മൂന്ന് വര്‍ഷത്തെ ഒളിവിന് വിരാമം; കനേഡിയന്‍ പ്രതിയെ കൊളംബിയയില്‍ പിടികൂടി

By: 600002 On: Jul 13, 2026, 6:32 PM



 

പ്രസാദ് തീയാടിക്കല്‍

മെഡെല്ലിന്‍, കൊളംബിയ: മൂന്ന് വര്‍ഷത്തിലേറെയായി ഒളിവില്‍ കഴിഞ്ഞിരുന്ന കനേഡിയന്‍ പ്രതിയായ ആരിഫ് ജുമാന്‍ (Arif Jhuman) കൊളംബിയയിലെ മെഡെല്ലിനില്‍ ഒരു ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നാടകീയമായി അറസ്റ്റിലായി. കാനഡയും അമേരിക്കയും തിരയുകയായിരുന്ന ജുമാനെ കൊളംബിയന്‍ ദേശീയ പോലീസും അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികളും ചേര്‍ന്നാണ് പിടികൂടിയത്.

അമേരിക്കന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുടെ അന്വേഷണപ്രകാരം, ഫ്‌ലോറിഡയില്‍ നിന്ന് കാനഡയിലേക്ക് 100-ലധികം തോക്കുകള്‍ കടത്തിയ അന്തര്‍ദേശീയ ആയുധക്കടത്ത് ശൃംഖലയില്‍ ജുമാന്‍ പ്രധാന പങ്കുവഹിച്ചിരുന്നതായി ആരോപണമുണ്ട്. കടത്തിക്കൊണ്ടുവന്ന ആയുധങ്ങളില്‍ ചിലത് കാനഡയിലെ നിരവധി കുറ്റകൃത്യങ്ങളിലും മൂന്ന് കൊലപാതക അന്വേഷണങ്ങളിലും ഉപയോഗിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

അതേസമയം, മയക്കുമരുന്ന് കടത്ത് കേസില്‍ ഏകദേശം 10 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരുന്നതിനിടെ പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ച് 2023-ല്‍ ഒളിവില്‍ പോയതിനാലും കാനഡന്‍ അധികൃതര്‍ ജുമാനെ തിരഞ്ഞുവരികയായിരുന്നു.

വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ജുമാന്‍ കൊളംബിയയില്‍ താമസിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ആയുധധാരികളായ സുരക്ഷാസേന ജിമ്മില്‍ പ്രവേശിച്ച് ജുമാനെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

നിലവില്‍ ജുമാന്‍ കൊളംബിയന്‍ അധികൃതരുടെ കസ്റ്റഡിയിലാണ്. പ്രതിയെ കാനഡയിലേക്കോ അമേരിക്കയിലേക്കോ കൈമാറുന്ന (Extradition) നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

 

സുഹൃത്തിന്റെ ജനലിലൂടെ ഒളിഞ്ഞുനോക്കിയയാളെ ശ്വാസംമുട്ടിച്ചു കൊന്നു; പെര്‍ത്തില്‍ ജൂനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍

By: 600002 On: Jul 13, 2026, 6:19 PM



 

പി പി ചെറിയാന്‍

പെര്‍ത്ത്: ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ സുഹൃത്തിന്റെ വീടിന്റെ ജനലിലൂടെ ഒളിഞ്ഞുനോക്കിയ 63-കാരനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ 26-കാരനായ ജൂനിയര്‍ ഡോക്ടര്‍ അറസ്റ്റിലായി. ക്രിസ്റ്റ്യന്‍ ജാക് ജോസഫ് എന്ന ഡോക്ടര്‍ക്കെതിരെയാണ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് (Manslaughter) കേസ് രജിസ്റ്റര്‍ ചെയ്തത്.

ശനിയാഴ്ച പുലര്‍ച്ചെ 1.30-ഓടെ സൗത്ത് പെര്‍ത്തിലായിരുന്നു സംഭവം. രാത്രി പുറത്തുപോയി തിരിച്ചെത്തിയ ജോസഫും സുഹൃത്തും, ഒരാള്‍ തങ്ങളുടെ വീടിന്റെ ജനലിലൂടെ ഒളിഞ്ഞുനോക്കുന്നത് കാണുകയായിരുന്നു.

