എച്ച്1ബി വീസ: ജോലി നഷ്ടമായാല്‍ അമേരിക്ക വിടണം 

By: 600002 On: Sep 12, 2026, 1:14 PM

 

ചില വിദഗ്ധ തൊഴില്‍ മേഖലകളില്‍ വീസ കാലാവധി തീരുംമുന്‍പേ ജോലി നഷ്ടമായാല്‍ പുതിയത് കണ്ടെത്താന്‍ 60 ദിവസം വരെ രാജ്യത്ത് തുടരാന്‍ ഇളവനുവദിക്കുന്ന നിയമം അമേരിക്ക റദ്ദാക്കുന്നു. എച്ച്1ബി വിസയ്ക്ക് കൂടി ബാധകമായ ഈ ഭേദഗതിയുടെ കരട് ശുപാര്‍ശ പ്രസിദ്ധീകരിച്ചു. നിയമമായാല്‍, ജോലി നഷ്ടമാകുന്ന എച്ച്1ബി വീസക്കാരടക്കം ഉടന്‍ അമേരിക്ക വിടണം. ടെക് കമ്പനികളില്‍ ജോലിയെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് ഏറ്റവും തിരിച്ചടിയാകുന്ന ശുപാര്‍ശയില്‍ പൊതുജനാഭിപ്രായം തേടി രണ്ട് മാസത്തിനകമാണ് നിയമമാക്കുക.

സഹാറയുടെ 35-ാം വാര്‍ഷിക ഗാലയില്‍ സമാഹരിച്ചത് 1.1 മില്യണ്‍ ഡോളര്‍!

By: 600002 On: Sep 12, 2026, 9:20 AM



പി പി ചെറിയാന്‍

കോസ്റ്റ മെസ (കാലിഫോര്‍ണിയ): സൗത്ത് ഏഷ്യന്‍ ഹെല്‍പ്പ്ലൈന്‍ ആന്‍ഡ് റഫറല്‍ ഏജന്‍സിയുടെ (SAHARA) 35ാം വാര്‍ഷിക ഗാലയില്‍ 1.1 മില്യണ്‍ ഡോളര്‍ (ഏകദേശം 9.2 കോടിയോളം രൂപ) സമാഹരിച്ചു. കോസ്റ്റ മെസയിലെ ഹില്‍ട്ടണില്‍ നടന്ന ചടങ്ങില്‍ 280-ഓളം അതിഥികള്‍ പങ്കെടുത്തു.

ദ ഷാ ഹാപ്പിനസ് ഫൗണ്ടേഷനു വേണ്ടി മനു ഷാ, റീക ഷാ എന്നിവര്‍ നല്‍കിയ 5,00,000 ഡോളറിന്റെ മാച്ചിംഗ് ഗ്രാന്റാണ് തുക വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. സാമൂഹിക സേവനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഈ തുക സഹായിക്കുമെന്ന് സഹാറ ബോര്‍ഡ് പ്രസിഡന്റ് വിഭൂതി ഭൂതയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാരിസോള്‍ സാഞ്ചസും വ്യക്തമാക്കി.

'സീഡ്‌സ് ഓഫ് ഹോപ്പ്, സ്റ്റോറീസ് ഓഫ് കറേജ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാംസ്‌കാരിക പരിപാടികളും കലാ ലേലവും നടന്നു.

 

രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെവിടണമെന്ന വിചിത്ര വാദവുമായി പ്രതിഭാഗം അഭിഭാഷകന്‍

By: 600002 On: Sep 12, 2026, 9:14 AM

 


പി പി ചെറിയാന്‍

മാസ്സാച്ചൂസെറ്റ്‌സ്: രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മസാചുസെറ്റ്‌സ് സ്വദേശിനിയായ അമ്മയെ വിചാരണ കൂടാതെ വെറുതെവിടണമെന്ന അവിശ്വസനീയ ആവശ്യവുമായി പ്രതിഭാഗം അഭിഭാഷകന്‍.

49 കാരിയായ ജാനറ്റ് മക്കാസ്ലാന്‍ഡ് തന്റെ 7 വയസ്സുള്ള മകന്‍ കായ്, 6 വയസ്സുള്ള മകള്‍ എല്ല എന്നിവരെ കൊലപ്പെടുത്തിയ ശേഷം വെര്‍മോണ്ടിലേക്ക് കടക്കുകയായിരുന്നു.

മാതാപിതാക്കള്‍ കസ്റ്റഡി സംബന്ധിച്ച് ശുപാര്‍ശകള്‍ നല്‍കാന്‍ ഒരു മൂന്നാം കക്ഷിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചതോടെ കടുത്ത നിയമ പോരാട്ടം നിര്‍ണായക ഘട്ടത്തിലെത്തിയിരുന്നു. കൊലപാതകങ്ങള്‍ നടന്നതിന് മൂന്ന് ദിവസം മുമ്പായ ഏപ്രില്‍ 21-ന് ഒരു ഗാര്‍ഡിയനെ നിയമിക്കുകയും ചെയ്തു.

കേസില്‍ ആവശ്യത്തിന് തെളിവുകളില്ലെന്ന് വാദിച്ച പ്രതിഭാഗം വക്കീല്‍ ജാനറ്റിനെ ജാമ്യത്തില്‍ വിടണമെന്നും കേസ് തള്ളിക്കളയണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മക്കളുടെ മരണം സംബന്ധിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ലഭിക്കാനുണ്ടെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാനാവില്ലെന്നും വ്യക്തമാക്കിയ കോടതി ഈ ആവശ്യം തള്ളി. 

ജാനറ്റിനെ ജാമ്യമില്ലാതെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഭര്‍ത്താവുമായുള്ള വിവാഹമോചന തര്‍ക്കങ്ങളും കുട്ടികളുടെ കസ്റ്റഡിയെ കുറിച്ചുള്ള  നിയമപോരാട്ടങ്ങളുമാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.