'ഇറാനെ തോല്‍പിച്ചാലുടന്‍ ഹോര്‍മുസ് കടലിടുക്ക് അമേരിക്കന്‍ പ്രദേശമായി പ്രഖ്യാപിക്കും'; ട്രംപ്

By: 600002 On: Aug 15, 2026, 4:50 PM



ഇറാനെ തോല്‍പിച്ചാലുടന്‍ ഹോര്‍മുസ് കടലിടുക്ക് അമേരിക്കന്‍ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം കൊണ്ടുവരും. ട്വീറ്റ് കൊണ്ടോ വിമാനവാഹിനിക്കപ്പല്‍ കൊണ്ടോ ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കാന്‍ കഴിയില്ലെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി തിരിച്ചടിച്ചു. ഹോര്‍മുസ് കടലിടുക്ക് ഇറാന്റേതായി തുടരുമെന്നും ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പ്രതികരിച്ചു.

 

 

 

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമായി ഡോ. സുനന്ദ നായര്‍; കേന്ദ്ര അക്കാദമി പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി

By: 600002 On: Aug 15, 2026, 3:46 PM



ജീമോന്‍ റാന്നി


ന്യൂഡല്‍ഹി/ഹൂസ്റ്റണ്‍: ന്യൂഡല്‍ഹിയില്‍ 2026 ഓഗസ്റ്റ് 13-ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയും അധ്യാപികയുമായ ഡോ. സുനന്ദ നായര്‍ക്ക് സംഗീത നാടക അക്കാദമി പുരസ്‌കാരം ഇന്ത്യന്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു സമ്മാനിച്ചു.

വിദേശരാജ്യങ്ങളില്‍ മോഹിനിയാട്ടത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനും നല്‍കിയ മികച്ച സംഭാവനകളെ മാനിച്ചാണ് രാജ്യത്തെ പരമോന്നത സാംസ്‌കാരിക ബഹുമതികളിലൊന്നായ ഈ പുരസ്‌കാരം ഡോ. സുനന്ദ നായര്‍ക്ക് ലഭിച്ചത്.

ഇന്ത്യന്‍ ശാസ്ത്രീയ നൃത്തരൂപമായ മോഹിനിയാട്ടത്തെ ആഗോള വേദികളില്‍ പരിചയപ്പെടുത്തുന്നതിലും പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതിലും കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി അവര്‍ നല്‍കിയ സമഗ്രമായ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കലാരൂപത്തിന്റെ പാരമ്പര്യവും ശാസ്ത്രീയതയും നിലനിര്‍ത്തിക്കൊണ്ട് നിരവധി വേദികളിലും ശില്‍പ്പശാലകളിലും പ്രഭാഷണ-പ്രദര്‍ശന പരിപാടികളിലും അവര്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.

ഇന്ത്യയിലെ പ്രകടനകലകള്‍ക്കായുള്ള ദേശീയ അക്കാദമിയായ സംഗീത നാടക അക്കാദമി നല്‍കുന്ന പരമോന്നത ബഹുമതികളിലൊന്നാണ് സംഗീത നാടക അക്കാദമി പുരസ്‌കാരം. നൃത്തം, സംഗീതം, നാടകം തുടങ്ങിയ പ്രകടനകലകളില്‍ അസാധാരണമായ സംഭാവനകള്‍ നല്‍കിയ കലാകാരന്മാരെ ആദരിക്കുന്ന ഈ പുരസ്‌കാരം രാജ്യത്തെ ഏറ്റവും അഭിമാനകരമായ സാംസ്‌കാരിക അംഗീകാരങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.

പുരസ്‌കാരം ഏറ്റുവാങ്ങിയ ഡോ. സുനന്ദ നായര്‍ ഈ അംഗീകാരത്തിന് അഗാധമായ നന്ദി രേഖപ്പെടുത്തി. തന്റെ കലാജീവിതത്തെ രൂപപ്പെടുത്തിയ ഗുരുക്കന്മാരുടെ മാര്‍ഗനിര്‍ദേശത്തിനും അനുഗ്രഹത്തിനുമാണ് ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഗുരുക്കന്മാരില്‍നിന്ന് ലഭിച്ച ജ്ഞാനവും പരിശീലനവും പ്രോത്സാഹനവുമാണ് ഈ നേട്ടത്തിലേക്ക് തന്നെ നയിച്ചതെന്നും അവര്‍ വ്യക്തമാക്കി.