ഇരുവരും ചേര്‍ന്ന് ഇയാളെ ഓടിച്ചിട്ടു പിടികൂടി. തുടര്‍ന്ന് ജോസഫ് ഇയാളെ നിലത്തു കിടത്തി കഴുത്തു ഞെരിക്കുകയായിരുന്നു.

കഴുത്തു ഞെരിച്ചതിനെ തുടര്‍ന്ന് ബോധരഹിതനായ 63-കാരന് ജോസഫ് തന്നെ സി.പി.ആര്‍ നല്‍കുകയും സുഹൃത്തിനെക്കൊണ്ട് ആംബുലന്‍സ് വിളിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരണപ്പെടുകയായിരുന്നു.

പ്രതിഭാഗം അഭിഭാഷകന്‍ ഇത് ആത്മരക്ഷാര്‍ത്ഥം ചെയ്തതാണെന്ന് കോടതിയില്‍ വാദിച്ചെങ്കിലും മജിസ്ട്രേറ്റ് ജോസഫിന് ജാമ്യം നിഷേധിച്ചു. സര്‍ ചാള്‍സ് ഗെയ്ഡ്നര്‍ ആശുപത്രിയിലെ ഡോക്ടറായ ജോസഫിനെ ഓഗസ്റ്റ് 5-ന് കോടതിയില്‍ വീണ്ടും ഹാജരാക്കും.

 

ഫുട്‌ബോള്‍ മോഹങ്ങള്‍ ബാക്കിയാക്കി ലോസ് ഏഞ്ചല്‍സില്‍ കൗമാര താരം കുത്തേറ്റു മരിച്ചു

By: 600002 On: Jul 13, 2026, 6:10 PM



 

ലോസ് ഏഞ്ചല്‍സ്: ഭാവിയില്‍ വലിയൊരു ഫുട്‌ബോള്‍ താരമാകണമെന്ന സ്വപ്നങ്ങള്‍ ബാക്കിയാക്കി പതിനഞ്ചുകാരന്‍ തെരുവ് സംഘര്‍ഷത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. റോസ്മീഡ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയും സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലെ സജീവ അംഗവുമായ അസിയേല്‍ സകപാല ആണ് ലോസ് ഏഞ്ചല്‍സില്‍ കുത്തേറ്റു മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് എല്‍ മോണ്ടെയിലെ പൊട്ടേറോ സ്‌കൂളിന് സമീപമുണ്ടായ വന്‍ സംഘര്‍ഷത്തിലാണ് അസിയേലിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അസിയേലിനെയും മറ്റ് രണ്ട് മുതിര്‍ന്ന വ്യക്തികളെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൗമാരക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ടുപേരുടെ നില നിലവില്‍ തൃപ്തികരമാണ്.

അക്രമത്തിന്റെ കാരണത്തെക്കുറിച്ചോ പ്രതികളെക്കുറിച്ചോ വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണെന്നും ലോസ് ഏഞ്ചല്‍സ് ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

അസിയേലിന്റെ അപ്രതീക്ഷിത വിയോഗം സിംഗിള്‍ മദറായ അമ്മയും ഒരു നവജാത ശിശുവുള്‍പ്പെടെയുള്ള രണ്ട് അനുജന്മാരും അടങ്ങുന്ന കുടുംബത്തെ വലിയ സാമ്പത്തിക-മാനസിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ക്കും കുടുംബത്തെ സഹായിക്കാനുമായി ആരംഭിച്ച 'ഗോഫണ്ട്മീ' (GoFundMe) ക്യാമ്പയിനിലൂടെ ഇതിനകം 18,000 ഡോളറിലധികം (ഏകദേശം 15 ലക്ഷത്തിലധികം രൂപ) സമാഹരിച്ചിട്ടുണ്ട്.