ്റാഗ്രാമിലും ടിക് ടോക്കിലുമായി ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഗബ്രിയേലയ്ക്ക് 9 വയസ്സുള്ള ഒരു മകളുണ്ട്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

ഫയറിംഗ് സ്‌ക്വാഡ് വഴി വധശിക്ഷ നടപ്പാക്കാന്‍ ഐഡഹോ സന്നദ്ധപ്രവര്‍ത്തകരെ തേടുന്നു

By: 600002 On: Jul 7, 2026, 10:52 AM



 

പി പി ചെറിയാന്‍

ഐഡഹോ: ഐഡഹോ സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ ഫയറിംഗ് സ്‌ക്വാഡ് (വെടിവെച്ച് കൊലപ്പെടുത്തല്‍) വഴി വധിക്കാന്‍ പുതിയ നിയമം നിലവില്‍ വന്നു. വിഷമിശ്രിതം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കുന്നതിലുണ്ടായ തടസ്സങ്ങളെ തുടര്‍ന്നാണ് ജൂലൈ 1 മുതല്‍ സംസ്ഥാനം ഈ വിവാദ രീതിയിലേക്ക് മാറിയത്.

നിലവില്‍ എട്ട് പ്രതികളാണ് ഇവിടെ വധശിക്ഷ കാത്തു കഴിയുന്നത്. പ്രതികളെ വെടിവെക്കാന്‍ സന്നദ്ധരായ പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഇതിനായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കൃത്യമായ തോക്കുപയോഗ പരിശീലനവും കുറ്റമറ്റ റെക്കോര്‍ഡും ഉണ്ടായിരിക്കണം. ഫയറിംഗ് സ്‌ക്വാഡിനായി ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ഏകദേശം 10 ലക്ഷത്തിലധികം ഡോളര്‍ ചിലവഴിച്ചിട്ടുണ്ട്. ഈ രീതി ക്രൂരമാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.