ഇറാന് ശേഷം അടുത്തത് ക്യൂബ; സൂചന നല്‍കി ട്രംപ് 

By: 600002 On: Mar 6, 2026, 12:21 PM

 


ഇറാനിലെ യുഎസ് സൈനിക നടപടികള്‍ അവസാനിച്ചാല്‍ തന്റെ ഭരണകൂടം ക്യൂബയിലേക്ക് ശ്രദ്ധ തിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേജര്‍ ലീഗ് സോക്കര്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിയാമി ഫുട്‌ബോള്‍ ക്ലബിന്റെ ആഘോഷ പരിപാടിയില്‍ വൈറ്റ് ഹൗസില്‍ സംസാരിക്കവെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. 

നിങ്ങളും നിരവധി ആളുകളും ക്യൂബയിലേക്ക് മടങ്ങാന്‍ പോകുന്നുവെന്നും ട്രംപ് പറഞ്ഞു. മിയാമിയിലെ ക്യൂബന്‍ പാരമ്പര്യമുള്ളവരോടാണ് ട്രംപിന്റെ ഇത്തരത്തിലുള്ള പ്രസ്താവന. ക്യൂബ യുഎസുമായി ചര്‍ച്ചകള്‍ക്ക് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അടുത്ത സൈനിക നീക്കം സംബന്ധിച്ച് ട്രംപ് സൂചന നല്‍കിയിരിക്കുന്നത്. 

 

യുഎസില്‍ ഞായറാഴ്ച മുതല്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്

By: 600002 On: Mar 6, 2026, 11:35 AM



 

പി പി ചെറിയാന്‍

ഡാളസ്: ഈ ഞായറാഴ്ച മാര്‍ച്ച് 8 നു 2 മണിക്ക് യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്  തിരിച്ചു വെക്കും. നവംബര്‍ 2 ഞായറാഴ്ചയായിരുന്നു ഒരു മണിക്കൂര്‍ പുറകിലോട്ടു തിരിച്ചു വെച്ചിരുന്നത്. 

വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയ മാറ്റം ആദ്യമായി നിലവില്‍ വന്നത് ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിംഗ്, വിന്റര്‍ സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയത്.

ഞായറാഴ്ച ക്ലോക്കുകള്‍ മുന്നോട്ട് പോകുമ്പോള്‍ ആളുകള്‍ക്ക് ഒരു മണിക്കൂര്‍ നഷ്ടപ്പെടും. മിക്ക അമേരിക്കക്കാര്‍ക്കും, ഒരു അധിക മണിക്കൂര്‍ ഉറക്കം നഷ്ടപ്പെടും എന്നാണ്. പല ഡിജിറ്റല്‍ ക്ലോക്കുകളും ഒറ്റരാത്രികൊണ്ട് യാന്ത്രികമായി പുനഃസജ്ജമാക്കും, പക്ഷേ സ്വമേധയാ ക്രമീകരിക്കേണ്ട ഏതെങ്കിലും വാച്ചുകളോ ക്ലോക്കുകളോ മാറ്റാന്‍ ഓര്‍മ്മിക്കുക.

സമയമാറ്റത്തിനുശേഷം, വൈകുന്നേരത്തോടെ ഇരുട്ട് വൈകി  എത്തും, രാവിലെ സൂര്യോദയവും വൈകി വരും.സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല. 

 

മകനെ ചുട്ടുപൊള്ളുന്ന കാറിനുള്ളിലിട്ട് കൊന്ന കേസ്: മായ ഹെര്‍ണാണ്ടസിന് 15 വര്‍ഷം തടവ്

By: 600002 On: Mar 6, 2026, 11:18 AM



 

പി പി ചെറിയാന്‍

ബേക്കേഴ്‌സ്ഫീല്‍ഡ് (കാലിഫോര്‍ണിയ): സൗന്ദര്യവര്‍ദ്ധക ചികിത്സയ്ക്കായി പോയപ്പോള്‍ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന കാറിനുള്ളില്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് ഒരു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ കാലിഫോര്‍ണിയ സ്വദേശിനിയായ മായ ഹെര്‍ണാണ്ടസിന് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വ്യാഴാഴ്ചയായിരുന്നു കോടതി വിധി.

2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നിനും രണ്ടിനും വയസ്സുള്ള മക്കളെ കാറിനുള്ളിലിരുത്തി മായ ഒരു മെഡിക്കല്‍ സ്പായിലേക്ക് പോയി. എയര്‍ കണ്ടീഷന്‍ ഓണ്‍ ചെയ്ത് കാര്‍ ലോക്ക് ചെയ്ത ശേഷമാണ് അവര്‍ പോയതെങ്കിലും, ഒരു മണിക്കൂര്‍ കഴിഞ്ഞ് എന്‍ജിന്‍ തനിയെ ഓഫ് ആയതോടെ കാറിനുള്ളിലെ താപനില കുത്തനെ ഉയര്‍ന്നു. ഏകദേശം രണ്ട് മണിക്കൂറോളം കുട്ടികള്‍ കാറിനുള്ളില്‍ കുടുങ്ങി.

ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഒരു വയസ്സുകാരന്‍ അമിലിയോ ഗ്വിറ്ററസ് മരിച്ചിരുന്നു. കുട്ടിയുടെ ശരീരതാപനില 107 ഡിഗ്രി ഫാരന്‍ഹീറ്റില്‍ (41.6°C) എത്തിയിരുന്നു. രണ്ടാമത്തെ കുട്ടി രക്ഷപ്പെട്ടു.

രണ്ടാം ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയിരുന്നെങ്കിലും, പിന്നീട് നടന്ന ഒത്തുതീര്‍പ്പ് പ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യ (Involuntary Manslaughter) സമ്മതിച്ചതിനെത്തുടര്‍ന്നാണ് 15 വര്‍ഷത്തെ ശിക്ഷ കോടതി വിധിച്ചത്.

'മായ ജയിലിലേക്ക് പോവുകയാണ്, എന്നാല്‍ അമിലിയോയുടെ വേര്‍പാടിലൂടെ അവര്‍ക്ക് ഇതിനകം തന്നെ ഒരു ആയുഷ്‌കാല ശിക്ഷ ലഭിച്ചുകഴിഞ്ഞു,' എന്ന് വിധി പ്രസ്താവിക്കവെ ജഡ്ജി ചാള്‍സ് ബ്രെമര്‍ പറഞ്ഞു. എന്നാല്‍ 15 വര്‍ഷത്തെ ശിക്ഷ വളരെ കുറവാണെന്നും തന്റെ പേരക്കുട്ടിക്ക് നീതി ലഭിച്ചില്ലെന്നുമാണ് അമിലിയോയുടെ മുത്തശ്ശി പ്രതികരിച്ചത്.