പി പി ചെറിയാന്
ഐഡഹോ (അമേരിക്ക): അമേരിക്കയിലെ വെസ്റ്റേണ്‍ ഐഡഹോയിലുള്ള മൗണ്ടന്‍ ഹോം വ്യോമസേനാ താവളത്തില്‍ നടന്ന എയര്‍ ഷോയ്ക്കിടെ രണ്ട് യുഎസ് നാവികസേനാ യുദ്ധവിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ചു തകര്‍ന്നു. വിമാനങ്ങളിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങളും അപകടത്തിന് തൊട്ടുമുമ്പ് പാരച്യൂട്ട് വഴി അത്ഭുതകരമായി പുറത്തേക്ക് ചാടി (Eject) രക്ഷപ്പെട്ടു.
അപകടത്തില്‍പ്പെട്ട വിമാനങ്ങള്‍: യുഎസ് നാവികസേനയുടെ ഋഅ18ഏ ഏൃീംഹലൃ ഇനത്തില്‍പ്പെട്ട രണ്ട് അത്യാധുനിക യുദ്ധവിമാനങ്ങളാണ് തകര്‍ന്നത്.
വ്യോമപ്രദര്‍ശനത്തിന്റെ ഭാഗമായി ആകാശത്ത് അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിനിടെ വിമാനങ്ങള്‍ പരസ്പരം തട്ടുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കത്തിയമര്‍ന്ന വിമാനങ്ങള്‍ താഴേക്ക് പതിച്ചു.
പൈലറ്റുമാര്‍ കൃത്യസമയത്ത് ചാടിയതിനാല്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ല. നിലത്തുണ്ടായിരുന്ന കാണികള്‍ക്കോ മിലിട്ടറി ബേസിലെ മറ്റുള്ളവര്‍ക്കോ പരിക്കേറ്റിട്ടില്ലെന്ന് സംഘാടകര്‍ അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് വ്യോമസേനാ താവളം താല്‍ക്കാലികമായി അടച്ചുപൂട്ടി. സംഭവത്തെക്കുറിച്ച് യുഎസ് നാവികസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2018-ന് ശേഷം ഈ ബേസില്‍ നടക്കുന്ന ആദ്യത്തെ വലിയ എയര്‍ ഷോ ആയിരുന്നു ഇത്.
ബാബു പി. സൈമണ്‍, ഡാളസ്
മെസ്കീറ്റ് (ഡാളസ്): മാര്‍ത്തോമ്മാ സഭയുടെ സീനിയര്‍ വൈദികന് റവ. ഇ. ജെ. ജോസഫിന്റെ 44-ാമത് (മേയ് 15) പൗരോഹിത്യ ശുശ്രൂഷാ വാര്‍ഷികം ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആഘോഷിച്ചു. മേയ് 17 ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാന മധ്യേ ഇടവക ജനങ്ങളുടെയും സഭാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ്.
ഇടവക വികാരി റവ. റെജിന്‍ രാജു സഭാംഗങ്ങള്‍ക്ക് വേണ്ടി റവ. ഇ. ജെ. ജോസഫിന് ആശംസകള്‍ നേര്‍ന്നു. ഇ. ജെ. ജോസഫ് അച്ചന്റെ ദീര്‍ഘനാളത്തെ മാതൃകാപരവും അത്ഭുതങ്ങള്‍ നിറഞ്ഞതുമായ സേവനങ്ങളെ റെജിന്‍ അച്ചന് യോഗത്തില്‍ അനുസ്മരിച്ചു.
വിശുദ്ധ ബൈബിളിലെ പഴയനിയമ പ്രവാചകനായ ശമുവേല്‍ ജനങ്ങളോട് പറഞ്ഞതുപോലെ, 'ഞാന്‍ ഇതാ നില്ക്കുന്നു; യഹോവയുടെ മുന്‍പാകെയും അവന്റെ അഭിഷിക്തന്റെ മുന്‍പാകെയും എന്നെക്കുറിച്ച് സാക്ഷ്യം പറയുവിന്‍' (1 ശമുവേല്‍ 12:3). കഴിഞ്ഞ 44 വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷയിലൂടെ ഇ. ജെ. ജോസഫ് അച്ചന് ദൈവത്തിനും സമൂഹത്തിനും മുന്പില് ഇതേ വിശ്വസ്തതയോടെയാണ് നിലകൊണ്ടത്.
ഇലന്തൂര്‍ സ്വദേശിയായ അച്ചന്റെ വിശ്വാസയാത്രയുടെ തുടക്കം സ്വന്തം ഇടവകയായ ഇലന്തൂര്‍ മാര്‍ത്തോമ്മാ വലിയപള്ളിയില്‍ നിന്നായിരുന്നു. കോട്ടയം മാര്‍ത്തോമ്മാ സെമിനാരിയിലെ ദൈവശാസ്ത്ര പഠനത്തിന് ശേഷം സഭയുടെ വിവിധ മേഖലകളില്‍ അദ്ദേഹം ആത്മീയ നേതൃത്വം നല്കി.
യേശുക്രിസ്തുവിന്റെ സുവിശേഷം എന്നത് വെറുമൊരു പ്രസംഗമല്ല, മറിച്ച് തകര്‍ന്ന ഹൃദയമുള്ളവരെ സൗഖ്യമാക്കുന്ന പ്രായോഗിക സ്നേഹമാണെന്ന് അച്ചന് തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നു. ലൂക്കോസ് 4:18-ല്‍ യേശു പ്രഖ്യാപിച്ചതുപോലെ, 'തടവുകാര്‍ക്ക് വിടുതലും അന്ധന്മാര്ക്ക് കാഴ്ചയും പ്രഖ്യാപിക്കാനും പീഡിതന്മാരെ വിടുവിക്കാനും' ഉള്ള വലിയ ദൗത്യമാണ് അച്ചന് ഏറ്റെടുത്തത്.
