യു.എസ്. മേയര്‍ സമിതിയില്‍ ഫ്രീമോണ്ടിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ മേയര്‍ രാജ് സല്‍വാന് പുതിയ ചുമതല

By: 600002 On: Aug 24, 2026, 4:16 PM



പി പി ചെറിയാന്‍

യു.എസ്. കോണ്‍ഫറന്‍സ് ഓഫ് മേയേഴ്‌സിന്റെ ടൂറിസം, ആര്‍ട്‌സ്, പാര്‍ക്ക്‌സ്, എന്റര്‍ടൈന്‍മെന്റ് & സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ 'വൈസ് ചെയര്‍ ഫോര്‍ പാര്‍ക്ക്‌സ്' ആയി ഫ്രീമോണ്ട് മേയര്‍ രാജ് സല്‍വാനെ നിയമിച്ചു.

മറ്റ് നഗരങ്ങളിലെ നല്ല മാതൃകകള്‍ പഠിക്കാനും, പുതിയ പങ്കാളിത്തങ്ങളും ഫണ്ടുകളും കണ്ടെത്തി ഫ്രീമോണ്ടിന്റെ വികസനത്തിന് ഉപയോഗിക്കാനും ഈ പുതിയ ചുമതല സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രീമോണ്ടിനെ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മികച്ചൊരു കേന്ദ്രമാക്കി മാറ്റാനും അദ്ദേഹം ലക്ഷ്യമിടുന്നു.

2024 ഡിസംബറിലാണ് രാജ് സല്‍വാന്‍ ഫ്രീമോണ്ടിന്റെ മേയറായി ചുമതലയേറ്റത്. ഫ്രീമോണ്ടിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ മേയറായ അദ്ദേഹം, മുന്‍പ് കൗണ്‍സില്‍ അംഗം, വൈസ് മേയര്‍ തുടങ്ങി വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. മൃഗഡോക്ടര്‍ കൂടിയായ അദ്ദേഹം ഒരു ചെറുകിട സംരംഭകന്‍ കൂടിയാണ്.

 

സ്റ്റേറ്റന്‍ ഐലന്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്രാസൗകര്യം ആവശ്യപ്പെട്ട് ഡെയൂണ്‍ കിം

By: 600002 On: Aug 24, 2026, 3:51 PM



പി പി ചെറിയാന്‍

ന്യൂയോര്‍ക്: ന്യൂയോര്‍ക്കിലെ സ്റ്റേറ്റന്‍ ഐലന്‍ഡില്‍ നിന്നുള്ള 17 കാരിയായ ഡെയൂണ്‍ കിം എന്ന വിദ്യാര്‍ത്ഥിനിയാണ് മാന്‍ഹാട്ടനിലേക്കുള്ള സ്‌കൂള്‍ യാത്രാക്കൂലി സൗജന്യമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മേയര്‍ സോഹ്രാന്‍ മംദാനിക്ക് അയച്ച കത്തുകള്‍ക്ക് മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് അവള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

സാധാരണ പൊതുഗതാഗതത്തില്‍ സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ടെങ്കിലും, സ്റ്റേറ്റന്‍ ഐലന്‍ഡ് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന എക്‌സ്പ്രസ് ബസുകള്‍ക്ക് ഇതില്‍ ഇളവില്ല. ഭീമമായ ചെലവ്: കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ തനിക്കും സഹോദരനും സ്‌കൂളില്‍ പോകാന്‍ മാത്രം മാതാപിതാക്കള്‍ 18,270 ഡോളര്‍ ബസ് ഫീസായി നല്‍കേണ്ടി വന്നുവെന്ന് കിം പറയുന്നു.

കൊറിയന്‍ കുടിയേറ്റക്കാരായ മാതാപിതാക്കള്‍ തങ്ങളുടെ വിദ്യാഭ്യാസത്തിനായി കഠിനാധ്വാനം ചെയ്യുകയാണെന്നും, നഖം മിനുക്കുന്ന ജോലി ചെയ്യുന്ന അമ്മയുടെ പ്രയാസങ്ങള്‍ കാണുമ്പോഴാണ് ഈ ഇടപെടലെന്നും കിം വ്യക്തമാക്കുന്നു. വലിയ പിന്തുണ: ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. 

