വടക്കന്‍ സൈപ്രസില്‍ യാത്രാഫെറി മുങ്ങി; 8 മരണം, 18 പേരെ കാണാതായി

By: 600002 On: Aug 31, 2026, 10:14 AM



 

പ്രസാദ് തീയാടിക്കല്‍

നിക്കോസിയ: വടക്കന്‍ സൈപ്രസിന്റെ തീരത്ത് യാത്രക്കാരുമായി സഞ്ചരിച്ച ഫെറി മറിഞ്ഞ് മുങ്ങിയുണ്ടായ വന്‍ ദുരന്തത്തില്‍ കുറഞ്ഞത് എട്ട് പേര്‍ മരിച്ചു. 18 പേരെ കാണാതായിട്ടുണ്ട്. 241 പേരെ രക്ഷപ്പെടുത്തിയതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വടക്കന്‍ സൈപ്രസിലെ കിറീനിയ (Kyrenia/Girne) തുറമുഖത്തുനിന്ന് തുര്‍ക്കിയിലെ Tasucu തുറമുഖത്തേക്ക് പുറപ്പെട്ട സ്വകാര്യ ഉടമസ്ഥതയിലുള്ള FILOJET എന്ന അതിവേഗ യാത്രാഫെറിയാണ് ഞായറാഴ്ച അപകടത്തില്‍പ്പെട്ടത്.

259 യാത്രക്കാരും എട്ട് ജീവനക്കാരും ഉള്‍പ്പെടെ 267 പേരാണ് ഫെറിയിലുണ്ടായിരുന്നത്. തുറമുഖത്തുനിന്ന് പുറപ്പെട്ടതിന് പിന്നാലെ ഫെറിയില്‍ വെള്ളം കയറാന്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഫെറി മറിഞ്ഞ് കടലില്‍ മുങ്ങുകയായിരുന്നു.

അപകടത്തിനുശേഷം തുര്‍ക്കിയുടെയും വടക്കന്‍ സൈപ്രസിന്റെയും കോസ്റ്റ് ഗാര്‍ഡ് സംഘങ്ങള്‍, ഹെലികോപ്റ്ററുകള്‍, നാവികസേനാ കപ്പലുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ വന്‍തോതിലുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 241 പേരെ രക്ഷപ്പെടുത്തിയതായും 18 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ടര്‍ക്കിഷ് സൈപ്രിയറ്റ് പ്രസിഡന്റ് തുഫാന്‍ എര്‍ഹുര്‍മാന്‍ അറിയിച്ചു.

മറിഞ്ഞ ഫെറി പിന്നീട് പൂര്‍ണമായും മുങ്ങി ഏകദേശം 514 മീറ്റര്‍ ആഴത്തില്‍ കടലിന്റെ അടിത്തട്ടിലെത്തിയതായി അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അപകടവുമായി ബന്ധപ്പെട്ട് ഫെറിയുടെ ക്യാപ്റ്റനെയും ഏഴ് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉള്‍പ്പെടെ വിശദമായി അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ദുരന്തത്തെ തുടര്‍ന്ന് വടക്കന്‍ സൈപ്രസില്‍ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.

 

 

ഒരു മാസത്തിനിടെ ആദ്യമായി ഇറാനില്‍ അമേരിക്കയുടെ വ്യോമാക്രമണം

By: 600002 On: Aug 31, 2026, 9:58 AM



പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡിസി: ഹോര്‍മുസ് കടലിടുക്കില്‍ സമുദ്രമൈനുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ട് ലാരക് ദ്വീപിലെ ഇറാനിയന്‍ റോക്കറ്റ് ലോഞ്ചറുകള്‍ക്ക് നേരെയാണ് ഞായറാഴ്ച യു.എസ് ആക്രമണം നടത്തിയത്. ഇതിന് മറുപടിയായി ജോര്‍ദാനിലെ യു.എസ് വ്യോമതാവളങ്ങള്‍ക്ക് നേരെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മിസൈലാക്രമണം നടത്തി. ഇത് അടിസ്ഥാന സൗകര്യങ്ങള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും കനത്ത നാശനഷ്ടം വരുത്തിവെച്ചു.

ആക്രമണത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. യു.എസ്-ഇറാന്‍ സംഘര്‍ഷം ആറുമാസം പിന്നിടുമ്പോള്‍ സമാധാനത്തിനായുള്ള നയതന്ത്ര ശ്രമങ്ങളെല്ലാം നിലവില്‍ സ്തംഭനാവസ്ഥയിലാണ്.

 

ബഹ്‌റൈനില്‍ ബാത്ത് ടബ്ബില്‍ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം

By: 600002 On: Aug 31, 2026, 9:35 AM



 

നാമ: ബഹ്‌റൈനില്‍ വീട്ടിലെ ബാത്ത് ടബ്ബില്‍ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലന്‍ മരിച്ചു. കോട്ടയം പാലാ സ്വദേശിനിയായ അല്‍ഫോന്‍സ് ജോസ് (മേഘ)യുടെ ഏകമകന്‍ ധ്യാന്‍ സൂര്യയാണ് മരിച്ചത്.

ഓണം ആഘോഷിക്കുന്നതിനായി നാട്ടില്‍നിന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ധ്യാന്‍ അമ്മയുടെ അടുത്തേക്ക് ബഹ്‌റൈനിലെത്തിയത്. വീട്ടില്‍ അമ്മ അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ വെള്ളം നിറച്ചുവെച്ചിരുന്ന ബാത്ത് ടബ്ബില്‍ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കുട്ടിയെ ഉടന്‍ തന്നെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏകമകന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും ബഹ്‌റൈനിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.