ഇറാനുമായി ഡിജിറ്റലായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി ട്രംപ്; ഹോര്‍മുസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കും 

By: 600002 On: Jun 16, 2026, 10:06 AM

 

വെള്ളിയാഴ്ചയോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി ഡിജിറ്റലായി ധാരണാപത്രത്തില്‍ ഒപ്പിട്ടെന്നും ട്രംപ്. വെള്ളിയാഴ്ച ജനീവയില്‍ ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടശേഷം, വ്യവസ്ഥകള്‍ പരസ്യപ്പെടുത്തും. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കു മേലുള്ള നിയന്ത്രണങ്ങള്‍ അതുവരെ തുടരുമെന്ന് അമേരിക്കന്‍ സൈന്യത്തിന്റെ മുന്നറിയിപ്പുണ്ട്.

ഇറാന്‍ ആണവ പദ്ധതിയെ സംബന്ധിച്ച വ്യവസ്ഥകള്‍ പാലിച്ചാല്‍ ഇറാന് 30,000 കോടി ഡോളര്‍ പുനര്‍നിര്‍മ്മാണത്തിനായി ലഭിക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അറിയിച്ചു. ഈ തുക ഗള്‍ഫ് അറബ് രാജ്യങ്ങളാണ് സമാഹരിച്ചു നല്‍കുക. അമേരിക്ക-ഇറാന്‍ കരാറിന്റെ ഭാഗമായി, ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും അനുമതി ലഭിക്കുമെന്നും ജെ ഡി വാന്‍സ് വ്യക്തമാക്കി.

റഷ്യയുടെ കനത്ത ആക്രമണം; കീവിലെ ചരിത്രപ്രസിദ്ധ കത്തീഡ്രലിന് നാശനഷ്ടം

By: 600002 On: Jun 16, 2026, 9:33 AM



പ്രസാദ് തീയാടിക്കല്‍

കീവ്: ഉക്രൈന്‍ തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി റഷ്യ നടത്തിയ പുതിയ വ്യോമാക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായി. ആക്രമണത്തിന്റെ ആഘാതത്തില്‍ നഗരത്തിലെ ഒരു ചരിത്രപ്രസിദ്ധ കത്തീഡ്രലിനും കേടുപാടുകള്‍ സംഭവിച്ചതായി ഉക്രൈന്‍ അധികൃതര്‍ അറിയിച്ചു.

ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. നിരവധി പ്രദേശങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതോടെ ജനങ്ങള്‍ സുരക്ഷാ ബങ്കറുകളിലേക്ക് മാറി. ആക്രമണത്തില്‍ പരിക്കേറ്റവരുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

യുനെസ്‌കോ പൈതൃക പ്രാധാന്യമുള്ള മത-സാംസ്‌കാരിക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തില്‍ ഉക്രൈന്‍ സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം, റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഉക്രൈന്‍ അറിയിച്ചു.

റഷ്യ-ഉക്രൈന്‍ യുദ്ധം തുടരുന്നതിനിടെ കീവിനെ ലക്ഷ്യമിട്ടുള്ള ഈ പുതിയ ആക്രമണം മേഖലയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍.

 

 

ഉറുഗ്വേ ടീമിന് യു.എസിലേക്ക് യാത്രാ അനുമതി നിഷേധിച്ചു

By: 600002 On: Jun 16, 2026, 9:23 AM


 


പി പി ചെറിയാന്‍

ന്യൂയോര്‍ക്: ഫിഫ ലോകകപ്പ് ആരംഭിച്ച് മണിക്കൂറുകള്‍കു ശേഷം  ഉറുഗ്വേ ടീമിന് യു.എസിലേക്ക് യാത്രാ അനുമതി നിഷേധിച്ചു. സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തിനായി മിയാമിയിലേക്ക് തിരിക്കേണ്ട ഉറുഗ്വേ ടീം നിലവില്‍ മെക്‌സിക്കോയില്‍ കുടുങ്ങിക്കിടക്കുകയാണ്.

 സാങ്കേതികവും ഭരണപരവുമായ  ചില പ്രശ്‌നങ്ങള്‍ കാരണം ഉറുഗ്വേ ടീം സഞ്ചരിക്കേണ്ടിയിരുന്ന വിമാനത്തിന് യു.എസ് അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു. മെക്‌സിക്കോയിലെ കാന്‍കൂണിലുള്ള പരിശീലന ക്യാമ്പിലാണ് നിലവില്‍ കളിക്കാര്‍ ഉള്ളത്.

ഫിഫയുടെ ഇടപെടല്‍: പ്രതിസന്ധി പരിഹരിക്കാന്‍ ഫിഫ അടിയന്തിരമായി മറ്റൊരു വിമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

പ്രതിസന്ധികള്‍: മത്സരം തുടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഈ സംഭവം ടീമിന്റെ ഒരുക്കങ്ങളെ ബാധിച്ചിട്ടുണ്ട്. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനം റദ്ദാക്കേണ്ടി വന്നേക്കാം. ഇത് ഉറുഗ്വേ ഫുട്‌ബോള്‍ ഫെഡറേഷന് സാമ്പത്തിക പിഴ ലഭിക്കാനും കാരണമായേക്കും. 2026 ലോകകപ്പിന്റെ സംഘാടനത്തെച്ചൊല്ലി നേരത്തെ തന്നെയുള്ള വിവാദങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.