ന്യൂജേഴ്സിയില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍; കര്‍ഫ്യൂ ഏര്‍പ്പെടുത്തി

By: 600002 On: Jun 1, 2026, 10:10 AM




പി പി ചെറിയാന്‍

ന്യൂവര്‍ക്ക് (ന്യൂജേഴ്സി): ഡെലാനി ഹാള്‍ ഇമിഗ്രേഷന്‍ തടങ്കല്‍ കേന്ദ്രത്തിന് പുറത്ത് തുടര്‍ച്ചയായ രണ്ടാം രാത്രിയിലും പ്രതിഷേധക്കാരും ന്യൂജേഴ്സി സ്റ്റേറ്റ് പൊലീസും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടായി. ബാരിക്കേഡുകള്‍ തകര്‍ത്ത പ്രതിഷേധക്കൂട്ടത്തിന് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

തടങ്കല്‍ കേന്ദ്രത്തിനുള്ളിലെ മോശം സാഹചര്യങ്ങള്‍ക്കെതിരെ ഇമിഗ്രേഷന്‍ വിരുദ്ധ ഗ്രൂപ്പുകളും അനുകൂലികളും തമ്മില്‍ ശനിയാഴ്ച പകല്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് രാത്രിയോടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി. ആയുധങ്ങളുമായി ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍, പൊതുജനസുരക്ഷ മുന്‍നിര്‍ത്തി തടങ്കല്‍ കേന്ദ്രത്തിന് ചുറ്റുമുള്ള അര മൈല്‍ പരിധിയില്‍ രാത്രികാല കര്‍ഫ്യൂ (രാത്രി 9 മുതല്‍ പുലര്‍ച്ചെ 6 വരെ) പ്രഖ്യാപിച്ചു. 

ന്യൂവര്‍ക്ക് മേയര്‍ റാസ് ജെ. ബരാക്ക. ശനിയാഴ്ച രാത്രിയോടെയാണ് മേയര്‍ ഈ കര്‍ശന ഉത്തരവ് പുറപ്പെടുവിച്ചത്. സമാധാനപരമായി പ്രതിഷേധിക്കാന്‍ ഗവര്‍ണര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

മലേഷ്യയില്‍ ബലിപെരുന്നാള്‍ ചടങ്ങിനിടെ പോത്തിന്റെ ആക്രമണം: ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് പരിക്ക്

By: 600002 On: Jun 1, 2026, 10:06 AM



പി പി ചെറിയാന്‍

മലേഷ്യ: ജോഹര്‍ സംസ്ഥാനത്ത് ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ചടങ്ങുകള്‍ക്കിടെ ഉണ്ടായ രണ്ട് വ്യത്യസ്ത പോത്ത് ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ബലിനല്‍കാനായി പോത്തിനെ കയറാന്‍ ശ്രമിക്കുന്നതിനിടെ മൃഗം പെട്ടെന്ന് അക്രമാസക്തനാവുകയും 45 വയസ്സുകാരനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കാലിലെ രക്തക്കുഴലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. മൂന്ന് കുട്ടികളുടെ പിതാവാണ് ഇദ്ദേഹം.

ഇതേ ദിവസം ഉച്ചയ്ക്ക് ശേഷം നടന്ന മറ്റൊരു ആക്രമണത്തില്‍ മറ്റൊരു 45 വയസ്സുകാരന് പോത്തിന്റെ കുത്തേറ്റു. ഇയാളുടെ വാരിയെല്ലിന് ഒടിവു സംഭവിച്ചിട്ടുണ്ട്. നിലവില്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.

ബലിപെരുന്നാളിന്റെ ഭാഗമായി വിശ്വാസികള്‍ മൃഗബലി നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് ഈ രണ്ട് ദാരുണ സംഭവങ്ങളും അരങ്ങേറിയത്.

 

റവ. അരുണ്‍ സാമുവല്‍ വര്‍ഗീസിനു ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ഊഷ്മള സ്വീകരണം

By: 600002 On: Jun 1, 2026, 9:57 AM



 

പി പി ചെറിയാന്‍

ഡാലസ്: നോര്‍ത്ത് അമേരിക്കന്‍-യൂറോപ്പ് ഭദ്രാസന യൂത്ത് ചാപ്ലിനായി ചുമതലയേറ്റ ശേഷം ആദ്യമായി സന്ദര്‍ശനത്തിനെത്തിയ റവ. അരുണ്‍ സാമുവല്‍ വര്‍ഗീസിനും ഷാരോണ്‍ കൊച്ചമ്മയ്ക്കും ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

മെയ് 31 ഞായറാഴ്ച ഇടവകയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് അരുണ്‍ അച്ചന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഇടവക വികാരി റവ. റെജിന്‍ രാജു,മുതിര്‍ന്ന പട്ടക്കാരന്‍  റവ. ടി. ജെ. ജോസഫ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന ലളിതമായ സ്വീകരണച്ചടങ്ങില്‍ ഇടവക സെക്രട്ടറി സോജി സ്‌കറിയ സ്വാഗതം ആശംസിച്ചു. വികാരി റവ. റെജിന്‍ രാജു അധ്യക്ഷത വഹിച്ചു. ഡാലസില്‍ വളരുകയും ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ഇടവകാംഗവുമായിരുന്ന അരുണ്‍ അച്ചന്‍, യു.എന്‍.ടി സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷം കുറച്ചു വര്‍ഷങ്ങള്‍ ജോലി ചെയ്തിരുന്നു. 

തുടര്‍ന്ന് പ്രാദേശികമായും മെക്‌സിക്കോയിലും സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിയാകുകയും, പൂര്‍ണ്ണസമയ ശുശ്രൂഷയ്ക്കായുള്ള ദൈവവിളി തിരിച്ചറിഞ്ഞ് വൈദികപട്ടത്തിലേക്ക് പ്രവേശിക്കുകയുമാണുണ്ടായത്. 2017-ല്‍ അദ്ദേഹം വൈദികനായി അഭിഷിക്തനായി.

തുടര്‍ന്ന് കറ്റാനം സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് അസിസ്റ്റന്റ് വികാരി, ലോസ് ആഞ്ചലസ് ഹോറെബ് മാര്‍ത്തോമാ ചര്‍ച്ച് വികാരി, ന്യൂജേഴ്‌സി സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമാ ചര്‍ച്ച് വികാരി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഫിലാഡല്‍ഫിയയില്‍ സഭയുടെ മൂന്നാമത്തെ സമ്പൂര്‍ണ്ണ ഇംഗ്ലീഷ് ഇടവകയായ കോര്‍ണര്‍‌സ്റ്റോണ്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയതും അരുണ്‍ അച്ചനാണ്. റജിന് രാജു അച്ചന്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു

യൂത്ത് ചാപ്ലിനായി പുതിയ ചുമതലയേറ്റ അച്ചന് ഇടവകാംഗങ്ങള്‍ എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു. സമ്മേളനത്തില്‍ അരുണ്‍ അച്ചന്‍ തനിക്ക് ലഭിച്ച സ്വീകരണത്തിന് സമുചിതമായ നന്ദിയും മറുപടിയും രേഖപ്പെടുത്തി. തുടര്‍ന്ന്  റവ. ടി. ജെ. ജോസഫ് അച്ചന്റെ  പ്രാര്‍ത്ഥനയ്ക്കും ആശീര്‍വാദത്തിനും ശേഷം യോഗം മംഗളകരമായി സമാപിച്ചു.