പശ്ചിമേഷ്യയിലേക്ക് വീണ്ടും ഒരു യുദ്ധക്കപ്പല്‍ കൂടി വിന്യസിച്ച് അമേരിക്ക 

By: 600002 On: Jan 30, 2026, 10:10 AM

 

 

ഇറാന്‍-അമേരിക്ക സംഘര്‍ഷസാധ്യത വര്‍ധിച്ചിരിക്കെ പശ്ചിമേഷ്യയിലേക്ക് വീണ്ടുമൊരു യുദ്ധക്കപ്പല്‍ കൂടി വിന്യസിച്ച് അമേരിക്ക. യു എസ് എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക് എന്ന ഡിസ്‌ട്രോയര്‍ കപ്പലാണ് ഏറ്റവുമൊടുവില്‍ പശ്ചിമേഷ്യയിലെത്തിയത്. നിലവില്‍ ആറ് ഡിസ്‌ട്രോയറുകളും യു എസ് എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലും നിരവധി ചെറു പോര്‍ക്കപ്പലുകളുമടക്കം വമ്പന്‍ കപ്പല്‍പ്പടയാണ് ഇറാന്‍ ആക്രമണം പദ്ധതിയിട്ട് അമേരിക്ക എത്തിച്ചിട്ടുള്ളത്.

സംഘര്‍ഷ സാധ്യതയേറുന്നതിനിടെ അമേരിക്ക ആക്രമിച്ചാല്‍ ഉടനടി അമേരിക്കന്‍ താവളങ്ങളിലേക്കും പടക്കപ്പലുകളിലേക്കും പ്രത്യാക്രമണമുണ്ടാകുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തി. അമേരിക്ക ഏതെങ്കിലും തരത്തില്‍ പ്രകോപനമുണ്ടാക്കിയാല്‍ ടെഹ്റാന്റെ തിരിച്ചടിയ്ക്ക് പിന്നെ ഒരതിരുമുണ്ടാകില്ലെന്നാണ് ഇറാനിയന്‍ സൈന്യത്തിന്റെ വക്താവിന്റെ ഭീഷണി. വിമാനവാഹിനി കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കന്റെ നേതൃത്വത്തില്‍ ഇറാന്‍ ലക്ഷ്യമാക്കി അമേരിക്കന്‍ കപ്പല്‍പ്പട നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്.

 

 

ഗവണ്‍മെന്റ് സ്തംഭനം ഒഴിവാക്കാന്‍ ധാരണ: ട്രംപ് ഭരണകൂടവും ഡെമോക്രാറ്റുകളും കൈകോര്‍ക്കുന്നു

By: 600002 On: Jan 30, 2026, 9:29 AM




പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി : അമേരിക്കന്‍ ഗവണ്‍മെന്റ് സ്തംഭനം  ഒഴിവാക്കുന്നതിനായി സെനറ്റ് ഡെമോക്രാറ്റുകളും വൈറ്റ് ഹൗസും തമ്മില്‍ നിര്‍ണ്ണായക ധാരണയിലെത്തി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ നീക്കം.

ഈ സാമ്പത്തിക വര്‍ഷത്തെ ബാക്കി കാലയളവിലേക്ക് അഞ്ച് പ്രധാന ചെലവ് ബില്ലുകള്‍ പാസാക്കാന്‍ ധാരണയായി.

ആഭ്യന്തര സുരക്ഷാ വകുപ്പിന് രണ്ട് ആഴ്ചത്തേക്ക് കൂടി താല്‍ക്കാലികമായി ഫണ്ട് നല്‍കും. ഇമിഗ്രേഷന്‍ ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ സമയം ഉപയോഗിക്കും.

റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും ഒരുപോലെ ഈ ധാരണയെ പിന്തുണയ്ക്കണമെന്ന് പ്രസിഡന്റ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു.

മിനിയാപൊളിസില്‍ ഫെഡറല്‍ ഏജന്റിന്റെ വെടിയേറ്റ് അമേരിക്കന്‍ പൗരനായ അലക്‌സ് പ്രെറ്റി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ബോഡി ക്യാമറകള്‍ ധരിക്കണമെന്നും തിരച്ചിലുകള്‍ക്ക് വാറണ്ട് നിര്‍ബന്ധമാക്കണമെന്നും ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നു.

ട്രംപ് ഈ വര്‍ഷത്തെ ആദ്യ മന്ത്രിസഭാ യോഗം ചേര്‍ന്നു. നികുതി, താരിഫ് നയങ്ങളെ യോഗം പ്രശംസിച്ചെങ്കിലും, ഇമിഗ്രേഷന്‍ വിഷയത്തില്‍ വിമര്‍ശനം നേരിടുന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം യോഗത്തില്‍ സംസാരിച്ചില്ല.

 

ഷിക്കാഗോയില്‍ നടുക്കുന്ന കൊലപാതകം: ഗര്‍ഭിണിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്

By: 600002 On: Jan 30, 2026, 9:24 AM



 

പി പി ചെറിയാന്‍

ഷിക്കാഗോ: ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് വഴിയുള്ള ഒരു പഴയ ട്രക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന്, ആറ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ 19-കാരന്‍ പിടിയിലായി. ഷിക്കാഗോയിലെ വെസ്റ്റ്മോണ്ട് സ്വദേശിയായ നെദാസ് റെവുക്കാസ് (Nedas Revuckas) ആണ് അറസ്റ്റിലായത്.

30-കാരിയായ എലിസ മൊറാലസിനെ സ്വന്തം അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് പ്രതി കൊലപ്പെടുത്തിയത്. യുവതിക്ക് 70 തവണ കുത്തേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ഇയാള്‍ അപ്പാര്‍ട്ട്മെന്റിന് തീയിടുകയും വീട്ടിലെ വളര്‍ത്തുനായയെ ഉപദ്രവിക്കുകയും ചെയ്തു.

എലിസയുടെ ഭര്‍ത്താവ് വിറ്റ 1994 മോഡല്‍ ഫോര്‍ഡ് റേഞ്ചര്‍ ട്രക്ക് വാങ്ങിയത് നെദാസ് ആയിരുന്നു. എന്നാല്‍ വാഹനത്തിന്റെ അവസ്ഥയില്‍ അതൃപ്തനായിരുന്ന ഇയാള്‍, ലൈസന്‍സ് പ്ലേറ്റ് മാറ്റുന്നതിനായി എലിസയെ കാണാനെത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്.

പ്രതി തന്റെ മുതുകില്‍ ഒരു സ്‌ക്രൂഡ്രൈവര്‍ ഒളിപ്പിച്ചുപിടിച്ച് അപ്പാര്‍ട്ട്മെന്റിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ഫസ്റ്റ് ഡിഗ്രി കൊലപാതകം, ഗര്‍ഭസ്ഥ ശിശുവിനെ വധിക്കല്‍, കവര്‍ച്ച, തീയിടല്‍ , മൃഗങ്ങളോടുള്ള ക്രൂരത എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി നിലവില്‍ ഡ്യൂപേജ് കൗണ്ടി ജയിലില്‍ കഴിയുകയാണ്.