ഓസ്‌ട്രേലിയയില്‍ വീണ്ടും വെടിവെപ്പ്;  മൂന്ന് പേര്‍ കൊല്ലപ്പെട്ടു 

By: 600002 On: Jan 22, 2026, 1:14 PM

 


ബോണ്ടി ബീച്ചിലെ വെടിവയ്പ്പിന് ശേഷം വീണ്ടും ഓസ്‌ട്രേലിയയില്‍ തോക്കുധാരിയുടെ ആക്രമണം. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലാണ് അജ്ഞാതനായ അക്രമി വ്യാഴാഴ്ച വെടിയുതിര്‍ത്തത്. വെടിവയ്പില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 

ലേക്ക് കാര്‍ജെലീഗോ പട്ടണത്തിലാണ് വെടിവെയ്പുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആളുകളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. അക്രമിയെ കീഴ്‌പ്പെടുത്താനായില്ല. 

 

ബോര്‍ഡ് ഓഫ് പീസിന് കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ  

By: 600002 On: Jan 22, 2026, 12:34 PM


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ ചേരുമെന്ന് സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നിവയുള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ബോര്‍ഡ് ഓഫ് പീസില്‍ ചേരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ സമ്മതിച്ചതായി ബുധനാഴ്ച ട്രംപ് പറഞ്ഞിരുന്നു. 

സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, ഇന്‍ഡോനീഷ്യ, പാകിസ്താന്‍, ഖത്തര്‍ എന്നീ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുടെ കൂട്ടായ്മ ഗാസയില്‍ സ്ഥിരം വെടിനിര്‍ത്തല്‍ പിന്തുണയ്ക്കുന്നുവെന്നും നീതിയുക്തവും ശാശ്വതവുമായ സമാധാനം ലക്ഷ്യമിടുന്നുവെന്നുമാണ് സൗദി അറേബ്യയുടെ പ്രതികരണം.

അഞ്ചു വയസ്സുകാരനെ വീട്ടുമുറ്റത്ത് നിന്ന് പിടികൂടി; സ്‌കൂള്‍ അധികൃതര്‍ പ്രതിഷേധത്തില്‍

By: 600002 On: Jan 22, 2026, 12:11 PM


 

 

പി പി ചെറിയാന്‍

മിനസോട്ട: അമേരിക്കയിലെ മിനസോട്ടയില്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. പ്രീ-സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ലിയാം റാമോസിനെ ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവരെ പിന്നീട് ടെക്‌സസിലെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി.

വീട്ടില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാന്‍ ലിയാമിനെക്കൊണ്ട് വാതിലില്‍ മുട്ടിച്ചതായും, കുട്ടിയെ ഉദ്യോഗസ്ഥര്‍ ഒരു 'ഇര' (bait) ആയി ഉപയോഗിച്ചതായും സ്‌കൂള്‍ സൂപ്രണ്ട് സീന സ്റ്റെന്‍വിക് ആരോപിച്ചു.

ലിയാമിന്റെ കുടുംബത്തിന് നിലവില്‍ അഭയാര്‍ത്ഥി അപേക്ഷ (Asylum case) നിലവിലുണ്ടെന്നും അവര്‍ നിയമവിരുദ്ധമായല്ല രാജ്യത്ത് കഴിയുന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. അവര്‍ കുറ്റവാളികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ സ്‌കൂള്‍ ഡിസ്ട്രിക്റ്റില്‍ നിന്ന് കസ്റ്റഡിയിലെടുക്കുന്ന നാലാമത്തെ കുട്ടിയാണ് ലിയാം. പത്തു വയസ്സുകാരിയും ഇതില്‍ ഉള്‍പ്പെടുന്നു.

സായുധരായ ഉദ്യോഗസ്ഥര്‍ കുട്ടികളെ പിടികൂടുന്നത് വിദ്യാര്‍ത്ഥികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും വലിയ ഭീതിയും മാനസികാഘാതവും ഉണ്ടാക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

മിനസോട്ടയില്‍ ഇമിഗ്രേഷന്‍ പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.