ജോര്‍ജ് എബ്രഹാമിന്റെ വിയോഗത്തില്‍ യുഡിഎഫ്-കോണ്‍ഗ്രസ് അനുഭാവികള്‍ അനുശോചിച്ചു

By: 600002 On: Sep 17, 2026, 7:46 PM



ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഇക്കഴിഞ്ഞ ദിവസം അന്തരിച്ച, കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും കേരളത്തിലെ യുഡിഎഫിനും വേണ്ടി ദീര്‍ഘകാലം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്ന ഹൂസ്റ്റണിലെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കോണ്‍ഗ്രസ് പോരാളിയുമായിരുന്ന ജോര്‍ജ് എബ്രഹാമിന്റെ നിര്യാണത്തില്‍ യുഡിഎഫ്‌കോണ്‍ഗ്രസ് അനുഭാവികള്‍ പ്രത്യേക അനുസ്മരണ യോഗം ചേര്‍ന്ന് അനുശോചിച്ചു.

സെപ്റ്റംബര്‍ 16 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് അപ്നാ ബസാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഹൂസ്റ്റണിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് പ്രസ്ഥാനത്തോട് അഗാധമായ പ്രതിബദ്ധത പുലര്‍ത്തിയിരുന്ന ജോര്‍ജ് എബ്രഹാം കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഹൂസ്റ്റണിലെ കോണ്‍ഗ്രസ് അനുഭാവികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്നു. കോണ്‍ഗ്രസിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും സഹപ്രവര്‍ത്തകരെ ഒരുമിച്ച് നിര്‍ത്തുന്നതിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അനുസ്മരണ യോഗത്തില്‍ പ്രത്യേകം സ്മരിച്ചു.

ഹൂസ്റ്റണിലെ ആദ്യ മലയാളി റിയല്‍ട്ടറായിരുന്ന ജോര്‍ജ് എബ്രഹാം മലയാളി സമൂഹത്തിന് നല്‍കിയ ഗണ്യമായ സംഭാവനകളും പ്രസംഗകര്‍ അനുസ്മരിച്ചു. കേരളത്തില്‍ അദ്ദേഹം നടത്തിയ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായുണ്ടായിരുന്ന അടുത്ത സൗഹൃദബന്ധവും പലരും പരാമര്‍ശിച്ചു.

അദ്ദേഹത്തിന്റെ സമര്‍പ്പിതമായ പൊതുപ്രവര്‍ത്തനവും കോണ്‍ഗ്രസ് പ്രസ്ഥാനത്തോടുള്ള ആത്മാര്‍ത്ഥമായ സേവനവും അനുസ്മരിച്ചുകൊണ്ട്, അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവര്‍ തങ്ങളുടെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെച്ചു.

ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന്‍ കെ. പട്ടേല്‍, ഡോ. ജോര്‍ജ് എം. കാക്കനാട്ട്, സൈമണ്‍ വളാച്ചേരില്‍, അനില്‍ ആറന്മുള, ജി. പുത്തന്‍കുരിശ്, ജോര്‍ജ് തെക്കേമല, അനി മഠത്തില്‍, ജോഷ്വ ജോര്‍ജ്, എസ്. കെ. ചെറിയാന്‍, പൊന്നു പിള്ള, വാവച്ചന്‍ മത്തായി, ബിജു ചാലയ്ക്കല്‍, എബ്രഹാം പറയംകാലായില്‍, ജോയ് എന്‍. ശാമുവേല്‍, മാണി കുരുവിള, ഫാന്‍സിമോള്‍ പള്ളത്തുമഠം, ബിനോയ് തോമസ്, ജില്‍ റോയ് തുടങ്ങിയവര്‍ ജോര്‍ജ് എബ്രഹാമിനെ അനുസ്മരിച്ച് സംസാരിച്ചു.

 

അരിസോണയില്‍ ചൂടുകാറില്‍ കുടുങ്ങി അഞ്ച് വയസുകാരനു  ദാരുണാന്ത്യം; മാതാപിതാക്കള്‍ അറസ്റ്റില്‍

By: 600002 On: Sep 17, 2026, 7:35 PM



പി പി ചെറിയാന്‍

അരിസോണ: അരിസോണയില്‍ സെപ്തംബര് 15 ഞായറാഴ്ച മാമോദീസ ചടങ്ങ് കഴിഞ്ഞ് മടങ്ങിയ മാതാപിതാക്കളുടെ അശ്രദ്ധയെ തുടര്‍ന്ന് അഞ്ച് വയസുകാരന്‍ കാറിനുള്ളില്‍ ചൂടേറ്റ് മരിച്ചു. തിയോ സാബോ എന്ന കുട്ടിയാണ് ദാരുണമായി മരണപ്പെട്ടത്.

