വെനസ്വേലയിലുണ്ടായ ഭൂകമ്പം: മരണം 188, 1500ല്‍ അധികം പേര്‍ക്ക് പരുക്ക്

By: 600002 On: Jun 26, 2026, 2:13 PM




ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയിലുണ്ടായ ഭൂകമ്പത്തില്‍ 188 മരണം സ്ഥിരീകരിച്ചു. 1500 ല്‍ അധികം പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. തുറമുഖ നഗരമായ ലാഗയ്‌റയിലാണ് കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. 

ഇവിടെ 250 ലേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ഇരുനൂറിലധികം പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുക്കിക്കിടക്കുന്നതായാണ് വിവരം. കാണാതായ 157 പേര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നൂറു വര്‍ഷത്തിനിടയില്‍ ഏറ്റവും കനത്ത ഭൂകമ്പമാണ് വെനസ്വേലയിലുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് 6.04-നാണ് ആദ്യ ഭൂകമ്പമുണ്ടായത്. 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് വെറും 40 സെക്കന്‍ഡുകള്‍ക്ക് ശേഷമാണ് 7.5 തീവ്രത രേഖപ്പെടുത്തിയ അടുത്ത ഭൂകമ്പം ഉണ്ടായത്.

 

 

PCNAK 2026ന് അവസാനഘട്ട ഒരുക്കങ്ങള്‍; വടക്കേ അമേരിക്കന്‍ മലയാളി വിശ്വാസികള്‍ ആവേശത്തില്‍

By: 600002 On: Jun 26, 2026, 1:35 PM


 

പ്രസാദ് തീയാടിക്കല്‍  

ഷിക്കാഗോ: ഷിക്കാഗോയില്‍ ജൂലൈ 2 മുതല്‍ 5 വരെ നടക്കുന്ന PCNAK (Pentecostal Conference of North American Keralites) 2026ന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വടക്കേ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ സമ്മേളനത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ്. 

രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതോടൊപ്പം താമസം, ഭക്ഷണം, ഗതാഗതം, സന്നദ്ധസേവകരുടെ ഏകോപനം എന്നിവ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുകയാണ്. ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ മുഖ്യപ്രമേയം 'Generation to Generation' (തലമുറയില്‍ നിന്ന് തലമുറയിലേക്ക്) എന്നതാണ്. കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സെഷനുകള്‍, ആത്മീയ ശുശ്രൂഷകള്‍, ആരാധനാ സമ്മേളനങ്ങള്‍, ബൈബിള്‍ പഠനങ്ങള്‍, സ്ത്രീകളുടെ പ്രത്യേക സമ്മേളനം, ഇംഗ്ലീഷ് സെഷനുകള്‍, സംഗീത ശുശ്രൂഷകള്‍ എന്നിവ ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

ഷിക്കാഗോയിലെ Renaissance Schaumburg Convention Center-ലാണ് സമ്മേളനം നടക്കുന്നത്. അമേരിക്കയിലും കാനഡയിലുമുള്ള വിവിധ സഭകളില്‍ നിന്നുള്ള വിശ്വാസികള്‍ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതിഥികളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഇപ്പോഴും തുടരുന്നതായും അവസാന ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന പ്രതീക്ഷയിലാണെന്നും അവര്‍ അറിയിച്ചു.

സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകരെ വിവിധ കമ്മിറ്റികളായി വിന്യസിച്ചിട്ടുണ്ടെന്നും ആത്മീയ നവീകരണത്തിനും സഭാ ഐക്യത്തിനും കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയായിരിക്കും ഇത്തവണത്തെ PCNAK സമ്മേളനമെന്നും സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 

ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ചരിത്രസംഭവമാക്കാന്‍ സംഘാടകര്‍; പ്രാദേശിക കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

By: 600002 On: Jun 26, 2026, 1:26 PM

 

 

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ ഫോമായുടെ (FOMAA) അന്താരാഷ്ട്ര കണ്‍വെന്‍ഷന് ഇനി ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, സംഘടനയ്ക്ക് ജന്മം നല്‍കിയ ഹൂസ്റ്റണില്‍ നടക്കുന്ന ഈ മഹാസമ്മേളനം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സതേണ്‍ റീജിയന്‍ പ്രവര്‍ത്തകര്‍ ഒരുമിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

കണ്‍വെന്‍ഷനായി ഇതിനോടകം തന്നെ ആയിരത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമ്മേളനം നടക്കുന്ന ഹോട്ടലിലെ ഭൂരിഭാഗം മുറികളും ബുക്ക് ചെയ്യപ്പെട്ടതായും അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോഴും ആവേശകരമായ രജിസ്‌ട്രേഷന്‍ തുടരുകയാണെന്നും അവര്‍ അറിയിച്ചു.

