ഹരിതോര്‍ജത്തിലേക്ക് ലോകം; ചൈനയുടെ ആധിപത്യം ശക്തമാകുന്നു

By: 600002 On: May 19, 2026, 2:26 PM

 

 

പ്രസാദ് തീയാടിക്കല്‍


ചൈന: മെയ് 17  ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ഹരിതോര്‍ജത്തിലേക്കുള്ള മാറ്റം വേഗത്തിലാകുന്നതിനിടെ ആഗോള ശക്തിസമവാക്യങ്ങളിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. സൗരോര്‍ജം, കാറ്റോര്‍ജം, ബാറ്ററി നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ശുദ്ധോര്‍ജ മേഖലകളില്‍ ചൈന വന്‍ മുന്നേറ്റം കൈവരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹരിതോര്‍ജ സാങ്കേതികവിദ്യകളില്‍ ചൈനയുടെ വര്‍ധിച്ച നിക്ഷേപവും ഉല്‍പാദന ശേഷിയും ഭാവിയിലെ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, എണ്ണ-വാതക അധിഷ്ഠിത സമ്പദ്വ്യവസ്ഥകളുള്ള രാജ്യങ്ങള്‍ പുതിയ ഊര്‍ജ മാറ്റങ്ങള്‍ക്ക് അനുസരിച്ച് നയപരമായ പരിഷ്‌കരണങ്ങള്‍ നടത്തേണ്ട സാഹചര്യം ശക്തമാകുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

 

 

പ്രമുഖ സുവിശേഷപ്രഘോഷകന്‍ ജെയിംസ് റോബിസണ്‍ അന്തരിച്ചു

By: 600002 On: May 19, 2026, 2:21 PM

 

 


പ്രസാദ് തീയാടിക്കല്‍


ഫോര്‍ട്ട് വര്‍ത്ത്, ടെക്‌സാസ്: അമേരിക്കന്‍ സുവിശേഷപ്രഘോഷകനും ലൈഫ് ഔട്ട് റീച്ച് ഇന്റര്‍നാഷണല്‍ സ്ഥാപകനുമായ ജെയിംസ് റോബിസണ്‍ (82)മെയ് 16 ന് രാത്രി അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണ വാര്‍ത്ത കുടുംബാംഗങ്ങളും ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചു.

''ലൈഫ് ടുഡേ'' ടെലിവിഷന്‍ ശുശ്രൂഷയിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികളിലേക്ക് സുവിശേഷ സന്ദേശം എത്തിച്ച ജെയിംസ് റോബിസണ്‍, ദരിദ്രര്‍ക്കും ദുരിതബാധിതര്‍ക്കും സഹായഹസ്തം നീട്ടിയ മനുഷ്യസ്‌നേഹ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ശ്രദ്ധേയനായിരുന്നു.

നിരവധി ക്രൈസ്തവ നേതാക്കളും ശുശ്രൂഷ പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ശുശ്രൂഷാ സഹപ്രവര്‍ത്തകര്‍ ജെയിംസിനെ ''ആത്മീയ പിതാവ്'' എന്ന നിലയിലാണ് അനുസ്മരിക്കുന്നത്.

ഭാര്യ ബെറ്റി റോബിസണ്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കും ലൈഫ് ടുഡേ സംഘത്തിനും ലോകമെമ്പാടുമുള്ള വിശ്വാസികളും അനുശോചനം രേഖപ്പെടുത്തി.

 

 

റാപ്പര്‍ യങ് ഡോള്‍ഫിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതിക്ക് 20 വര്‍ഷം തടവ്ശിക്ഷ

By: 600002 On: May 19, 2026, 2:17 PM



 

പി പി ചെറിയാന്‍

ഷെല്‍ബി കൗണ്ടി (ടെന്നിസി): അമേരിക്കന്‍ റാപ്പറും മ്യൂസിക് ലേബല്‍ ഉടമയുമായ യങ് ഡോള്‍ഫിനെ പകല്‍വെളിച്ചത്തില്‍ വെടിവെച്ചു കൊന്ന കേസില്‍ പ്രധാന പ്രതിക്ക് കോടതി 20 വര്‍ഷം തടവുശിക്ഷ വിധിച്ചു. കോര്‍ണേലിയസ് സ്മിത്ത് ജൂനിയര്‍ (36) എന്ന പ്രതിക്കാണ് മെംഫിസ് കോടതി ശിക്ഷ വിധിച്ചത്.

1 ലക്ഷം ഡോളറിന്റെ (ഏകദേശം 83 ലക്ഷം രൂപ) ക്വട്ടേഷനായിരുന്നു ഈ കൊലപാതകം. 2021 നവംബറിലാണ് മെംഫിസിലെ ഒരു ബേക്കറിക്ക് മുന്നില്‍ വെച്ച് യങ് ഡോള്‍ഫ് (യഥാര്‍ത്ഥ പേര്: അഡോള്‍ഫ് റോബര്‍ട്ട് തോണ്‍ടണ്‍ ജൂനിയര്‍) വെടിയേറ്റു മരിക്കുന്നത്. ജന്മനാട്ടിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കൃതജ്ഞതാ സൂചകമായി ടര്‍ക്കി കോഴികളെ വിതരണം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. ബേക്കറിക്ക് മുന്നില്‍ വെച്ച് പ്രതികള്‍ അദ്ദേഹത്തിന് നേരെ ഇരുപതോളം തവണയാണ് വെടിയുതിര്‍ത്തത്.  

ഒന്നാം പ്രതിയായ ജസ്റ്റിന്‍ ജോണ്‍സന് നേരത്തെ തന്നെ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു. കേസില്‍ മാപ്പുസാക്ഷിയാവുകയും പോലീസിനെ സഹായിക്കുകയും ചെയ്തതിനാലാണ് രണ്ടാമത്തെ വെടിവെപ്പുകാരനായ കോര്‍ണേലിയസ് സ്മിത്തിന്റെ ശിക്ഷ 20 വര്‍ഷമായി കുറച്ചത്.  വ്യക്തിപരമായ ശത്രുതയും സംഗീത ലോകത്തെ മത്സരങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

പ്രിയപ്പെട്ട റാപ്പര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നഗരത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും സംഘര്‍ഷാവസ്ഥയും ഉടലെടുത്തിരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പോലും അന്ന് അധികൃതര്‍ ആലോചിച്ചിരുന്നു. ഈ വിധിയോടെ 4 വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടങ്ങള്‍ക്കാണ് അവസാനമായിരിക്കുന്നത്.