പത്മഭൂഷണ്‍ ഡോ. കനക് റെലെയുടെ ശിഷ്യപരമ്പരയില്‍ വളര്‍ന്ന ഡോ. സുനന്ദ നായര്‍, നളന്ദ നൃത്യകലാ മഹാവിദ്യാലയത്തിന്റെ കലാ-അക്കാദമിക് പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്ന പ്രമുഖ മോഹിനിയാട്ടം ആചാര്യരില്‍ ഒരാളാണ്. ഡോ. കനക് റെലെയുടെ മുതിര്‍ന്ന ശിഷ്യയും നളന്ദയില്‍ പരിശീലനം നേടിയ ആദ്യകാല വിദ്യാര്‍ഥികളില്‍ ഒരാളുമായ അവര്‍, ഈ വര്‍ഷം പ്രൊഫഷണല്‍ മോഹിനിയാട്ടം കലാകാരിയും അധ്യാപികയുമായി നാല് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കുകയാണ്.

മുംബൈ സര്‍വകലാശാലയിലെ നളന്ദ നൃത്യകലാ മഹാവിദ്യാലയത്തില്‍ നിന്ന് മോഹിനിയാട്ടത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ആദ്യ വിദ്യാര്‍ഥിയാണ് ഡോ. സുനന്ദ നായര്‍. അഞ്ച് ദശാബ്ദത്തിലേറെ നീളുന്ന കലാജീവിതത്തില്‍ നര്‍ത്തകി, നൃത്തസംവിധായക, ഗവേഷക, അധ്യാപിക, ഗുരു എന്നീ നിലകളില്‍ അവര്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ നൃത്തോത്സവങ്ങളിലും സാംസ്‌കാരിക വേദികളിലും മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുള്ള സുനന്ദ നായര്‍, ആത്മീയത, ശാസ്ത്രീയത, സൗന്ദര്യാത്മക മികവ് എന്നിവ സമന്വയിപ്പിക്കുന്ന അവതരണങ്ങളിലൂടെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയയായിട്ടുണ്ട്. അവരുടെ നൃത്താവിഷ്‌കാരങ്ങളിലെ കഥാപാത്രങ്ങളുടെ മിഴിവും അനായാസമായ ചലനങ്ങളും ദൃശ്യഭംഗിയും സംഗീതവുമായി ഇഴചേര്‍ന്ന അഭിനയ മുഹൂര്‍ത്തങ്ങളും ഏറെ പ്രശംസ നേടിയിട്ടുണ്ട്.

നാല് പതിറ്റാണ്ടിലേറെയായി പ്രൊഫഷണല്‍ കലാകാരിയായും അധ്യാപികയായും പ്രവര്‍ത്തിക്കുന്ന ഡോ. നായര്‍ നിരവധി ശിഷ്യരെ ഇന്ത്യന്‍ ശാസ്ത്രീയ നൃത്തരംഗത്തേക്ക് വളര്‍ത്തിയെടുത്തിട്ടുണ്ട്. അവരുടെ ശിഷ്യരില്‍ ദൂരദര്‍ശന്‍ ഗ്രേഡഡ് ആര്‍ട്ടിസ്റ്റുമാര്‍, സി.സി.ആര്‍.ടി. സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍, വിവിധ പുരസ്‌കാരങ്ങള്‍ നേടിയ കലാകാരന്മാര്‍ എന്നിവരുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും വിവിധ വേദികളില്‍ അവരുടെ ശിഷ്യര്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചുവരുന്നു.

ഹൂസ്റ്റണില്‍ വര്‍ഷങ്ങളായി താമസമാക്കിയ സുനന്ദ നായര്‍ അമേരിക്കന്‍ ഇന്ത്യന്‍ സമൂഹത്തിനും പ്രത്യേകിച്ച് പ്രവാസി മലയാളികള്‍ക്കും അഭിമാനമായി മാറിയിരിക്കുകയാണ്. സ്വന്തം സ്ഥാപനമായ Sunanda's Performing Arts Center (SPARC)ലൂടെയും വിവിധ കലാപരിപാടികളിലൂടെയും കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി മോഹിനിയാട്ടത്തെ അമേരിക്കന്‍ സമൂഹത്തിനിടയിലും ആഗോളതലത്തിലും പരിചയപ്പെടുത്തുന്നതില്‍ അവര്‍ സജീവമാണ്.

