സിഖ് സമൂഹത്തിന് അഭിമാന നിമിഷം; യു.എസ് വ്യോമസേനാ അക്കാദമിയില്‍ ചിരാഗ് വീര്‍ സിംഗ് സറാവോ ചരിത്രം കുറിച്ചു

By: 600002 On: Jul 16, 2026, 9:59 AM



 

പ്രസാദ് തീയാടിക്കല്‍

കൊളറാഡോ: അമേരിക്കയിലെ കൊളറാഡോ സ്പ്രിംഗ്‌സിലുള്ള യു.എസ് എയര്‍ ഫോഴ്സ് അക്കാദമിയില്‍ (USAFA) പ്രവേശനം നേടിയ ആദ്യ കേശധാരി സിഖ് അമേരിക്കന്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കി ചിരാഗ് വീര്‍ സിംഗ് സറാവോ. സിഖ് വിശ്വാസത്തിന്റെ ഭാഗമായി മുറിക്കാത്ത മുടിയും താടിയും ഉള്‍പ്പെടെയുള്ള മതാചാരങ്ങള്‍ പാലിച്ചുകൊണ്ട് അക്കാദമിയില്‍ സേവനമനുഷ്ഠിക്കാന്‍ അദ്ദേഹത്തിന് ഔദ്യോഗിക മതപരമായ അനുമതിയും ലഭിച്ചു.

ഏപ്രില്‍ 4-ന് അക്കാദമിയിലേക്കുള്ള നിയമനം ലഭിച്ച സറാവോയ്ക്ക് ജൂണ്‍ 20-ന് മതപരമായ ഇളവ് അനുവദിച്ചു. തുടര്‍ന്ന് ജൂണ്‍ 24-ന് In-Processing Day (I-Day)യില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്ത അദ്ദേഹം നിലവില്‍ ആറാഴ്ച നീളുന്ന അടിസ്ഥാന സൈനിക പരിശീലനത്തിലാണ്.

അമേരിക്കന്‍ സിഖ് കൗണ്‍സില്‍ ഈ നേട്ടത്തെ സിഖ് സമൂഹത്തിനും മതസ്വാതന്ത്ര്യത്തിനും വലിയ അംഗീകാരമായി വിശേഷിപ്പിച്ചു. വിശ്വാസവും രാജ്യസേവനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് ചിരാഗിന്റെ നേട്ടം തെളിയിക്കുന്നതാണെന്നും സംഘടന വ്യക്തമാക്കി.

 

മൂന്ന് ജീവനുകള്‍ കവര്‍ന്ന ട്രക്ക് അപകടം; ഇന്ത്യന്‍ ഡ്രൈവര്‍ക്ക് നാല് വര്‍ഷം എട്ട് മാസം മാത്രം തടവ്

By: 600002 On: Jul 16, 2026, 9:47 AM

 

 

പ്രസാദ് തീയാടിക്കല്‍

കാലിഫോര്‍ണിയ: ദക്ഷിണ കാലിഫോര്‍ണിയയിലെ ഒന്റാറിയോയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഭീകര ട്രക്ക് അപകടക്കേസില്‍ ഇന്ത്യന്‍ വംശജനായ 21-കാരന്‍ ജഷന്‍പ്രീത് സിംഗിന് (Jashanpreet Singh) നാല് വര്‍ഷവും എട്ട് മാസവും തടവുശിക്ഷ വിധിച്ചു.

2025 ഒക്ടോബറിലാണ് കാലിഫോര്‍ണിയയിലെ ഇന്റര്‍‌സ്റ്റേറ്റ് 10 (I-10) ഫ്രീവേയില്‍ സിംഗ് ഓടിച്ച സെമി-ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്. ഏഴ് വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടത്തില്‍ പ്രായമായ ദമ്പതികളുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

ആദ്യത്തില്‍ കുറ്റം നിഷേധിച്ചിരുന്ന ജഷന്‍പ്രീത് സിംഗ് പിന്നീട് ഗുരുതര അശ്രദ്ധയോടെയുള്ള വാഹനാപകടത്തിലൂടെ മരണം വരുത്തിയ മൂന്ന് ഫെലണി കുറ്റങ്ങള്‍ സമ്മതിക്കുകയായിരുന്നു. പരമാവധി 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസിലായിരുന്നു കോടതി നാല് വര്‍ഷവും എട്ട് മാസവും തടവിന് ശിക്ഷിച്ചത്.

അപകടസമയത്ത് പടിഞ്ഞാറോട്ടുള്ള ഫ്രീവേയില്‍ ഗതാഗതം മന്ദഗതിയിലായിരുന്നെങ്കിലും, സിംഗിന്റെ ട്രക്ക് വേഗം കുറയ്ക്കുകയോ ബ്രേക്ക് ഇടുകയോ ചെയ്തില്ലെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി. തുടര്‍ന്ന് ട്രക്ക് നിരവധി വാഹനങ്ങളില്‍ ഇടിച്ചുകയറി തീപിടിക്കുകയും റോഡരികിലേക്ക് മറിഞ്ഞുവീഴുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

ചന്ദ്ര നാഗമല്ലയ്യ വധക്കേസ്; പ്രതിക്കെതിരെ വധശിക്ഷ തേടില്ലെന്ന് പ്രോസിക്യൂഷന്‍

By: 600002 On: Jul 16, 2026, 9:26 AM



 

പ്രസാദ് തീയാടിക്കല്‍

ഡാലസ്: കഴിഞ്ഞ വര്‍ഷം ഡാലസില്‍ ഇന്ത്യന്‍ വംശജനായ മോട്ടല്‍ മാനേജര്‍ ചന്ദ്ര മൗളി നാഗമല്ലയ്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ പ്രതിയായ യോര്‍ഡാനിസ് കോബോസ്-മാര്‍ട്ടിനെസ് (Yordanis Cobos-Martinez)ക്കെതിരെ വധശിക്ഷ ആവശ്യപ്പെടില്ലെന്ന് ഡാലസ് കൗണ്ടി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

2025 സെപ്റ്റംബറിലാണ് ഡാലസിലെ മോട്ടലില്‍ നടന്ന അതിക്രൂര ആക്രമണത്തില്‍ ചന്ദ്ര നാഗമല്ലയ്യ കൊല്ലപ്പെട്ടത്. കേസില്‍ പ്രതിക്കെതിരെ ക്യാപിറ്റല്‍ മര്‍ഡര്‍ കുറ്റം നിലനില്‍ക്കുന്നുണ്ടെങ്കിലും, പ്രോസിക്യൂഷന്‍ വധശിക്ഷ തേടാത്തതിനാല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ പ്രതിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ പരോളിന് അര്‍ഹതയില്ലാത്ത ജീവപര്യന്തം തടവായിരിക്കും.

വധശിക്ഷ ആവശ്യപ്പെടാതിരിക്കാന്‍ കാരണമായ സാഹചര്യം എന്താണെന്ന് പ്രോസിക്യൂഷന്‍ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

ചന്ദ്ര നാഗമല്ലയ്യയുടെ ദാരുണ മരണം ഡാലസ് ഇന്ത്യന്‍ സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു. കേസിന്റെ തുടര്‍നടപടികള്‍ ഡാലസ് കൗണ്ടി കോടതിയില്‍ പുരോഗമിക്കുകയാണ്.