ഡാലസ് മാര്‍ത്തോമ്മാ ഇടവകയില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷവും പുതിയ ദേവാലയത്തിന്റെ തറക്കല്ലു വാഴ്‌വ് ശുശ്രൂഷയും ഭക്തിനിര്‍ഭരമായി

By: 600002 On: Aug 3, 2026, 9:57 AM



 

പി പി ചെറിയാന്‍

ഡാലസ്: മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് കാരള്‍ട്ടണ്‍ ഇടവകയുടെ 50-ാമത് വാര്‍ഷിക സുവര്‍ണ്ണ ജൂബിലി (1976-2026) ആഘോഷങ്ങളും പുതിയ ദേവാലയത്തിന്റെയും മള്‍ട്ടി പര്‍പ്പസ് ഹാളിന്റെയുംതറക്കല്ലു  വാഴ്‌വ് ശുശ്രൂഷയുംഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. 2026 ഓഗസ്റ്റ് 2 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച വിശുദ്ധ ചടങ്ങുകള്‍ക്ക് മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയൊഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ഇടവകയുടെ 50 വര്‍ഷത്തെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ഈ ചടങ്ങില്‍ സഭയിലെ പ്രമുഖ പട്ടക്കാരും ഫാര്‍മേഴ്സ് ബ്രാഞ്ച് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച വികാരി റവ റോയ് തോമസ് ,റവ ജെസ്വിന്‍ ,റവ അരുണ്‍ വര്ഗീസ് ,റവ ജസ്റ്റിന്‍ , റവ റജിന്‍ രാജു ,ഭദ്രാസന കൗണ്‍സില്‍ അംഗം തോമസ് ഈശോ ,മണ്ഡലം മെമ്പര്‍ ഷാജി രാമപുരം പ്രാദേശിക രാഷ്ട്രീയ-സാമൂഹിക നേതാക്കളും ഉള്‍പ്പെടെ വന്‍ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

സഭാ ഗായകസംഘം ആലപിച്ച ദൈവസ്തുതികളോടെയും വര്‍ണ്ണാഭമായ പ്രഘോഷണ ഘോഷയാത്രയോടെയും ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന ആരാധനയ്ക്ക് ഡോ. തിയൊഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നേതൃത്വം നല്‍കുകയും വികാരി റവ. ജസ്റ്റിന്‍ പാപ്പച്ചന്‍ ജേക്കബ് ഏവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

ഇടവക സെക്രട്ടറി ജൂബി അലക്‌സാണ്ടര്‍ കാരള്‍ട്ടണ്‍ മാര്‍ത്തോമ്മാ ഇടവകയുടെ കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ വളര്‍ച്ചയും ചരിത്രവും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സഭാ ഗായകസംഘം പ്രത്യേക വാര്‍ഷിക ഗാനം ആലപിക്കുകയും, തുടര്‍ന്ന് സുവര്‍ണ്ണ ജൂബിലി ഓര്‍മ്മക്കായി രൂപകല്‍പ്പന ചെയ്ത പ്രത്യേക ടി-ഷര്‍ട്ടിന്റെ പ്രകാശനം നിര്‍വ്വഹിക്കുകയും ചെയ്തു.

സെഹിയോന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. റോബിന്‍ വര്‍ഗീസ്, ഡാലസ് KECF പ്രസിഡന്റ് റവ. രാജു ഡാനിയേല്‍ കോര്‍-എപ്പിസ്‌കോപ്പ, മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) വികാരി റവ. അബ്രഹാം വി. സാംസണ്‍, സണ്ണിവെയില്‍ മേയര്‍ ബഹു. സജി ജോര്‍ജ്ജ് ,കാരള്‍ട്ടണ്‍ മേയര്‍ സ്റ്റീവ് ബബിക്ക് എന്നിവര്‍ സുവര്‍ണ്ണ ജൂബിലി ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

പുതിയ ദേവാലയ മന്ദിരത്തിന്റെയും അനുബന്ധ മള്‍ട്ടി പര്‍പ്പസ് ഹാളിന്റെയും തറക്കല്ലുകള്‍ ഡോ. തിയൊഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ആശീര്‍വദിച്ച് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് നടത്തിയ പ്രഭാഷണത്തില്‍, സഭയുടെ ദീര്‍ഘകാലത്തെ വിശ്വാസ കൂട്ടായ്മയെയും മുന്നോട്ടുള്ള കാല്‍വെപ്പുകളെയും തിരുമേനി അഭിനന്ദിച്ചു.

