'ട്രംപിനെ കൊല്ലും'; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയില്‍ ട്രംപിനെതിരെ ബാനര്‍

By: 600002 On: Jul 6, 2026, 4:01 PM



ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയില്‍ ട്രംപിനെതിരെ ബാനര്‍. ട്രംപിനെ കൊല്ലുമെന്നാണ് ബാനര്‍ ഉയര്‍ന്നത്. 'ഞങ്ങള്‍ ട്രംപിനെ കൊല്ലും' എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയ ചുവന്ന ബാനര്‍ ജനക്കൂട്ടം ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. 'ട്രംപിനെ വധിക്കുക' എന്നെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് ലക്ഷക്കണക്കിന് ആളുകള്‍ വിലാപയാത്രയില്‍ പങ്കെടുത്തത്.

ട്രംപിന്റെ തലയ്ക്ക് 100 മില്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിക്കുന്ന ബാനറുകളും വിലാപയാത്രയില്‍ ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ആണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 'രക്തസാക്ഷിയായ ഖമനയിയുടെ ചോരയ്ക്ക് പ്രതികാരം' എന്ന ഹാഷ്ടാഗോടെയാണ് ഇറാന്‍ മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

വിലാപയാത്രയില്‍ പ്രസംഗിച്ച പ്രമുഖ ഇറാനി കവി മുഹമ്മദ് റസൂലി, ട്രംപിനെ വധിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്തു.

 

 

 

 

ലോകകപ്പ് വേദിയില്‍ നോര്‍വെക്ക് മുന്നില്‍ അടി തെറ്റി ബ്രസീല്‍

By: 600002 On: Jul 6, 2026, 3:55 PM



ചരിത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. ലോകകപ്പ് വേദിയില്‍ നോര്‍വെക്ക് മുന്നില്‍ ബ്രസീലിന് വീണ്ടും അടി തെറ്റി. 28 വര്‍ഷം മുന്‍പ് കണ്ടതിന്റെ തനിയാവര്‍ത്തനം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. വരാനിരിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ മത്സരത്തിന്റെ തുടക്കത്തിലേ കണ്ടതാണ്. മൂന്നാം മിനിറ്റില്‍ ബ്രസീലിന്റെ വല നോര്‍വേ കുലുക്കിയെങ്കിലും ഓഫ്‌സൈഡില്‍ രക്ഷപ്പെട്ടു.

പത്താം മിനിറ്റില്‍ മുന്നിലെത്താന്‍ കിട്ടിയത് സുവര്‍ണ്ണാവസരം. കൂന്യയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഗുമറൈസിന് ലക്ഷ്യത്തിലെത്തിക്കാന്‍ ആയില്ല. അവിടം മുതല്‍ ബ്രസീലിന്റെ വില്ലനായത് നോര്‍വേ ഗോള്‍ കീപ്പര്‍ നീല്‍ലന്‍ഡ്.

അധികസമയത്ത് ലഭിച്ചപ്പോള്‍ പകരക്കാരനായി എത്തിയ നെയ്മാര്‍ ജൂനിയര്‍ ലക്ഷത്തിലെത്തിച്ചു. ആഘോഷിക്കാന്‍ കഴിയാതെ പോയ ഗോള്‍. ഫൈനല്‍ വിസില്‍ മുഴങ്ങി. ആദ്യമായി നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. 1990 ന് ശേഷം ആദ്യമായി അവസാന എട്ടില്‍ പോലും എത്താതെ ബ്രസീലിന് മടക്കം. അതേസമയം, ബ്രസീലിന്റെ തോല്‍വിയില്‍ ആരാധകര്‍ നിരാശയിലാണ്.

 

ന്യൂ ജേഴ്‌സിയില്‍ കടുത്ത ഉഷ്ണതരംഗം: 25 പേര്‍ മരിച്ചതായി സംശയം

By: 600002 On: Jul 6, 2026, 3:41 PM

 

 

പി പി ചെറിയാന്‍

ന്യൂ ജേഴ്‌സി: അമേരിക്കയില്‍ സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ അനുഭവപ്പെട്ട റെക്കോര്‍ഡ് ചൂടിനെത്തുടര്‍ന്ന് ന്യൂ ജേഴ്‌സിയില്‍ മാത്രം 25 പേര്‍ മരിച്ചതായി സംശയിക്കുന്നു. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും എയര്‍ കണ്ടീഷണര്‍ ഇല്ലാത്ത വീടുകളിലും തെരുവുകളിലും പാര്‍ക്ക് ചെയ്ത വാഹനങ്ങളിലുമാണ് ഉണ്ടായിരുന്നത്.

കടുത്ത ചൂടിന് പിന്നാലെ മണിക്കൂറില്‍ 80 മൈല്‍ വേഗതയില്‍ വീശിയടിച്ച ശക്തമായ കാറ്റിലും ഇടിമിന്നലിലും 3 ലക്ഷത്തോളം ആളുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ ജൂലൈ 4-നായിരുന്നു ഇത്തവണ അമേരിക്ക സാക്ഷ്യം വഹിച്ചത്. ചില നഗരങ്ങളില്‍ താപനില 106 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ഉയര്‍ന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പലയിടങ്ങളിലും കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.