ജൂണ്‍ 23-ന് അപ്ന ബസാറില്‍ ചേര്‍ന്ന സതേണ്‍ റീജിയന്‍ പ്രവര്‍ത്തകയോഗത്തില്‍ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. ഫോമായുടെ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റീജിയണല്‍ ചെയര്‍മാന്‍ വര്‍ഗീസ് രാജേഷ് മാത്യു സ്വാഗതം ആശംസിച്ചു.

വരുന്ന ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ 'വിന്‍ധം ഹൂസ്റ്റണി'ല്‍ അരങ്ങേറുന്ന ഫോമാ ഫാമിലി കണ്‍വന്‍ഷനോട് അനുബന്ധിച്ചുള്ള ഹോട്ടലുകളിലെ റൂമുകളെല്ലാം നിറഞ്ഞുവെന്ന് ബേബി മണക്കുന്നേല്‍ വ്യക്തമാക്കി. രജിസ്ട്രേഷന്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പേര്‍ക്ക് തൊട്ടടുത്തുതന്നെ മുറികള്‍ ലഭ്യമാക്കുന്നുണ്ട്.

തുടര്‍ന്ന് ഹൂസ്റ്റണ്‍ കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ജിജു കുളങ്ങര, ഫോമായുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്‍വെന്‍ഷനുകളിലൊന്നായി ഈ സമ്മേളനത്തെ മാറ്റുന്നതിനായി എല്ലാവരും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.

കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍ കുമാരന്‍ ഒരുക്കങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും പുരോഗതി സംബന്ധിച്ച വിശദീകരണം നല്‍കി. കണ്‍വെന്‍ഷന്‍ സ്‌പെഷ്യല്‍ സപ്‌ളിമെന്റിന്റെ പ്രസിദ്ധീകരണത്തിലേക്കു ഏവരുടെയും പിന്തുണ മീഡിയ ചെയര്‍ സൈമണ്‍ വളാച്ചേരി അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ സൗത്തേണ്‍ റീജിയനെ പ്രതിനിധീകരിച്ച് വിവിധ കമ്മിറ്റികളുടെ ചെയര്‍പേഴ്‌സണ്‍മാരെ തെരഞ്ഞെടുത്തു.

സെക്യൂരിറ്റി കമ്മിറ്റി: രാജന്‍ പത്തനാപുരം
ഓണ്‍ലൈന്‍ മീഡിയ കമ്മിറ്റി: ജീമോന്‍ റാന്നി
ഉദ്ഘാടന ഘോഷയാത്ര കമ്മിറ്റി: പൊടിയമ്മ പിള്ള
സ്വീകരണ-അതിഥി സത്കാര കമ്മിറ്റി: ജോയ് എന്‍. സാമുവല്‍
ബിസിനസ് മീറ്റ് കമ്മിറ്റി: ജോണ്‍ ഉമ്മന്‍ (പ്രസാദ്)

വിഐപി സ്വീകരണ കമ്മിറ്റി ചെയര്‍ പേഴ്‌സനായി എം.ജി. മാത്യു വിനെ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. മറ്റ് റീജിയനുകളില്‍ നിന്നുള്ള കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരെയും ഉടന്‍ തന്നെ വിവിധ പ്രവര്‍ത്തകസംഘങ്ങളിലേക്ക് ഉള്‍പ്പെടുത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ കൂടുതല്‍ സജീവമാവുകയും ചെയ്യും.

ഫോമാ ദേശീയ റീജിയന്‍ നേതാക്കളായ തോമസ് ഒലിയാംകുന്നേല്‍, ജോയ്. എന്‍ ശാമുവേല്‍ , എസ് .കെ.ചെറിയാന്‍, ഷാജി എഡ്വേര്‍ഡ്, മിഖായേല്‍ ജോയ്, തോമസ് ജോര്‍ജ് (സഞ്ജു), ക്രിസ്റ്റഫര്‍ ജോര്‍ജ് , മെര്‍ലിന്‍  സാജന്‍, സാജന്‍ ജോണ്‍ , ആന്‍സി ശാമുവേല്‍,ശശി പിള്ള, ഡെന്നിസ് മാത്യു,സുരേഷ് രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.

ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനെ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ അഭിമാന സമ്മേളനമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് ഹൂസ്റ്റണില്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്.