അച്ചന്റെ സമര്‍പ്പണം തിരിച്ചറിഞ്ഞ സഭ, ഉപരിപഠനത്തിനായി അദ്ദേഹത്തെ ഒഹായോയിലെ മെത്തഡിസ്റ്റ് തിയോളജിക്കല്‍ സെമിനാരിയിലേക്ക് അയച്ചു. അവിടെനിന്ന് 'അഡിക്ഷന് കൗണ്‍സിലിംഗില്‍' (Addiction Counseling) പ്രത്യേക വൈദഗ്ധ്യം നേടിയ അച്ചന്, കേരളത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഒട്ടനവധി ജീവിതങ്ങളെ ക്രിസ്തുവിലേക്ക് വഴിനടത്തി.
മോചന ഡീ-അഡിക്ഷന് സെന്ററിന്റെ ഡയറക്ടറായി 11 വര്‍ഷക്കാലം സേവനമനുഷ്ഠിച്ച് നൂറുകണക്കിന് കുടുംബങ്ങളില്‍ പ്രത്യാശയുടെ വെളിച്ചം പകരാന്‍ അച്ചന് സാധിച്ചു. തുടര്‍ന്ന് എറണാകുളം മാര്‍ത്തോമ്മാ ഗൈഡന്‍സ് സെന്ററിന്റെ ഡയറക്ടറായും, തുമ്പമണ്‍ ശ്രേയസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടര്‍ പദവിയിലിരുന്നും സാമൂഹിക പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി.
ക്രിസ്തീയ ശുശ്രൂഷയില്‍ അച്ചന് എല്ലാവിധ പിന്തുണയുമായി കൊച്ചമ്മ മോളി ജോസഫ് ഒപ്പമുണ്ട്. 'ഞാനും എന്റെ ഭവനവമോ ഞങ്ങള്‍ യഹോവയെ സേവിക്കും' (യോശുവ 24:15) എന്ന തിരുവചനത്തെ അന്വര്‍ത്ഥമാക്കുന്നതാണ് ഇവരുടെ കുടുംബജീവിതം.
ഇവര്‍ക്ക് രണ്ട് പുത്രന്മാരാണുള്ളത്. മൂത്തമകന് ജെഹാസ് ജോസഫും കുടുംബവും ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയപ്പോള്, ഇളയമകന് ജെഹോഷും കുടുംബവും ഡാളസിലെ ഗാര്‍ലന്‍ഡിലാണ് താമസം. ഡാളസിലെ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവകയിലെ സജീവ അംഗങ്ങളാണ് ഇളയമകന് ജെഹോഷും ഭാര്യ രേഷ്മയും. 44 വര്‍ഷത്തെ പൗരോഹിത്യ പൂര്‍ത്തീകരണത്തില്‍ റവ. ഇ. ജെ. ജോസഫിനും കുടുംബത്തിനും സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവകയുടെ എല്ലാവിധ പ്രാര്‍ത്ഥനകളും ആശംസകളും ഇടവകജനങ്ങള്‍ നേര്‍ന്നു.
അച്ചന്റെ അനുഭവസാക്ഷ്യം ശ്രവിക്കുന്നതിനായി താഴെ കാണുന്ന യൂട്യൂബ് ലിങ്ക് സന്ദര്‍ശിക്കുക: https://youtu.be/MFqq-LabGJI?si=Oe_Z02LW5qXIAskn
പ്രസാദ് തീയാടിക്കല്‍
ദുബായ്: ദുബായില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍ മലയാളി നഴ്സ് അഖില നായര്‍ യാത്രക്കാരന്റെ ജീവന് രക്ഷിച്ചു.
യാത്രയ്ക്കിടെ 32-കാരനായ യാത്രക്കാരന് ബോധരഹിതനായി വീഴുകയും ശ്വാസമുണ്ടായിരുന്നെങ്കിലും മറ്റ് പ്രതികരണങ്ങളൊന്നും കാണിക്കാതിരിക്കുകയും ചെയ്തു. പിന്നാലെ ശരീരം വിറയ്ക്കുകയും കൈകാലുകള്‍ ഇട്ടടിക്കാനും തുടങ്ങിയതോടെ വിമാനത്തിനുള്ളില്‍ ആശങ്ക പരന്നു.
കാബിന് ക്രൂവിന്റെ അടിയന്തര അറിയിപ്പ് കേട്ട അഖില ഉടന്‍ സഹായത്തിനായി എത്തി. പരിമിതമായ മെഡിക്കല്‍ സൗകര്യങ്ങള്‍ മാത്രമുണ്ടായിരുന്നിട്ടും, വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ഡോക്ടറുടെ സഹായത്തോടെ പ്രഥമ ശുശ്രൂഷ നല്കി. ഐവി ലൈന്‍ ഒരുക്കി മരുന്നും ഗ്ലൂക്കോസും നല്‍കിയതോടെ യാത്രക്കാരന്റെ നില മെച്ചപ്പെട്ടു.
രണ്ടു മണിക്കൂറിലേറെ നിരീക്ഷണത്തിന് ശേഷം യാത്രക്കാരന് ബോധം വീണ്ടെടുത്തു. വിമാനം ഇന്ത്യയില്‍ ഇറങ്ങിയ ഉടന്‍ മെഡിക്കല്‍ സംഘത്തിന് അദ്ദേഹത്തെ കൈമാറി.