ഇടവക വൈസ് പ്രസിഡന്റ് വര്‍ക്കി എം. ജേക്കബ് വികാരി റവ. ജസ്റ്റിന്‍ പാപ്പച്ചന്‍ ജേക്കബ് ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഇടവക വൈസ് പ്രസിഡന്റ് വര്‍ക്കി എം. ജേക്കബ് സമാപന പ്രാര്‍ത്ഥനയ്ക്കും മെത്രാപ്പോലീത്തായുടെ ആശീര്‍വാദത്തിനും കൈമുത്തിനും ശേഷം ആഘോഷ പരിപാടികള്‍ മംഗളകരമായി സമാപിച്ചു.

 

 

271 പേരുമായി യാത്ര ചെയ്ത ഫെറിക്ക് തീപിടിത്തം; 5 മരണം, 41 പേരെ കാണാതായി

By: 600002 On: Aug 3, 2026, 9:22 AM



 

പ്രസാദ് തീയാടിക്കല്‍

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ ജാവ ദ്വീപിന് സമീപം യാത്ര ചെയ്യുകയായിരുന്ന 'മുതിയാര സെന്റോസ 2' (Mutiara Sentosa 2) എന്ന യാത്രാ ഫെറിക്ക് ഞായറാഴ്ച രാവിലെ തീപിടിത്തമുണ്ടായി. 271 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്ന കപ്പലില്‍ ഉണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചതായും 41 പേരെ കാണാതായതായും ഇന്‍ഡോനേഷ്യന്‍ ദേശീയ തിരച്ചില്‍-രക്ഷാപ്രവര്‍ത്തന ഏജന്‍സി (Basarnas) അറിയിച്ചു.

ഈസ്റ്റ് ജാവയിലെ സുരബായയില്‍ നിന്ന് ദക്ഷിണ സുലവേസിയിലെ മകാസര്‍ ഭാഗത്തേക്കുള്ള യാത്രയ്ക്കിടെയാണ് മദുര ദ്വീപിന് സമീപം ഫെറിക്ക് തീപിടിച്ചത്. തീയും കനത്ത പുകയും പടര്‍ന്നതോടെ നിരവധി യാത്രക്കാര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് കടലിലേക്ക് ചാടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ടഗ് ബോട്ടുകളും മറ്റ് കപ്പലുകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

അപകടത്തിന് പിന്നാലെ ഇതുവരെ 225 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്‍ഡോനേഷ്യന്‍ നാവികസേനയും രക്ഷാപ്രവര്‍ത്തന സംഘങ്ങളും തുടരുകയാണ്. തീപിടിത്തത്തിന് കാരണമായ സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

 

 

അഞ്ച് പതിറ്റാണ്ടോളം വധശിക്ഷ കാത്തു ജയിലില്‍ കഴിഞ്ഞ ഹൂസ്റ്റണ്‍ സ്വദേശിയുടെ വധശിക്ഷ ജീവപര്യതമാക്കി മാറ്റി

By: 600002 On: Aug 3, 2026, 9:18 AM

 

 

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ടെക്‌സസില്‍ ഏകദേശം അഞ്ച് പതിറ്റാണ്ടോളമായി വധശിക്ഷ കാത്ത് മരണാറയില്‍ കഴിഞ്ഞിരുന്ന 70കാരനായ ക്ലാരന്‍സ് ജോര്‍ദാന്റെ ശിക്ഷ ജീവപര്യതമാക്കി കുറച്ചു.

1977-ലെ കൊലപാതക കേസില്‍ 1978-ല്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍, മാനസിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വര്‍ഷങ്ങളായി നിയമസഹായം ലഭിക്കാതെ കഴിയുകയായിരുന്നു. കേസ് പുനഃപരിശോധിച്ച കോടതി വധശിക്ഷ റദ്ദാക്കുകയും, പ്രോസിക്യൂഷന്‍ പുതിയ വിചാരണ വേണ്ടെന്നു വെച്ചതിനെ തുടര്‍ന്ന് ശിക്ഷ ജീവപര്യമായി മാറ്റുകയുമായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഇയാള്‍ക്ക് പരോളിനുള്ള സാധ്യതയും തേടുന്നുണ്ട്.