ഫ്‌ളോറിഡയെ നടുക്കിയ കൊലപാതകം: രണ്ട് കുട്ടികളും മാതാപിതാക്കളും കുത്തേറ്റു മരിച്ച നിലയില്‍

By: 600002 On: Jun 6, 2026, 1:10 PM



 

പി പി ചെറിയാന്‍

ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പ്രശസ്ത റിയല്‍റ്റര്‍ ആയ മെലാനി ഹെയര്‍ (46), അവരുടെ മുന്‍ പങ്കാളി റയാന്‍ വൈറ്റന്‍ (42), ഇവരുടെ മക്കളായ സവന്ന (11), സിയീന (8) എന്നിവരാണ് മരിച്ചത്. ഇത് ഒരു കൊലപാതക-ആത്മഹത്യ കേസ് ആണെന്ന നിഗമനത്തിലാണ് പോലീസ്.

ഫ്‌ളോറിഡയിലെ ഡോറല്‍ എന്ന സ്ഥലത്തുള്ള മെലാനിയുടെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരെക്കുറിച്ച് വിവരമില്ലാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മെലാനിയും റയാനും തമ്മില്‍ കുട്ടികളുടെ സംരക്ഷണ ചുമതലയെ (Custody) ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. കുട്ടികളെ തനിക്ക് നഷ്ടപ്പെടുമോ എന്ന് റയാന്‍ ഭയപ്പെട്ടിരുന്നതായും, ഇരുവരും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കുടുംബത്തിലെ ആരാണ് മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത് എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. മിയാമി-ഡേഡ് ഷെരീഫ് ഓഫീസ് കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.

പ്രദേശത്തെ പ്രമുഖ വ്യക്തിത്വമായിരുന്ന മെലാനിയുടെയും കുട്ടികളുടെയും വിയോഗം പ്രാദേശിക സമൂഹത്തെയും ജനപ്രതിനിധികളെയും കടുത്ത ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.

 

ടെക്‌സസിലെ പ്രതിഷേധത്തിനിടെ ഇന്ത്യന്‍ ദേശീയ പതാക കീറിപ്പറിച്ച് യുവാവ്: പ്രതിഷേധം ശക്തം

By: 600002 On: Jun 6, 2026, 12:55 PM


പി പി ചെറിയാന്‍

ഫ്രിസ്‌കോ: ടെക്‌സസിലുള്ള ഫ്രിസ്‌കോ സിറ്റി ഹാളിന് മുന്നില്‍ നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിനിടെ ഇന്ത്യന്‍ ദേശീയ പതാക കീറിപ്പറിച്ച് യുവാവ്. ക്ലെയ്ടണ്‍ വാക്കര്‍ എന്നയാളാണ് പതാക നശിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

നോര്‍ത്ത് ടെക്‌സസില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടയിലാണ് സംഭവം. ക്ലെയ്ടണ്‍ വാക്കര്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക കീറുന്നതും, ഈ സമയം അവിടെയുണ്ടായിരുന്ന ജനക്കൂട്ടം ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കുടിയേറ്റ നയങ്ങളോടുള്ള വിയോജിപ്പുകള്‍ ഒരു പ്രത്യേക ജനവിഭാഗത്തിന് നേരെ തിരിച്ചുവിടരുതെന്ന് ഇന്ത്യന്‍ അമേരിക്കന്‍ സമൂഹവും മറ്റ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പ്രതികരിച്ചു. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഇന്ത്യന്‍ വംശജര്‍ നല്‍കുന്ന സംഭാവനകളെയും പലരും ചൂണ്ടിക്കാണിച്ചു.

സമീപകാലത്തായി ഫ്രിസ്‌കോയിലും പരിസര പ്രദേശങ്ങളിലും ഇന്ത്യന്‍ അമേരിക്കന്‍ ജനസംഖ്യ വര്‍ദ്ധിച്ചുവരുന്നതിനെതിരെ ചില പ്രാദേശിക നിവാസികള്‍ രംഗത്തുവന്നിരുന്നു. സിറ്റി കൗണ്‍സില്‍ യോഗങ്ങളില്‍ പോലും 'ഇന്ത്യന്‍ അധിനിവേശം' നടക്കുന്നു എന്ന തരത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു.

പതാക നശിപ്പിച്ചതിന് പിന്നാലെ തനിക്ക് നേരെ വധഭീഷണികള്‍ ഉയരുന്നതായി ക്ലെയ്ടണ്‍ വാക്കര്‍ ആരോപിച്ചു. എന്നാല്‍ തന്റെ പ്രവൃത്തി ഒരു അമേരിക്കന്‍ പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ  ഭാഗമാണെന്നാണ് വാക്കറുടെ വാദം.

 

അഞ്ച് സ്ത്രീകളെ ആക്രമിച്ച ഹൂസ്റ്റണ്‍ സ്വദേശിക്ക് നാല് ജീവപര്യന്തം തടവ്

By: 600002 On: Jun 6, 2026, 12:49 PM



 

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലുള്ള അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളില്‍ വെച്ച് സ്ത്രീകളെ തോക്കുചൂണ്ടി ക്രൂരമായി ലൈംഗികാക്രമണത്തിന് ഇരയാക്കിയ 20-കാരന് കോടതി നാല് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജെയ്ഡന്‍ ഡെമൗഷെ എന്ന യുവാവിനാണ് ഹാരിസ് കൗണ്‍ടി കോടതി കടുത്ത ശിക്ഷ നല്‍കിയത്.

2024 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. നോര്‍ത്ത് ഹൂസ്റ്റണിലെ 'ഏക്കേഴ്സ് ഹോംസ്'  പ്രദേശത്തെ അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിച്ചിരുന്ന അഞ്ച് സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിട്ടത്.

മുഖംമൂടി ധരിച്ചും തോക്ക് ചൂണ്ടിയും അപ്പാര്‍ട്ട്‌മെന്റുകളില്‍ അതിക്രമിച്ചു കയറിയായിരുന്നു ഇയാളുടെ ആക്രമണങ്ങള്‍. ഇരകളില്‍ ചിലര്‍ കോടതിയില്‍ നല്‍കിയ സാക്ഷിമൊഴികളില്‍, ഈ സംഭവത്തിന് ശേഷം തങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും ഭയമാണെന്നും മാനസികമായി തകര്‍ന്നുപോയെന്നും വ്യക്തമാക്കി.

ഇയാള്‍ക്കെതിരെയുള്ള നാല് ലൈംഗികാക്രമണ കേസുകളില്‍ കുറ്റം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് ജഡ്ജ് പേട്ടന്‍ പീബിള്‍സ് നാല് വ്യത്യസ്ത ജീവപര്യന്തം ശിക്ഷകള്‍ വിധിച്ചത്.

കോടതി വിധിയനുസരിച്ച് പ്രതിക്ക് 2056-ന് മുന്‍പ് യാതൊരു കാരണവശാലും പരോള്‍  ലഭിക്കില്ല. സമൂഹത്തിന് ഭീഷണിയായ ഒരു അക്രമിക്കെതിരെ അതിജീവിച്ചവരുടെ ധീരതയെ മാനിച്ചുകൊണ്ട് നല്‍കിയ മാതൃകാപരമായ ശിക്ഷയാണിതെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു.