കത്തോലിക്കാ ശവസംസ്‌കാരത്തില്‍ പുതിയ ചട്ടങ്ങള്‍; കുടുംബ പ്രസംഗങ്ങള്‍ക്ക് നിയന്ത്രണം  

By: 600002 On: Jul 22, 2026, 1:08 PM



 

പ്രസാദ് തീയാടിക്കല്‍

ഇല്ലിനോയിസ്: കത്തോലിക്കാ ശവസംസ്‌കാര ചടങ്ങുകള്‍ കൂടുതല്‍ ക്രമബദ്ധവും സഭയുടെ ആരാധനാനിയമങ്ങള്‍ക്ക് അനുസൃതവുമാക്കുന്നതിനായി അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്തെ സ്പ്രിംഗ്ഫീല്‍ഡ് രൂപത പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കി. ബിഷപ്പ് തോമസ് ജോണ്‍ പാപ്രോക്കി പ്രഖ്യാപിച്ച പുതിയ ചട്ടങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.

പുതിയ നിര്‍ദേശപ്രകാരം, അതേ ദിവസം തന്നെ ദര്‍ശനവും (Visitation) ശവസംസ്‌കാര തിരുക്കര്‍മ്മവും നടത്താന്‍ ഇനി അനുവദിക്കില്ല. കൂടാതെ, ശവസംസ്‌കാര ചടങ്ങില്‍ പറയുന്ന അനുസ്മരണ പ്രസംഗങ്ങള്‍ (Eulogies) ചടങ്ങിന് മൂന്ന് ദിവസം മുമ്പ് വൈദികന്റെ അനുമതിക്കായി സമര്‍പ്പിക്കണം. പ്രസംഗം കുടുംബാംഗങ്ങള്‍ക്ക് നേരിട്ട് നടത്താന്‍ അനുവാദമുണ്ടാകില്ല. അനുമതി ലഭിച്ചാല്‍ അത് വൈദികനോ ഡീക്കനോ വായിച്ചുകേള്‍പ്പിക്കുന്ന രീതിയിലായിരിക്കും.

സംസ്‌കാരശേഷം ശവദാഹം (Cremation) നടത്തിയാല്‍, ഭസ്മം വിഭജിക്കുകയോ ചിതറിക്കുകയോ ചെയ്യരുതെന്നും, നിശ്ചിത സമയത്തിനുള്ളില്‍ അനുയോജ്യമായ ശ്മശാനത്തിലോ വിശുദ്ധ സ്ഥലത്തോ സംസ്‌കരിക്കണമെന്നും രൂപത വീണ്ടും ഓര്‍മ്മിപ്പിച്ചു.

കത്തോലിക്കാ സഭയുടെ 'ഓര്‍ഡര്‍ ഓഫ് ക്രിസ്ത്യന്‍ ഫ്യൂണറല്‍സ്' (Order of Christian Funerals) എന്ന ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടങ്ങള്‍ നടപ്പാക്കുന്നതെന്ന് രൂപത വ്യക്തമാക്കി.

ലോസ് ആഞ്ചലസ്, യങ്സ്ടൗണ്‍, വൂസ്റ്റര്‍ തുടങ്ങിയ മറ്റ് കത്തോലിക്കാ രൂപതകളിലും സമാനമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. പുതിയ മാറ്റങ്ങള്‍ കത്തോലിക്കാ കുടുംബങ്ങള്‍ക്കും ശവസംസ്‌കാര സേവനദാതാക്കള്‍ക്കും ശ്രദ്ധേയമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

 

ഡാലസ് സ്‌കൂള്‍ ഓഫ് തിയോളജിയില്‍ പ്രവേശനം ആരംഭിച്ചു; ഓഗസ്റ്റ് 3 മുതല്‍ ക്ലാസുകള്‍

By: 600002 On: Jul 22, 2026, 12:59 PM




പ്രസാദ് തീയാടിക്കല്‍

ഗാര്‍ലന്‍ഡ് (ടെക്‌സസ്): ഡാലസ് സ്‌കൂള്‍ ഓഫ് തിയോളജി (Dallas School of Theology) 202627 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ഓഗസ്റ്റ് 3, 2026-നാണ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നത്. വിവിധ ക്രൈസ്തവ സഭകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തുന്ന കോഴ്സുകളില്‍ ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ തിയോളജി (BA in Theology), മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ തിയോളജി (MA in Theology) എന്നിവയാണ് പ്രധാനമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. BA കോഴ്സ് മൂന്ന് വര്‍ഷവും, MA കോഴ്സ് ഒരു വര്‍ഷവും ദൈര്‍ഘ്യമുള്ളതാണ്.