തിരക്കേറിയ കലാജീവിതത്തിനിടയിലും ഓരോ വര്‍ഷവും ടജഅഞഇന്റെ നേതൃത്വത്തില്‍ കുറഞ്ഞത് രണ്ട് പ്രധാന നൃത്തോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത് അവരുടെ പ്രവര്‍ത്തനങ്ങളുടെ പ്രത്യേകതയാണ്. ഗുരു ഡോ. കനക് റെലെയുടെ ജന്മദിനത്തോടനുബന്ധിച്ച് മുംബൈയില്‍ സംഘടിപ്പിക്കുന്ന കനക് ഫെസ്റ്റിവലും, ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന നര്‍ത്തകി നൃത്തോത്സവവും ഇതില്‍ പ്രധാനപ്പെട്ടവയാണ്. ഹൂസ്റ്റണിലെ നൃത്തപരിശീലന ക്ലാസുകള്‍ക്കു പുറമെ മുംബൈയിലെ ശ്രുതിലയയിലും ഗുരുവായൂരിലും പരിശീലന പരിപാടികള്‍ തുടരുന്നു. കനക് നൃത്തോത്സവത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും അവര്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

മോഹിനിയാട്ടത്തിന്റെ സമ്പന്നമായ പാരമ്പര്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പകര്‍ന്നുനല്‍കുകയും പുതുതലമുറയിലെ നര്‍ത്തകരെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന സാംസ്‌കാരിക അംബാസഡര്‍ എന്ന നിലയിലുള്ള ഡോ. സുനന്ദ നായരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം.

ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്ന് ഈ വലിയ ബഹുമതി ഏറ്റുവാങ്ങിയതിന്റെ സന്തോഷവും അഭിമാനവും പങ്കുവെച്ച ഡോ. സുനന്ദ നായര്‍, നിരവധി പേരുടെ ആശംസകളും അനുഗ്രഹങ്ങളും ഇതിനകം ലഭിച്ചുവരുന്നതായി ഈ ലേഖകനോട് പറഞ്ഞു. തന്റെ കലാജീവിതത്തില്‍ ഒപ്പമുണ്ടായിരുന്ന ഗുരുക്കന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ശിഷ്യര്‍ക്കും സുഹൃത്തുക്കള്‍ക്കും കലാസ്‌നേഹികള്‍ക്കും അവര്‍ നന്ദി അറിയിച്ചു.

മോഹിനിയാട്ടത്തിന്റെ ശാസ്ത്രീയതയും പാരമ്പര്യവും ലോകമെമ്പാടും കൂടുതല്‍ പ്രചരിപ്പിക്കാനും പുതുതലമുറയിലേക്ക് അതിന്റെ മഹത്വം പകര്‍ന്നുനല്‍കാനും ഇനിയും പ്രവര്‍ത്തിക്കണമെന്ന ദൃഢനിശ്ചയത്തോടെയാണ് ഈ ദേശീയ ബഹുമതിയുടെ നിറവില്‍ ഡോ. സുനന്ദ നായര്‍ മുന്നോട്ടുപോകുന്നത്.

 

ന്യൂയോര്‍ക്കില്‍ 'സൗജന്യ ബസ് യാത്ര' വാഗ്ദാനം വിനയായി: ബസ് ടിക്കറ്റെടുക്കാതെ യാത്രക്കാര്‍, എം.ടി.എക്ക് കോടികളുടെ നഷ്ടം

By: 600002 On: Aug 15, 2026, 3:30 PM



പി പി ചെറിയാന്‍

ന്യൂയോര്‍ക് :മേയര്‍ സോഹ്രാന്‍ മംദാനിയുടെ 'സൗജന്യ ബസ് യാത്ര' എന്ന രാഷ്ട്രീയ വാഗ്ദാനം വാക്കാലെടുത്ത് ന്യൂയോര്‍ക്കില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഇതുമൂലം മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് കോടിക്കണക്കിന് ഡോളറിന്റെ വരുമാനനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യ പകുതിയില്‍ ബസ് ടിക്കറ്റ് വരുമാനത്തില്‍ 3.1 കോടി ഡോളറിന്റെ കുറവുണ്ടായി. നിലവില്‍ ബസ് യാത്രക്കാരില്‍ പകുതിയോളം പേര്‍ 3 ഡോളറിന്റെ ടിക്കറ്റെടുക്കാതെയാണ് യാത്ര ചെയ്യുന്നത്. 2025-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മംദാനി സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ പ്രസ്താവന യാത്രക്കാരില്‍ തെറ്റായ ധാരണ ഉണ്ടാക്കിയെന്നും, നിയമലംഘനം വര്‍ദ്ധിക്കാന്‍ കാരണമായെന്നും ട്രാന്‍സിറ്റ് യൂണിയന്‍ നേതാക്കളും ഉദ്യോഗസ്ഥരും വ്യക്തമാക്കി.