ന്യൂയോര്‍ക്ക് സബ് വേയില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു: അക്രമി പൊലീസിന്റെ വെടിയേറ്റു മരിച്ചു

By: 600002 On: Apr 12, 2026, 5:50 PM



 

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ തിരക്കേറിയ ഗ്രാന്‍ഡ് സെന്‍ട്രല്‍ സബ് വേ സ്റ്റേഷനില്‍ യാത്രക്കാരെ വെട്ടിപ്പരിക്കേല്‍പ്പിച്ച അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം. ആന്തണി ഗ്രിഫിന്‍ (44) എന്നയാളാണ് കൊല്ലപ്പെട്ടത്.

കൈക്കോടാലി ഉപയോഗിച്ച് സ്റ്റേഷനിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരെ ഇയാള്‍ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. 84-ഉം 65-ഉം വയസ്സുള്ള പുരുഷന്മാര്‍ക്കും 70 വയസ്സുള്ള സ്ത്രീക്കുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

സ്ഥലത്തെത്തിയ പൊലീസ് ആയുധം താഴെയിടാന്‍ 20 തവണ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. സ്വയം 'ലൂസിഫര്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ട് അക്രമി പൊലീസിന് നേരെ അടുത്തതോടെയാണ് വെടിവെപ്പ് ഉണ്ടായത്.

അക്രമിക്ക് മുന്‍പും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ ജെസീക്ക ടിഷ് അറിയിച്ചു. പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ പ്രശംസിച്ചു.

 

യുഎഇയുടെ മധ്യസ്ഥതയില്‍ തടവുകാരെ കൈമാറി റഷ്യയും ഉക്രെയ്‌നും

By: 600002 On: Apr 11, 2026, 2:11 PM

 


യുഎഇയുടെ മധ്യസ്ഥതയില്‍ തടവുകാരെ കൈമാറി റഷ്യയും ഉക്രെയ്‌നും. ഇരുഭാഗത്ത് നിന്നും 175 പേരെ വീതമാണ് വിട്ടയച്ചത്. ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ തടവുകാരുടെ കൈമാറ്റമാണിതെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളഡമിര്‍ സെലന്‍സ്‌കി സ്ഥിരീകരിച്ചു. 

തിരിച്ചെത്തിയവരില്‍ ഭൂരിഭാഗം പേരും 2022 മുതല്‍ റഷ്യയുടെ തടവിലായിരുന്നു. ഇതില്‍ സൈനികരും അതിര്‍ത്തി രക്ഷാ സേനാംഗങ്ങളും ഏഴ് സാധാരണക്കാരും ഉള്‍പ്പെടുന്നു. ഈസ്റ്റര്‍ പ്രമാണിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ച 32 മണിക്കൂര്‍ വെടിനിര്‍ത്തലിന് പിന്നാലെയാണ് കൈമാറ്റം നടന്നത്.

മകനെ വീട്ടില്‍ നിന്ന് പുറത്താക്കിയതിന് അമ്മയെ തീകൊളുത്തി: യുവാവ് പിടിയില്‍

By: 600002 On: Apr 11, 2026, 1:44 PM


 

പി പി ചെറിയാന്‍

ടെന്നസി: തന്നെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചതിന് അമ്മയുടെ ശരീരത്തില്‍ ഗ്യാസോലിന്‍ ഒഴിച്ച് തീകൊളുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ടെന്നസിയിലെ വാഷിംഗ്ടണ്‍ കൗണ്ടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. 32-കാരനായ ഡസ്റ്റിന്‍ ടൈലര്‍ മാച്ചന്‍ ആണ് പിടിയിലായത്.

വീടിന് തീപിടിച്ച വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടത് പൂര്‍ണ്ണമായും അഗ്‌നിക്കിരയായ വീടാണ്. വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് ഷെരീഫ് അറിയിച്ചു. അമ്മയുടെ ദേഹത്തും വീടിനുള്ളിലും ഇയാള്‍ ഗ്യാസോലിന്‍ ഒഴിക്കുകയായിരുന്നു. ഫോണ്‍ തകര്‍ത്തതിനാല്‍ അയല്‍വീട്ടില്‍ ഓടിയെത്തിയാണ് പരിക്കേറ്റ യുവതി പോലീസിനെ വിവരമറിയിച്ചത്.

കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാള്‍ മുമ്പും അമ്മയെ ഉപദ്രവിച്ച കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.