കുട്ടികള്‍ക്കായി 'സോക്കര്‍ പാര്‍ട്ടി ക്ലബ്' സംഘടിപ്പിച്ച് മൗണ്ട് സിനായ് ചര്‍ച്ച് ഓഫ് ഗോഡ്

By: 600002 On: Jul 2, 2026, 9:11 AM


 

പ്രസാദ് തീയാടിക്കല്‍

 

ഗാര്‍ലന്‍ഡ്: കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി കായികവും ആത്മീയവുമായ അനുഭവങ്ങള്‍ സമ്മാനിക്കുന്ന 'സോക്കര്‍ പാര്‍ട്ടി ക്ലബ്' ജൂലൈ 18 ശനിയാഴ്ച സംഘടിപ്പിക്കുന്നു. ഗാര്‍ലന്‍ഡിലെ മൗണ്ട് സിനായ് ചര്‍ച് ഓഫ് ഗോഡ്  ന്റെ ആഭിമുഖ്യത്തില്‍, ചൈല്‍ഡ് ഇവാഞ്ചലിസം ഫെല്ലോഷിപ്പ് (CEF)ന്റെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.

രാവിലെ 9.00 മുതല്‍ 11.30 വരെ നടക്കുന്ന പരിപാടിയില്‍ 5 മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും യുവാക്കള്‍ക്കും പങ്കെടുക്കാം.

സോക്കര്‍ കളിക്കൊപ്പം സൗഹൃദം വളര്‍ത്താനും വിശ്വാസജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാനുമുള്ള അവസരവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഓരോരുത്തര്‍ക്കും ആ ദൗത്യത്തിന്റെ ഭാഗമാകാനാകുന്ന വഴികളെക്കുറിച്ചും ഉള്‍ക്കൊള്ളുന്ന പ്രത്യേക മിഷനറി ക്ലാസും നടക്കും.

പരിപാടി Mount Sinai Church of God, 5313 Robin Road, Garland-ലാണ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് Sudha Wilfreed-നെ 972-834-4646 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

''കളിക്കാം... സന്തോഷിക്കാം... സുവിശേഷം കേള്‍ക്കാം...' എന്ന സന്ദേശവുമായാണ് സംഘാടകര്‍ കുട്ടികളെയും മാതാപിതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

 

യുദ്ധ ഭീതി ഒഴിഞ്ഞു; ഗള്‍ഫ് മേഖലയില്‍ ഉപരോധം അവസാനിപ്പിച്ചതായി പ്രഖ്യാപനം 

By: 600002 On: Jul 1, 2026, 12:52 PM

 

 

മാസങ്ങളായി പശ്ചിമേഷ്യയില്‍ നിഴലിച്ചുനിന്നിരുന്ന യുദ്ധഭീതിക്ക് അറുതിവരുത്തിക്കൊണ്ട് ഇറാനെതിരെയുള്ള യുഎസ് നാവിക ഉപരോധം പൂര്‍ണമായും അവസാനിപ്പിച്ചു. മേഖലയിലെ സംഘര്‍ഷ സാധ്യതകള്‍ ലഘൂകരിക്കുന്ന പുതിയ രാജ്യാന്തര നീക്കങ്ങള്‍, ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷക്കണക്കിന് മലയാളി പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വിദേശി സമൂഹത്തിന് വലിയ പ്രതീക്ഷയും ആശ്വാസവുമാണ് പകരുന്നത്. 

ഇറാനും അമേരിക്കയും ഒപ്പുവെച്ച ചരിത്രപരമായ ഇസ്ലാമാബാദ് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. 

 

ഫോണില്‍ ടിക്ടോക് നോക്കി അമ്മ; ബാത്ത് ടബ്ബില്‍ വീണ് ഒരു വയസുകാരന്‍ മരിച്ചു

By: 600002 On: Jul 1, 2026, 11:48 AM



 

പി പി ചെറിയാന്‍

വിസ്‌കോണ്‍സിന്‍ (യു.എസ്.എ): ഒരു വയസുകാരനായ മകനെ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ തനിച്ചാക്കി, പുറത്തുപോയി മൊബൈല്‍ ഫോണില്‍ ടിക്ടോക് കണ്ടുകൊണ്ടിരുന്ന അമ്മയുടെ അനാസ്ഥയെത്തുടര്‍ന്ന് കുഞ്ഞ് മുങ്ങിമരിച്ചു. വിസ്‌കോണ്‍സിലാണ് ദാരുണമായ ഈ സംഭവം നടന്നത്. കുട്ടിയുടെ അമ്മ റെബേക്ക അംബ്രോസ് (27), അച്ഛന്‍ ജേസണ്‍ ക്രിസ്റ്റ്യന്‍സണ്‍ (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ മാതാപിതാക്കളെ ജൂലൈ 17-ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.

കുഞ്ഞിനെ ബാത്ത് ടബ്ബിലിരുത്തി വെള്ളം തുറന്നുവിട്ട ശേഷം റെബേക്ക പുറത്തുപോയി ഏകദേശം 30 മിനിറ്റോളം സ്‌നാപ്ചാറ്റും ടിക്ടോകും ഉപയോഗിച്ചു. തിരികെ വന്നപ്പോള്‍ ടബ്ബിലെ വെള്ളം കവിഞ്ഞൊഴുകുന്ന നിലയിലും കുഞ്ഞ് ശ്വാസമില്ലാതെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലുമായിരുന്നു.

അച്ഛന്റെ സാന്നിധ്യം: ഈ സമയമത്രയും കുട്ടിയുടെ അച്ഛന്‍ ജേസണ്‍ വീട്ടില്‍ ഉറക്കത്തിലായിരുന്നു.

അറസ്റ്റും കേസും: കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റെബേക്കയ്‌ക്കെതിരെ കുട്ടികളോടുള്ള ക്രൂരതയ്ക്കും മരണത്തിന് കാരണമായ അനാസ്ഥയ്ക്കും കേസെടുത്തിട്ടുണ്ട്. ജേസണെതിരെയും ശിശു സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിന് കേസുണ്ട്.

മോശം ജീവിതാവസ്ഥ: ഇവരുടെ വീട് ദയനീയവും വൃത്തിഹീനവുമായ അവസ്ഥയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ചീഞ്ഞഴുകിയ ഭക്ഷണങ്ങളും, ഉപയോഗിച്ച ഡയപ്പറുകളും, ഫ്രിഡ്ജിനുള്ളില്‍ പ്രാണികളും നിറഞ്ഞ നിലയിലായിരുന്നു വീട്.