എന്നാല്‍ മേയറുടെ ഓഫീസില്‍ നിന്ന് വിഷയത്തില്‍ പ്രതികരണമൊന്നും വന്നിട്ടില്ല. സ്‌കൂള്‍ പഠനത്തിന് ശേഷം കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജി പഠിക്കാനും കുടിയേറ്റക്കാര്‍ക്കായി ആര്‍ട്ട് തെറാപ്പി ഫൗണ്ടേഷന്‍ തുടങ്ങാനുമാണ് കിമ്മിന്റെ ആഗ്രഹം.

 

ക്രിസ്തീയ വിശ്വാസം ജീവനുള്ള ബന്ധമാണ്; വെറുമൊരു മതപരമായ അറിവല്ല: ഡോ. വിനു ജോണ്‍ ഡാനിയേല്‍

By: 600002 On: Aug 24, 2026, 3:39 PM



പി. പി. ചെറിയാന്‍

ഡാളസ്: ലോകസുഖങ്ങള്‍ക്കും ഭൗതികനേട്ടങ്ങള്‍ക്കുമപ്പുറം ക്രിസ്തുവിന്റെ സ്‌നേഹവും കൃപയും അനുഭവിച്ച് ജീവിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്ത് പ്രശസ്ത ഭിഷ്വഗരനും വചന പണ്ഡിതനും പ്രാഭാഷകനുമായ  ഡോ. വിനു ജോണ്‍ ഡാനിയേല്‍. ആഗസ്ത് 20 മുതല്‍ 23 വരെ നീണ്ടുനില്‍ക്കുന്ന മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക - കാനഡ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ (MTVEA) 18ാമത് നാഷണല്‍ സമ്മേളനത്തില്‍ മൂന്നാം ദിനം വൈകീട്ട് നടന്ന സെഷനില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ധനവും സമ്പത്തും ലോകവിജയങ്ങളും മാത്രമാണ് ജീവിതത്തിന്റെ പൂര്‍ണ്ണതയെന്ന് കരുതുന്നവര്‍ക്കുള്ള ശക്തമായ സന്ദേശമാണ് സമ്മേളനത്തില്‍  ഉയര്‍ന്നു കേട്ടത്. ''നമുക്ക് ധനമുണ്ടാകാം, സമ്പത്തുണ്ടാകാം, എന്നാല്‍ രാത്രിയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തോട് നാം ചോദിക്കേണ്ടത് ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണെന്നാണ്,'' ഡോ. വിനു ജോണ്‍ ഡാനിയേല്‍ ഓര്‍മ്മിപ്പിച്ചു. 

ലോകം നമ്മെ പലപ്പോഴും വഞ്ചിച്ചേക്കാം, എന്നാല്‍ പ്രതിസന്ധിഘടങ്ങളില്‍ നമ്മെ പിടിച്ചുനിര്‍ത്തുന്നത് ക്രിസ്തുവിന്റെ കൃപയും സ്‌നേഹവുമാണ്. ക്രിസ്തീയ വിശ്വാസം വെറുമൊരു അറിവോ മതപരമായ തിരിച്ചറിയലോ അല്ല, മറിച്ച് യേശുവുമായി പുലര്‍ത്തുന്ന ജീവനുള്ള ബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രസംഗത്തില്‍ കോവിഡ് മഹാമാരി നല്‍കിയ പാഠങ്ങളെക്കുറിച്ചും സഭയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ഗൗരവമായ ആത്മപരിശോധനയുണ്ടായി. മനുഷ്യന്റെ കഴിവുകള്‍ക്ക് പരിധികളുണ്ടെന്ന് തിരിച്ചറിഞ്ഞ് അന്നത്തെ പ്രതിസന്ധിഘട്ടത്തില്‍ ദൈവത്തെ തേടിയ മനുഷ്യര്‍, ഇന്ന് സൗകര്യങ്ങള്‍ മടങ്ങി വന്നപ്പോള്‍ വീണ്ടും ആത്മീയമായ ഉറക്കത്തിലേക്കും മന്ദതയിലേക്കും വഴുതിവീഴുന്നുണ്ടോ എന്ന് ഡോ വിനു സംശയം പ്രകടിപ്പിച്ചു. പ്രതിസന്ധി വരുമ്പോള്‍ മാത്രം ദൈവത്തെ അന്വേഷിക്കുന്നവരാകാതെ, എല്ലാക്കാലത്തും ദൈവത്തോടുള്ള സ്ഥിരമായ ബന്ധം പുലര്‍ത്തുന്നവരായി വിശ്വാസികള്‍ മാറേണ്ടതുണ്ട്.

