വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്; ഡോണള്‍ഡ് ട്രംപിനെ അടിയന്തരമായി ഒഴിപ്പിച്ചു

By: 600002 On: Apr 27, 2026, 9:44 AM

 


വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അടിയന്തരമായി ഒഴിപ്പിച്ച് സുരക്ഷാസേന. അക്രമിയെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സീക്രട്ട് സര്‍വീസ് ഏജന്റുമാരും അധികൃതരും വിരുന്നു നടന്ന ഹാളിന്റെ നിയന്ത്രണം ഏറ്റെടുത്തു. അക്രമി അഞ്ചു മുതല്‍ എട്ടു വരെ വെടി ഉതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഹോട്ടല്‍ ബാള്‍റൂമിന് പുറത്ത് വെടിയൊച്ചയ്ക്ക് സമാനമായ ഉച്ചത്തിലുള്ള ശബ്ദം കേട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ അടിയന്തരമായി ഒഴിപ്പിക്കുകയായിരുന്നു.

 

66ാം വയസ്സില്‍ കാനഡയില്‍ മാരത്തണ്‍ പൂര്‍ത്തിയാക്കി മലയാളി പ്രതിഭ ജൂലിയസ് ചാക്കോ

By: 600002 On: Apr 27, 2026, 9:16 AM



 

സി വി സാമുവേല്‍, ഡിട്രോയിറ്റ്

മിസിസാഗ (കാനഡ): പ്രായം വെറുമൊരു അക്കമാണെന്ന് തെളിയിച്ചുകൊണ്ട് 66-കാരനായ ജൂലിയസ് ചാക്കോ മിസിസാഗ മാരത്തണില്‍ (21 കിലോമീറ്റര്‍) ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഏപ്രില്‍ 26 ഞായറാഴ്ച നടന്ന 'റണ്‍ യുവര്‍ സ്റ്റോറി 2026' എന്ന പരിപാടിയില്‍ ആയിരത്തിമുന്നൂറിലധികം പേര്‍ക്കൊപ്പമാണ് അദ്ദേഹം മത്സരിച്ചത്.

65 വയസ്സിന് മുകളിലുള്ളവര്‍ക്ക് അനുവദിച്ച 3 മണിക്കൂര്‍ 45 മിനിറ്റിന് പകരം വെറും 2 മണിക്കൂര്‍ 40 മിനിറ്റ് 2 സെക്കന്‍ഡ് കൊണ്ട് അദ്ദേഹം ഓട്ടം പൂര്‍ത്തിയാക്കി.

കഴിഞ്ഞ 35 വര്‍ഷമായി പ്രമേഹബാധിതനായ ജൂലിയസ്, മരുന്നുകളുടെ സഹായമില്ലാതെ വ്യായാമത്തിലൂടെയും ഓട്ടത്തിലൂടെയുമാണ് തന്റെ ആരോഗ്യം സംരക്ഷിക്കുന്നത്.

മധ്യപ്രദേശിലെ രത്ലാമില്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായി സേവനമനുഷ്ഠിച്ച അദ്ദേഹം വിശ്രമജീവിതം നയിക്കുകയാണ്.

കാനഡയിലുള്ള മകനെ സന്ദര്‍ശിക്കാന്‍ എത്തിയ ജൂലിയസ്, വടക്കേ അമേരിക്കയില്‍ ഒരു മാരത്തണ്‍ ഓടുക എന്ന തന്റെ ആജീവനാന്ത സ്വപ്നമാണ് ഇവിടെ യാഥാര്‍ത്ഥ്യമാക്കിയത്. ഇന്ത്യയിലെ മെഡിക്കല്‍ അസോസിയേഷനുകളില്‍ സജീവ സാന്നിധ്യമായ അദ്ദേഹം തന്റെ ജീവിതശൈലിയിലൂടെ നിരവധി പേര്‍ക്ക് പ്രചോദനമേകുന്നു. മേയ് അവസാനത്തോടെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.

 

ശസ്ത്രക്രിയയ്ക്കിടെ മാറി അവയവം നീക്കം ചെയ്തു; ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ഡോക്ടര്‍ പിടിയില്‍

By: 600002 On: Apr 27, 2026, 9:04 AM



 

പി പി ചെറിയാന്‍

ഫ്‌ളോറിഡ: ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ അവയവം മാറി നീക്കം ചെയ്ത് മരണത്തിന് കാരണക്കാരനായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. തോമസ് ഷാക്‌നോവ്‌സ്‌കി (44) എന്ന ഡോക്ടറെ അദ്ദേഹം ലിഫ്റ്റ് ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് ഫ്‌ലോറിഡ പോലീസ് പിടികൂടിയത്.

2024 ഓഗസ്റ്റില്‍ വില്യം ബ്രയാന്‍ (70) എന്ന രോഗിയുടെ പ്ലീഹ നീക്കം ചെയ്യുന്നതിന് പകരം ഡോക്ടര്‍ അബദ്ധത്തില്‍ കരള്‍ നീക്കം ചെയ്തു. ഇതേത്തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടാവുകയും രോഗി ഓപ്പറേഷന്‍ ടേബിളില്‍ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു.

നീക്കം ചെയ്ത കരളിന് ഏകദേശം രണ്ട് കിലോയോളം തൂക്കമുണ്ടായിരുന്നു. എന്നാല്‍ ഇത് പ്ലീഹ തന്നെയാണെന്ന് ഡോക്ടര്‍ അന്ന് തെറ്റായി അവകാശപ്പെട്ടിരുന്നു. സാധാരണഗതിയില്‍ പ്ലീഹയ്ക്ക് 150 ഗ്രാമില്‍ താഴെ മാത്രമേ തൂക്കം ഉണ്ടാകാറുള്ളൂ.

കഴിഞ്ഞ ഏപ്രില്‍ 13-ന് വിനോദസഞ്ചാരികളായ യാത്രക്കാരുമായി കാറില്‍ പോകുമ്പോഴാണ് തോമസിനെ പോലീസ് വളഞ്ഞത്. തോക്ക് ചൂണ്ടി പോലീസ് കാര്‍ തടഞ്ഞപ്പോള്‍ തങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണെന്ന് കരുതിയെന്ന് യാത്രക്കാര്‍ പറഞ്ഞു.

അറസ്റ്റിന് പിന്നാലെ ഡോക്ടറെ ലിഫ്റ്റ് പ്ലാറ്റ്ഫോമില്‍ നിന്ന് പുറത്താക്കി. 'ഇനി മുതല്‍ ഞങ്ങള്‍ ഊബര്‍ മാത്രമേ ഉപയോഗിക്കൂ' എന്ന് യാത്രക്കാര്‍ തമാശയായി പ്രതികരിക്കുകയും ചെയ്തു.

നേരത്തെ തന്നെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ട തോമസിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇയാള്‍ക്ക് 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. മുന്‍പും മറ്റൊരു ശസ്ത്രക്രിയയിലെ പിഴവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ നിയമനടപടികള്‍ നിലവിലുണ്ട്.