സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം: 39  പേര്‍ മരിച്ചു 

By: 600002 On: Jan 19, 2026, 11:46 AM

 

 

തെക്കന്‍ സ്‌പെയിനില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 39 പേര്‍ മരിച്ചു. 150 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാത്രി കര്‍ഡോബ നഗരത്തിനടുത്തുള്ള അഡമുസ് പട്ടണത്തിനു സമീപമാണ് അപകടമുണ്ടായത്. 

മലാഗയില്‍ഡ നിന്ന് മഡ്രിഡിലേക്ക് പോകുകയായിരുന്ന അതിവേഗ ട്രെയിന്‍ പാളം തെറ്റി സമീപത്തെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇതിലേക്ക് ഈ ട്രാക്കിലൂടെ വന്ന മറ്റൊരു അതിവേഗ ട്രെയിന്‍ ഇടിച്ചുകയറിയതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. 

 

യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 10 ശതമാനം ഇറക്കുമതിത്തീരുവ: ലോകം മറ്റൊരു വ്യാപാര യുദ്ധത്തിലേക്ക് 

By: 600002 On: Jan 19, 2026, 11:01 AM

 

 

ഗ്രീന്‍ലന്‍ഡിനെ അമേരിക്കയുടെ അധീനതയിലാക്കുന്നതിനെ പിന്തുണയ്ക്കാത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 10 ശതമാനം ഇറക്കുമതിത്തീരുവ എന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം മറ്റൊരു വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുന്നു. ട്രംപിന്റെ ഭീഷണിക്ക് നേരെ 'ട്രേഡ് ബസൂക്ക' പ്രയോഗിക്കേണ്ട സമയമായെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അഭിപ്രായപ്പെട്ടു. ഞായറാഴ്ച യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളുടെ അടിയന്തര യോഗം നടന്നു. ഇതില്‍ ഇക്കാര്യം ചര്‍ച്ചയായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ട്രേഡ് ബസൂക്ക ഉപയോഗിക്കുന്നതിലൂടെ യൂറോപ്യന്‍ യൂണിയന്‍ വിപണിയിലേക്ക് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രവേശനം തടയുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യാം. ചൈന പോലുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള യൂറോപ്പിന്റെ ഒരു വ്യാപാര പ്രതിരോധ നടപടിയാണ് 'ട്രേഡ് ബസൂക്ക' എന്ന പേരിലറിയപ്പെടുന്നത്. 

 

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം തലയ്ക്ക് താഴെ തലയിണ വെച്ചു; മിസൗറിയില്‍ അഫ്ഗാന്‍ സ്വദേശി പിടിയില്‍

By: 600002 On: Jan 19, 2026, 9:45 AM



 


പി പി ചെറിയാന്‍

ജെഫേഴ്‌സണ്‍ സിറ്റി: അമേരിക്കയിലെ മിസൗറിയില്‍ സംശയത്തെത്തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 46-കാരനായ മലംഗ് ജാന്‍ അക്ബരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം രക്തം വാര്‍ന്ന് കിടന്ന ഭാര്യയുടെ തലയ്ക്ക് താഴെ ഇയാള്‍ തലയിണ വെച്ചുകൊടുത്തതായും കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 'എനിക്ക് മറ്റ് വഴികളില്ലായിരുന്നു' എന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

ജനുവരി 12-നായിരുന്നു സംഭവം. ഭാര്യയെ കുത്തിയ ശേഷം മൃതദേഹത്തിന് സമീപം പ്രാര്‍ത്ഥിക്കുകയും, തുടര്‍ന്ന് 18 മാസം പ്രായമുള്ള മകളെയും കൂട്ടി ഇയാള്‍ വീട്ടില്‍ നിന്ന് കടന്നുകളയുകയും ചെയ്തു.

കൊലപാതക വിവരം അക്ബരി തന്നെ മകനെ ഫോണിലൂടെ അറിയിച്ചു. മകന്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അന്നേ ദിവസം തന്നെ ഇയാളെ പിടികൂടി. കുട്ടിയെ ബന്ധുവീട്ടില്‍ സുരക്ഷിതയായി കണ്ടെത്തി.

അഫ്ഗാന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അക്ബരിക്ക് ഗുരുതരമായ മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഒന്നാം ഡിഗ്രി കൊലപാതകം, കുട്ടികളെ അപകടത്തിലാക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പബ്ലിക് കോടതി രേഖകള്‍ പ്രകാരം, അക്ബറിയുടെ ബോണ്ട് തീരുമാനം  ജനുവരി 21 നും പ്രാഥമിക വാദം കേള്‍ക്കല്‍ ഫെബ്രുവരി 19 നും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.