ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചതായി ഡൊണാള്‍ഡ് ട്രംപ്; പിന്നാലെ ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു 

By: 600002 On: Jun 12, 2026, 9:32 AM

 

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. വെള്ളിയാഴ്ച രാവിലെ എണ്ണവില ബാരലിന് 90 ഡോളറില്‍ താഴെയെത്തി. 

ജോര്‍ജിയയില്‍ ഒരു റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചതായി ട്രംപ് പ്രഖ്യാപിച്ചത്. ഈ വാരാന്ത്യത്തോടെ ഇറാനുമായുള്ള കരാര്‍ പ്രാബല്യത്തില്‍ വരുമെന്നും യൂറോപ്പില്‍ വെച്ച് കരാറില്‍ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞിരുന്നു. 

 

ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമായി; ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ആതിഥേയരായ മെക്‌സിക്കോ 

By: 600002 On: Jun 12, 2026, 9:11 AM

 

ഫുട്‌ബോള്‍ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ക്ക് തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് മെക്‌സിക്കോ. ഉദ്ഘാടന മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് മൂന്ന് താരങ്ങള്‍. ആസ്റ്റക്ക സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു മത്സരം. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ യായ സിത്തോളെയും തെംബ സാനെയും മെക്സിക്കോ താരം സെസാര്‍ മൊണ്ടെസും റെഡ് കാര്‍ഡ് കണ്ടു.

ജൂലിയന്‍ ക്വിനോനെസും റൗള്‍ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്. മത്സരം തുടങ്ങിയതു മുതല്‍ ആക്രമിച്ച് കളിച്ച മെക്‌സിക്കോ ഒമ്പതാം മിനിറ്റില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ഗോള്‍ മുഖം വിറപ്പിച്ചു. 2026 ഫിഫ ലോകകപ്പിലെ ആദ്യ ഗോള്‍ ജൂലിയന്‍ ക്വിനോനെസിന്. തുടരെ തുടരെയുള്ള മെക്‌സിക്കന്‍ ആക്രമണത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രതിരോധം വിയര്‍ത്തു. രണ്ടാം പകുതിയിലും മെക്‌സിക്കന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഉണ്ടായത്.

 

 

ഫ്‌ലോറിഡയില്‍ അനുസരണക്കേട് കാട്ടിയതിന് കുട്ടിയെ അരിയില്‍ മുട്ടുകുത്തിച്ചു; സഹോദരി അറസ്റ്റില്‍

By: 600002 On: Jun 12, 2026, 8:09 AM



 

പി പി ചെറിയാന്‍

ഫ്‌ലോറിഡ: അനുസരണക്കേട് കാണിച്ചതിന് സ്വന്തം അനിയനെ മണിക്കൂറുകളോളം അരിയില്‍ മുട്ടുകുത്തിച്ചു നിര്‍ത്തി പീഡിപ്പിച്ച 26-കാരിയായ യുവതി ഫ്‌ലോറിഡയില്‍ ബുധനാഴ്ച അറസ്റ്റിലായി. ഫ്‌ലോറിഡ സിറ്റിയില്‍ താമസിക്കുന്ന നതാലി ഫ്രാന്‍സെലിയ ക്രൂസ്  ആണ് ചൈല്‍ഡ് അബ്യൂസ് (കുട്ടികള്‍ക്കെതിരെയുള്ള ക്രൂരത) കുറ്റത്തിന് പോലീസിന്റെ പിടിയിലായത്.

രാവിലെ 11 മണി മുതല്‍ വൈകിട്ട് വരെ കുട്ടിയെ ക്രൂരമായ ശിക്ഷയ്ക്ക് വിധേയനാക്കുകയായിരുന്നു. ഈ സമയമത്രയും ശുചിമുറിയില്‍ പോകാന്‍ പോലും യുവതി അനുവദിച്ചില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഒടുവില്‍ സഹികെട്ട് വൈകിട്ട് അഞ്ചുമണിയോടെ വീട്ടില്‍ നിന്നും ഓടി രക്ഷപെട്ട കുട്ടി അയല്‍ക്കാരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്.

പോലീസ് എത്തുമ്പോള്‍ കുട്ടിയുടെ കാല്‍മുട്ടുകളില്‍ അരിയില്‍ ദീര്‍ഘനേരം മുട്ടുകുത്തി നിന്നതുകൊണ്ടുള്ള പരിക്കുകള്‍ ഉണ്ടായിരുന്നു. അമ്മയെ നാടുകടത്തിയതിനെ തുടര്‍ന്ന് സഹോദരിയായ നതാലിയാണ് കുട്ടിയുടെ നിയമപരമായ രക്ഷിതാവ്. മുന്‍പും തെറ്റ് ചെയ്യുമ്പോള്‍ സഹോദരി ഇത്തരത്തില്‍ ശിക്ഷിക്കാറുണ്ടെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.

നിലവില്‍ 2,500 ഡോളര്‍ ബോണ്ടില്‍ ജയിലില്‍ കഴിയുന്ന നതാലിയോട് സഹോദരന്റെ അടുത്തുനിന്നും മാറിനില്‍ക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ ഹോള്‍ഡും  നിലവിലുണ്ട്.