ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

By: 600002 On: Apr 18, 2026, 12:56 PM

 


ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍. യുഎസ് നാവിക ഉപരോധം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ നടപടി. ഹോര്‍മുസ് വീണ്ടും തുറന്നത് ഇന്നലെ ആയിരുന്നു. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള ഉപരോധം അമേരിക്ക തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് വ്യക്തമാക്കിയിരുന്നു. ഹോര്‍മുസ് തുറന്നതോടെ ഇന്ത്യയിലേക്കുള്‍പ്പടെ കപ്പലുകള്‍ അവശ്യസാധനങ്ങളുടെ എത്തുകയുണ്ടായിരുന്നു. കൂടാതെ എണ്ണ വില 120 ഡോളറില്‍ നിന്ന് കുറഞ്ഞതുമായിരുന്നു.

അതേസമയം, ഇറാന്‍-അമേരിക്ക രണ്ടാംഘട്ട സമാധാനചര്‍ച്ച തിങ്കളാഴ്ച ഇസ്ലാമാബാദില്‍ നടക്കുമെന്ന് ഇറാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

 

ചിക്കാഗോയില്‍ വെടിവെപ്പ്: മൂന്ന് മരണം; ഒരാളുടെ നില ഗുരുതരം

By: 600002 On: Apr 18, 2026, 12:39 PM



 

പി പി ചെറിയാന്‍

ചിക്കാഗോ: നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ വെസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വൈകുന്നേരം 4:47-ഓടെ വെസ്റ്റ് മെയ്പോള്‍ അവന്യൂവിലാണ് സംഭവം. റോഡരികില്‍ നിന്നിരുന്ന നാലംഗ സംഘത്തിന് നേരെ വാഹനത്തിലെത്തിയ രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

തലയ്ക്ക് വെടിയേറ്റ 32 വയസ്സുകാരിയായ സ്ത്രീ, 36 വയസ്സുകാരന്‍, പേര് വെളിപ്പെടുത്താത്ത മറ്റൊരു പുരുഷന്‍ എന്നിവരാണ് മരിച്ചത്.

35 വയസ്സുകാരനായ പുരുഷന്‍ നിരവധി വെടിയുണ്ടകളേറ്റ നിലയില്‍ ചികിത്സയിലാണ്.

അക്രമികള്‍ വെടിവെപ്പിന് ശേഷം കാറില്‍ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രദേശവാസികള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

പ്രതികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും വെടിവെപ്പിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

 

വേള്‍ഡ് കപ്പ് ഫൈനല്‍: യാത്രയ്ക്ക് 150 ഡോളര്‍ ടിക്കറ്റ് നിരക്ക്; ന്യൂജേഴ്‌സിയില്‍ പ്രതിഷേധം

By: 600002 On: Apr 18, 2026, 12:35 PM



 

പി പി ചെറിയാന്‍

ന്യൂവാര്‍ക്ക്: 2026-ലെ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിന് വേദിയാകുന്ന ന്യൂജേഴ്‌സിയില്‍ യാത്രാനിരക്കിനെച്ചൊല്ലി വന്‍ വിവാദം. മെറ്റ്ലൈഫ് സ്റ്റേഡിയത്തിലേക്കുള്ള ട്രെയിന്‍, ബസ് യാത്രകള്‍ക്ക് ഒരാള്‍ക്ക് 150 ഡോളര്‍ (ഏകദേശം 12,500 രൂപ) ഈടാക്കാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്.
 
ആരാധകരെ സ്റ്റേഡിയത്തില്‍ എത്തിക്കാനുള്ള ചിലവ് ഫിഫ  വഹിക്കുന്നില്ലെന്ന് ന്യൂജേഴ്‌സി ഗവര്‍ണര്‍ മൈക്കി ഷെറില്‍ ആരോപിച്ചു. നികുതിപ്പണം ഇതിനായി ചിലവാക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ആതിഥേയ നഗരങ്ങള്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരുന്നതാണെന്നും ഇത്തരം ഉയര്‍ന്ന നിരക്ക് സാമ്പത്തിക നേട്ടത്തെ ബാധിക്കുമെന്നും ഫിഫ പ്രതികരിച്ചു.

മത്സരം നടക്കുന്ന എട്ട് ദിവസങ്ങളില്‍ സാധാരണ യാത്രക്കാര്‍ക്ക് നിയന്ത്രണമുണ്ടാകും. 40,000 ആരാധകര്‍ക്ക് മാത്രമായിരിക്കും ട്രെയിന്‍ സര്‍വീസ് ലഭിക്കുക.

ന്യൂയോര്‍ക്ക് ഗവര്‍ണറും മറ്റ് ഡെമോക്രാറ്റിക് നേതാക്കളും ഈ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു. ലോകകപ്പ് ഫൈനല്‍ കാണാനെത്തുന്നവരെ പിഴിഞ്ഞുള്ള ഈ നീക്കം മേഖലയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് ഇവരുടെ പക്ഷം. 2026 ജൂലൈ 19-നാണ് ഫൈനല്‍ മത്സരം നടക്കുന്നത്.