അഞ്ച് വയസുകാരനായ തിയോയെ മാതാപിതാക്കള്‍ മണിക്കൂറുകളോളം കാറിനുള്ളില്‍ മറന്നുപോകുകയായിരുന്നു. കാറിലുണ്ടായിരുന്ന കുട്ടിയെ പുറത്തിറക്കുന്നത് ആരാണെന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ തെറ്റിധാരണയാണ് ദുരന്തത്തിന് കാരണമായതെന്ന് മാതാപിതാക്കളായ മിഹൈല്‍ സാബോയും അങ്ക സാബോയും പൊലീസിനോട് പറഞ്ഞു.

അന്നേ ദിവസം പ്രദേശത്ത് 103 ഡിഗ്രി ഫാരന്‍ഹെയ്‌റ്റോളം ചൂട് അനുഭവപ്പെട്ടിരുന്നു. കുട്ടിയെ കാറില്‍ നിന്ന് പുറത്തെടുക്കാന്‍ 14 വയസുകാരനായ മൂത്ത മകനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മാതാപിതാക്കളുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ തന്നോട് ആരും അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്ന് കൗമാരക്കാരന്‍ കോടതിയെ അറിയിച്ചു.

സംഭവത്തില്‍ നരഹത്യ, കുട്ടികളെ ദ്രോഹിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഇരുവര്‍ക്കും 150,000 ഡോളര്‍ ജാമ്യത്തുക വിധിക്കുകയും പരസ്പരം ബന്ധപ്പെടരുതെന്ന് ഉത്തരവിടുകയും ചെയ്തു.(കുടുംബാംഗങ്ങളെ സഹായിക്കാന്‍ go fund me  Support for the Sabo Family's Lossആരംഭിച്ചിട്ടുണ്ട്.  ഇതിനു വേണ്ടി പ്രസിദ്ധീകരിച്ച ചിത്രമാണ് ചേര്‍ത്തിരിക്കുന്നത്) 

 

80 കൊലപാതകങ്ങള്‍ സമ്മതിച്ച സീരിയല്‍ കില്ലര്‍ സ്ത്രീവേഷത്തില്‍ പിടിയില്‍

By: 600002 On: Sep 17, 2026, 7:23 PM

 

പി പി ചെറിയാന്‍

ബ്രസീല്‍ : ബ്രസീലിനെ നടുക്കിയ സംഭവത്തില്‍, 80 കൊലപാതകങ്ങള്‍ നടത്തിയതായി സമ്മേതിച്ച കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ജോര്‍ലാന്‍ ആല്‍വ്‌സ് ഡാ സില്‍വ (33) പോലീസ് പിടിയിലായി. സ്ത്രീവേഷം ധരിച്ച് ഒളിവില്‍ കഴിയാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.

റിപ്പോര്‍ട്ട് അനുസരിച്ച്, ബ്രസീലിലെ വടക്കുകിഴക്കന്‍ പ്രദേശത്തുള്ള പരൈബാ സംസ്ഥാനത്ത് നടന്ന നാടകീയമായ റെയ്ഡിനൊടുവിലാണ് പ്രതി പിടിയിലായത്. പോലീസിന്റെ കണ്ണുവെട്ടിക്കുന്നതിനായി സ്ത്രീയുടെ വേഷവും നീളമുള്ള വിഗും ധരിച്ചാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ വിഗ് മാറ്റിയതോടെ ഇയാളുടെ യഥാര്‍ത്ഥ രൂപം പുറത്തുവരികയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

താന്‍ 80 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ജോര്‍ലാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ വാദം പോലീസ് പൂര്‍ണ്ണമായി സ്ഥിരീകരിച്ചിട്ടില്ല.

ഈ അവകാശവാദം സത്യമാണെന്ന് തെളിഞ്ഞാല്‍, 'ബ്രസീലിയന്‍ ഡെക്സ്റ്റര്‍' എന്നറിയപ്പെടുന്ന പെഡ്രോ റോഡ്രിഗസ് ഫില്‍ഹോയ്ക്ക് ശേഷം ബ്രസീല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സീരിയല്‍ കില്ലറായി ജോര്‍ലാന്‍ മാറും. 71 കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട ഫില്‍ഹോ, നൂറിലധികം പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയുടെ വെളിപ്പെടുത്തലുകളുടെ നിജസ്ഥിതി ഉടന്‍ പുറത്തുവരുമെന്നും അധികൃതര്‍ അറിയിച്ചു.