ക്രൊയേഷ്യയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ 

By: 600002 On: Jul 3, 2026, 1:14 PM

 

 

ഫിഫ ലോകകപ്പില്‍ നാടകീയ ജയത്തോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍. ഇഞ്ചുറി ടൈമിലെ ഗോളില്‍ 2-1ന് ക്രൊയേഷ്യയെ തോല്‍പ്പിച്ചു. പ്രീ ക്വാര്‍ട്ടറില്‍ സ്പെയിന്‍-പോര്‍ച്ചുഗല്‍ വമ്പന്‍ പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്.

കളിയുടെ 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയപ്പോള്‍ പോര്‍ച്ചുഗള്‍ ആരാധകരുടെ ഉള്ളൊന്നു പിടഞ്ഞു. എന്നാല്‍ 68-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി റൊണാള്‍ഡോ മത്സരം സമനിലയിലാക്കുകയും ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കുകയും ചെയ്തു. പിന്നീട് ഗോണ്‍സാലോ റാമോസിലൂടെ പോര്‍ച്ചുഗല്‍ വിജയത്തിലേക്കെത്തി. ആദ്യപകുതി ഗോള്‍ രഹിതമായിരുന്നെങ്കിലും കളിയുടെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.

 

 

വെനസ്വേല ഇരട്ട ഭൂകമ്പം; 2,595 മരണം സ്ഥിരീകരിച്ചു

By: 600002 On: Jul 3, 2026, 1:00 PM




വെനസ്വേലയില്‍ ജൂണ്‍ 24 നുണ്ടായ ഇരട്ടഭൂകമ്പത്തില്‍ മരണനിരക്ക് ഉയരുകയാണ്. ഇരട്ട ഭൂകമ്പത്തില്‍ ഔദ്യോഗികമായി 2,595 മരണം സ്ഥിരീകരിച്ചു. 12,000 ല്‍ അധികം പേര്‍ ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ്. യന്ത്രസാമഗ്രികളുടെ അഭാവം മൂലം രക്ഷാപ്രവര്‍ത്തനം പലയിടത്തും ഇപ്പോഴും വഴിമുട്ടിയിരിക്കുകയാണ്. പലയിടങ്ങളിലും കയറും കരങ്ങളും ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങള്‍ നാട്ടുകാര്‍ നീക്കം ചെയ്യുന്നത്.

പതിനായിരക്കണക്കിനു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതിനിടെ, വെനസ്വേലയിലേക്കായി പതിനായിരം ബോഡി ബാഗുകള്‍ എത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. അത്ഭുതകരമായ പല രക്ഷപ്പെടലുകളുടെ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

 

സാല്‍മൊണെല്ല ബാക്ടീരിയ ബാധ: പ്രമുഖ പൊട്ടറ്റോ ചിപ്‌സ് ബ്രാന്‍ഡുകള്‍ക്ക് യു.എസ്. എഫ്.ഡി.എയുടെ അതീവ ജാഗ്രതാ നിര്‍ദ്ദേശം

By: 600002 On: Jul 3, 2026, 12:49 PM



 

പി പി ചെറിയാന്‍ 

വാഷിംഗ്ടണ്‍: സാല്‍മൊണെല്ല (Salmonella) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ അമേരിക്കന്‍ കമ്പനിയായ 'ഉട്‌സ്' (Utz) പുറത്തിറക്കുന്ന വിവിധയിനം പൊട്ടറ്റോ ചിപ്‌സുകള്‍ക്ക് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഏറ്റവും ഉയര്‍ന്ന ക്ലാസ് വണ്‍ (Class 1) ജാഗ്രതാ നിര്‍ദ്ദേശം  പുറപ്പെടുവിച്ചു. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കോ മരണത്തിനോ വരെ കാരണമായേക്കാവുന്ന സാഹചര്യങ്ങളിലാണ് എഫ്.ഡി.എ സാധാരണയായി ഈ വിഭാഗത്തില്‍പ്പെട്ട മുന്നറിയിപ്പ് നല്‍കുന്നത്.

കമ്പനിയുടെ ജനപ്രിയ ബ്രാന്‍ഡുകളായ 'സാപ്‌സ്'  'ഡേര്‍ട്ടി'  എന്നിവയുടെ ഏകദേശം ആറര ലക്ഷത്തോളം (650,000) പാക്കറ്റ് ചിപ്‌സുകളെ ഈ നിര്‍ദ്ദേശം ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. ചിപ്‌സില്‍ ഉപയോഗിച്ച ഡ്രൈ മില്‍ക്ക് പൗഡറില്‍ സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകാം എന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ മെയ് മാസം കമ്പനി സ്വമേധയാ ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍ എഫ്.ഡി.എയുടെ ഏറ്റവും പുതിയ പ്രതിവാര റിപ്പോര്‍ട്ടിലാണ് ഈ നടപടിയുടെ ഗൗരവം വര്‍ദ്ധിപ്പിച്ചുക്കൊണ്ട് 'ക്ലാസ് വണ്‍' ആയി ഉയര്‍ത്തിയത്.

ജൂലൈ 27 നും ആഗസ്റ്റ് 31 നും ഇടയില്‍ കാലാവധി  അവസാനിക്കുന്ന പാക്കറ്റുകളാണ് പിന്‍വലിച്ചവയില്‍ ഭൂരിഭാഗവും. ഇതുവരെ ഈ ഉല്‍പ്പന്നങ്ങള്‍ കഴിച്ച് ആര്‍ക്കും രോഗബാധയേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്നും, മുന്‍കരുതല്‍ എന്ന നിലയിലാണ് നടപടിയെന്നും കമ്പനി അറിയിച്ചു. കൈവശമുള്ള ഇത്തരം ചിപ്‌സ് പാക്കറ്റുകള്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കരുതെന്നും, പണം തിരികെ ലഭിക്കുന്നതിനായി കമ്പനിയുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശമുണ്ട്.