ഇസ്രയേലില്‍ ഛത്രപതി ശിവജിയുടെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാനൊരുങ്ങുന്നു

By: 600002 On: Jun 9, 2026, 11:12 AM

 

 

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തിന്റെ പ്രതീകമായി ഇസ്രയേലില്‍ ഛത്രപതി ശിവജിയുടെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശിവരാജ്യാഭിഷേക ദിനത്തോടനുബന്ധിച്ച് മുംബൈയിലെ ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ യാനിവ് റെവാച്ചാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പദ്ധതി ഇരുരാജ്യങ്ങളിലെയും ജനങ്ങളെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

പ്രതിമ ഇന്ത്യയില്‍ നിര്‍മിച്ച് ഇസ്രയേലിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി. ഇസ്രയേലിലെ പ്രധാനപ്പെട്ട നഗരത്തിലാകും ഇത് സ്ഥാപിക്കുക. ശിവജി മഹാരാജിന്റെ പൈതൃകത്തിന് അനുയോജ്യമായ രീതിയില്‍ സ്മാരകം ഒരുക്കുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സഹായം ഇസ്രയേല്‍ തേടിയിട്ടുണ്ടെന്നാണ് വിവരം. 

 

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം

By: 600002 On: Jun 9, 2026, 9:56 AM

 

പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം. ഒരു ദിവസം നീണ്ടുനിന്ന ആക്രമണങ്ങള്‍ ഇരുവിഭാഗവും അവസാനിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലാണ് നിര്‍ണായകമായത്. 

ലെബനോണില്‍ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനുമായുള്ള ബന്ധം തുടര്‍ന്നാല്‍ ലെബനോണ് ഭാവിയില്ലെന്ന് അമേരിക്കയിലെ ഇസ്രയേല്‍ നയതന്ത്ര പ്രതിനിധി യെഹിയേല്‍ ലെറ്റര്‍ പറഞ്ഞു.

 

 

വേള്‍ഡ് കപ്പ് റഫറിക്ക് യുഎസില്‍ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം

By: 600002 On: Jun 9, 2026, 8:21 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സൊമാലിയയില്‍ നിന്നുള്ള പ്രമുഖ ലോകകപ്പ് റഫറി ഒമര്‍ അര്‍ട്ടാന് യുഎസില്‍ പ്രവേശനാനുമതി നിഷേധിച്ചു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി കഴിഞ്ഞ വാരാന്ത്യത്തില്‍ ഇസ്താംബൂളില്‍ നിന്നും മിയാമിയില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് പ്രവേശനം നിഷേധിച്ചതെന്നാണ് സിബിപിയുടെ ഔദ്യോഗിക വിശദീകരണം.

ഭീകരവാദ സാധ്യതകള്‍ മുന്‍നിര്‍ത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യാത്രാവിലക്കോ കടുത്ത നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തിയ 40 രാജ്യങ്ങളുടെ പട്ടികയില്‍ സൊമാലിയയും ഉള്‍പ്പെടുന്നുണ്ട്. സ്വന്തം രാജ്യത്തുനിന്നും ലോകകപ്പ് നിയന്ത്രിക്കാന്‍ യോഗ്യത നേടുന്ന ആദ്യ വ്യക്തിയാകാന്‍ ഒരുങ്ങവെയാണ് ഒമറിന് ഈ തിരിച്ചടി നേരിട്ടത്. 

ഫിഫയും കായിക ലോകവും അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ ജൂണ്‍ 11-ന് മെക്‌സിക്കോ സിറ്റിയില്‍ ആരംഭിക്കാനിരിക്കെയാണ് ഈ നാടകീയ സംഭവങ്ങള്‍.

കടുത്ത ദേശീയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ വിസകള്‍ അനുവദിക്കൂ എന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിലപാട്.