കര്‍ത്താവ് അയക്കുമ്പോള്‍ ''ഞാന്‍ പോകാം'' എന്ന് പൂര്‍ണ്ണമനസ്സോടെ ഏറ്റുപറയാന്‍ വിശ്വാസികള്‍ക്ക് കഴിയണം. സുവിശേഷം സൂക്ഷിച്ചുവയ്ക്കാനുള്ളതല്ല, മറിച്ച് പങ്കുവെക്കാനുള്ളതാണ്.നാം ക്രിസ്തുവിന്റെ പ്രതിനിധികളാണെന്ന ബോധ്യത്തോടെ, നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അവനെ ലോകത്തിന് കാണിച്ചുകൊടുക്കണം.വിഭാഗീയതകള്‍ക്കും പേരുകള്‍ക്കും അപ്പുറം ക്രിസ്തുവില്‍ സഭ ഒന്നാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്, ക്രിസ്തുവുമായുള്ള ജീവിക്കുന്ന ബന്ധത്തില്‍ വളരാന്‍ ഡോ. വിനു  ആഹ്വാനം ചെയ്തു.

നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ മൂന്നാം ദിവസമായ ശനിയാഴ്ച രാവിലെ പ്രാതലോടെ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പാട്ടുസെഷനും ആരാധനയും റെവ. ആശിഷ് തോമസ് നയിക്കുന്ന ബൈബിള്‍ പഠനവും നടന്നു. കോഫി ബ്രേക്കിനു ശേഷം റെവ. ഡോ. മോത്തി വര്‍ക്കി നയിച്ച പ്രധാന പ്രസംഗവും ഗ്രൂപ്പ് ചര്‍ച്ചകളും മധ്യസ്ഥ പ്രാര്‍ത്ഥനയും നടന്നു.

ഉച്ചയ്ക്കുശേഷം നടന്ന പാട്ടുസെഷനെ തുടര്‍ന്ന് ഡോ. സിനി അബ്രഹാം നയിച്ച 'Aging Well: Navigating Health and Social Challenges' എന്ന വിഷയത്തിലുള്ള സെമിനാര്‍ ഏറെ ശ്രദ്ധേയമായി. ബിസിനസ്സ് സെഷനും അത്താഴത്തിനും ശേഷം, വൈകുന്നേരം സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച വികാരി റവ  റോബിന്‍ അച്ചന്റെ നെത്ര്വത്വത്തില്‍ നടന്ന പാട്ടുസെഷനും ഡോ. വിനോ ജോണ്‍ ഡാനിയേല്‍ നയിച്ച റിവൈവല്‍ മീറ്റിംഗും സഭയ്ക്ക് വലിയൊരു ആത്മീയ അനുഭൂതിയായി മാറി.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച വികാരി റവ. റെജിന്‍ രാജു സ്വാഗതം ആശംസിക്കുകയും മുഖ്യ പ്രഭാഷകന്‍ ഡോ. വിനു ജോണ്‍ ഡാനിയേലിനെ പരിചയപ്പെടുത്തുകയും ചെയ്തു. സാക്ഷ്യവും സമര്‍പ്പണവും അടങ്ങുന്ന ആരാധനാ സെഷന് ശേഷം ശയന നമസ്‌കാരത്തോടെ മൂന്നാം ദിനത്തെ  ധന്യമായ ശുശ്രൂഷകള്‍ക്ക് സമാപനമായി.