ക്ലാസ് ഷെഡ്യൂള്‍ പ്രകാരം തിങ്കളാഴ്ചകളില്‍ വൈകിട്ട് 6 മുതല്‍ 9 വരെ ആഅ ക്ലാസുകളും, ചൊവ്വാഴ്ചകളില്‍ വൈകിട്ട് 6 മുതല്‍ 9 വരെ MA ക്ലാസുകളും നടക്കും. Google Classroom വഴിയുള്ള ഓണ്‍ലൈന്‍ പഠനരീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

വിശ്വാസത്തില്‍ ആഴം നേടാനും നേതൃത്വപാടവം വളര്‍ത്താനും സഹായിക്കുന്ന ഗുണമേന്‍മയുള്ള ദൈവശാസ്ത്ര വിദ്യാഭ്യാസമാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു. Texas University of Theology, Faith Theological Seminary എന്നിവയുടെ അംഗീകാരമുള്ള പഠനപദ്ധതികളാണ് ഇവിടെ ലഭ്യമാകുന്നത്.

അമേരിക്കയിലെയും കാനഡയിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് നിലവില്‍ അപേക്ഷിക്കാന്‍ അവസരമുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും www.schooloftheology.org സന്ദര്‍ശിക്കുകയോ, സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

 

547 മില്യണ്‍ ഡോളര്‍ മെഡികെയര്‍ തട്ടിപ്പ് കേസിലെ പ്രതി ഒടുവില്‍ പിടിയില്‍

By: 600002 On: Jul 22, 2026, 12:53 PM



 

പ്രസാദ് തീയാടിക്കല്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (FBI)യുടെ 'Most Wanted Fraudsters' പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന പ്രധാന പ്രതികളിലൊരാളായ ഖാലിദ് അഹമ്മദ് സതാരി (Khalid Ahmed Satary)യെ ഏകദേശം മൂന്ന് വര്‍ഷം നീണ്ട അന്തര്‍ദേശീയ അന്വേഷണത്തിനൊടുവില്‍ വിദേശത്ത് നിന്ന് അറസ്റ്റ് ചെയ്ത് അമേരിക്കയിലേക്ക് കൊണ്ടുവന്നതായി എഫ്ബിഐ അറിയിച്ചു.

2016 മുതല്‍ 2019 വരെ മെഡികെയര്‍ പദ്ധതിയെ ലക്ഷ്യമിട്ട് 547 മില്യണ്‍ ഡോളര്‍ തട്ടിപ്പ് നടത്തിയ ഗൂഢാലോചനയില്‍ സതാരി പ്രധാന പങ്കുവഹിച്ചെന്നാണ് ആരോപണം. രോഗികള്‍ക്ക് മെഡിക്കല്‍ ആവശ്യകതയില്ലാത്ത ചെലവേറിയ ജനിതക (Genetic) പരിശോധനകള്‍ക്ക് വ്യാജമായി മെഡികെയറില്‍ നിന്ന് പണം ഈടാക്കുകയും, തെറ്റായ വിപണനരീതികള്‍, നിയമവിരുദ്ധ കമ്മീഷനുകള്‍ (Kickbacks), കൈക്കൂലി എന്നിവ ഉപയോഗിച്ച് സര്‍ക്കാര്‍ ഫണ്ടുകള്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് അന്വേഷണ രേഖകള്‍ വ്യക്തമാക്കുന്നത്.

2019-ല്‍ സതാരിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും, 2022-ല്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് എഫ്ബിഐ അന്തര്‍ദേശീയ തലത്തില്‍ നടത്തിയ വ്യാപക അന്വേഷണത്തിനൊടുവിലാണ് വിദേശരാജ്യത്ത് നിന്ന് ഇയാളെ പിടികൂടി അമേരിക്കയിലേക്ക് തിരിച്ചെത്തിച്ചത്.

എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു, കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കിടെ 'Most Wanted Fraudsters' പട്ടികയില്‍ നിന്ന് പിടിയിലാകുന്ന മൂന്നാമത്തെ പ്രതിയാണ് സതാരിയെന്നും, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരായ എഫ്ബിഐയുടെ പുതിയ നടപടികളുടെ ചരിത്രപരമായ വിജയമാണിതെന്നും അദ്ദേഹം വിലയിരുത്തി.

ഇപ്പോള്‍ സതാരി അമേരിക്കയില്‍ ഫെഡറല്‍ കോടതിയില്‍ കുറ്റവിചാരണ നേരിടും. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കെതിരായ അന്വേഷണം തുടരുകയാണെന്ന് എഫ്ബിഐ അറിയിച്ചു.