ആണവായുധ നിയന്ത്രണ കരാര്‍ പുതുക്കാന്‍ അമേരിക്കയോടും റഷ്യയോടും അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പ

By: 600002 On: Feb 5, 2026, 1:10 PM

 

 

അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാര്‍ട്ട് പുതുക്കണമെന്ന അഭ്യര്‍ത്ഥനയുമായി ലിയോ മാര്‍പാപ്പ. പുതിയ ആയുധ മത്സരം ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ ലോകസാഹചര്യം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

2010 ല്‍ പ്രാഗില്‍ അമേരിക്കയും റഷ്യയും ഒപ്പുവെച്ച കരാറിന്റെ കാലാവധി ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അവസാനിച്ചത്. കരാര്‍ പുതുക്കിയില്ലെങ്കില്‍ ഇരുരാജ്യങ്ങള്‍ക്കും ആണവായുധങ്ങള്‍ സംഭരിക്കാന്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാകും. ഇത് ആയുധമത്സരം വര്‍ധിപ്പിക്കുമെന്ന ആശങ്കയ്ക്കിടെയാണ് മാര്‍പാപ്പ കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ടത്. 

 

ഖനന മേഖലയില്‍ ആഗോള സഖ്യം; അമേരിക്കന്‍ നിര്‍ദ്ദേശത്തിന് ഇന്ത്യയുടെ പിന്തുണ

By: 600002 On: Feb 5, 2026, 10:18 AM



 


പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: നിര്‍ണ്ണായക ധാതുക്കളുടെ (Critical Minerals) വിതരണ ശൃംഖല സുരക്ഷിതമാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഒരു ഏകീകൃത വ്യാപാര സഖ്യം രൂപീകരിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശത്തിന് ഇന്ത്യ പിന്തുണ അറിയിച്ചു. വാഷിംഗ്ടണില്‍ ഫെബ്രുവരി 4 നടന്ന നിര്‍ണ്ണായക ധാതുക്കളുടെ മന്ത്രിതല യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

ആഗോള വിതരണ ശൃംഖല ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നത് വലിയ അപകടമാണെന്നും ഇത് ഒഴിവാക്കാന്‍ രാജ്യങ്ങള്‍ തമ്മില്‍ ഏകോപിതമായ സഹകരണം വേണമെന്നും ജയശങ്കര്‍ പറഞ്ഞു.

ആധുനിക സമ്പദ്വ്യവസ്ഥയില്‍ എണ്ണയും വാതകവും പോലെ പ്രധാനമാണ് ഈ ധാതുക്കളെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു. സമാന ചിന്താഗതിയുള്ള രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു 'ട്രേഡിംഗ് ബ്ലോക്ക്' (Trading Bloc) രൂപീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഏകോപിത വ്യാപാര ചട്ടക്കൂടിനായി പ്രവര്‍ത്തിക്കാന്‍ സഖ്യകക്ഷികളോട് അമേരിക്ക ആവശ്യപ്പെട്ടു.

സെമികണ്ടക്ടറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ക്ക് ആവശ്യമായ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുക എന്നതാണ് ഈ സഖ്യത്തിന്റെ ലക്ഷ്യം.

ദേശീയ സുരക്ഷയ്ക്കും സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കും ഈ മേഖലയിലെ സ്വയംപര്യാപ്തത അനിവാര്യമാണെന്ന് യോഗത്തില്‍ പങ്കെടുത്ത അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വ്യക്തമാക്കി.

 

NFL താരം ഖൈറി ജാക്‌സന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ട കേസില്‍ മദ്യപിച്ച് വാഹനമോടിച്ച യുവതിക്ക് തടവുശിക്ഷ

By: 600002 On: Feb 5, 2026, 9:45 AM



 

പി പി ചെറിയാന്‍

മേരിലാന്‍ഡ്: എന്‍എഫ്എല്‍ (NFL) താരം ഖൈറി ജാക്‌സണും സുഹൃത്തുക്കളും വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ യുവതിക്ക് കോടതി ശിക്ഷ വിധിച്ചു. 25 വയസ്സുകാരിയായ കോറി ക്ലിംഗിമാനാണ് ശിക്ഷിക്കപ്പെട്ടത്.

മൂന്ന് വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഇതില്‍ ഇതിനകം അനുഭവിച്ച 377 ദിവസത്തെ തടവ് കുറയ്ക്കും. ബാക്കി രണ്ട് വര്‍ഷത്തോളം അവര്‍ ജയിലില്‍ കഴിയണം.

2024 ജൂലൈയിലായിരുന്നു കായികലോകത്തെ നടുക്കിയ ഈ ദുരന്തം നടന്നത്. മേരിലാന്‍ഡിലെ പ്രിന്‍സ് ജോര്‍ജ്ജ് കൗണ്ടിയില്‍ വെച്ച് കോറി ഓടിച്ച കാര്‍ ഖൈറി ജാക്‌സണും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. മിനസോട്ട വൈക്കിംഗ്സ് താരം ഖൈറി ജാക്‌സണ്‍ (24), അദ്ദേഹത്തിന്റെ സഹപാഠികളായിരുന്ന ഐസയ ഹാസല്‍ (23), ആന്തണി ലിറ്റണ്‍ ജൂനിയര്‍ (24) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

അപകടസമയത്ത് കോറി ക്ലിംഗിമാന്‍ മണിക്കൂറില്‍ 109 മൈല്‍ (ഏകദേശം 175 കി.മീ) വേഗതയിലാണ് വാഹനമോടിച്ചിരുന്നതെന്നും അവര്‍ മദ്യപിച്ചിരുന്നതായും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ തെളിയിച്ചു.

പ്രതി മറ്റൊരു വാഹനത്തില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് ഇരകളുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒരു പ്രമുഖ കായിക താരത്തിന്റെ ജീവന്‍ അപഹരിച്ച ഈ കേസില്‍ പ്രതിക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്ന ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.