വെസ്റ്റേണ്‍ പെന്തെക്കോസ്ത് കോണ്‍ഫറന്‍സ് ജൂലൈ 16 മുതല്‍ എഡ്മണ്ടനില്‍

By: 600002 On: Jul 8, 2026, 10:52 AM



 

പ്രസാദ് തീയാടിക്കല്‍

കാനഡ,എഡ്മണ്ടന്‍: കാനഡയിലെ എഡ്മണ്ടന്‍, കാല്‍ഗറി,വാന്‍കൂവര്‍ എന്നീ പ്രവശ്യകളും അമേരിക്കയിലെ സിയാറ്റിലും ഉള്‍പ്പെടുന്ന വെസ്റ്റേണ്‍ പെന്തെക്കോസ്ത് കോണ്‍ഫറന്‍സിന്റെ മുപ്പത്തിയാറാമത് സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി കോണ്‍ഫറന്‍സ് കണ്‍വീനര്‍ പാസ്റ്റര്‍ സാം വര്‍ഗീസ് അറിയിച്ചു. ജൂലൈ 16 മുതല്‍ 19 വരെ എഡ്മണ്ടന്‍ ലൈഫ് ചര്‍ച്ചാണ് കോണ്‍ഫറന്‍സ് വേദിയാകുന്നത്. കണ്‍വീനര്‍ പാസ്റ്റര്‍ സാം വര്‍ഗീസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. 

പാസ്റ്റര്‍ ജോ തോമസ് ബാംഗ്ലൂര്‍ മലയാളം വിഭാഗത്തിലും പാസ്റ്റര്‍ നിരുപ് അല്‍ഫോണ്‍സ് ഇംഗ്ലീഷ് വിഭാഗത്തിലും മുഖ്യ പ്രഭാഷകരാണ്. സിസ്റ്റര്‍ രമ്യ സാറാ ജേക്കബ് ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കും. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുമുള്ള സുവിശേഷകരും കോണ്‍ഫറന്‍സില്‍ സന്ദേശങ്ങള്‍ നല്കും.

ദി സീസണ്‍ ഓഫ് ഹാര്‍വെസ്‌റ് (ഇത് കൊയ്ത്തിന്റെ കാലം) എന്നതാണ് ചിന്താവിഷയം. ഈ കാലഘട്ടത്തിലെ ആത്മീയ - സാമൂഹ്യ ജീവിത സാഹചര്യങ്ങളില്‍ സഭയുടെ നിസ്തുലമായ പങ്കും ദൗത്യവും വിശകലനം ചെയ്യുന്ന നിലയിലാണ് മുഖ്യ ചിന്താവിഷയവും ഉപവിഷയങ്ങളും ക്രമീകരിച്ചിരിക്കുന്നത്. നിലം നന്നായി തയ്യാറാക്കി വിത്ത് വിതച്ചാല്‍ മികവാര്‍ന്ന ഫലം ലഭിക്കും എന്ന ചിന്ത കോണ്‍ഫറന്‍സില്‍ വിവിധ സെഷനുകളില്‍ വിശകലനം ചെയ്യപ്പെടും. സമകാലിക സാഹചര്യങ്ങളെയും പ്രശ്‌നങ്ങളെയും കണ്ടുണര്‍ന്ന് നല്ല പ്രവര്‍ത്തനങ്ങളിലൂടെ നല്ല കൊയ്ത്തിനു സഭകളെ ഒരുക്കുക എന്നതാണ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.

ഭാരവാഹികളായ ബ്രദര്‍ റോണി സൈമണ്‍ മാത്യൂസ് (സെക്രട്ടറി), ബ്രദര്‍ ജിജി ഫിലിപ്പ് (ട്രഷറാര്‍), ബ്രദര്‍ ഗ്ലാഡ് വിന്‍ കോശി (യൂത്ത് ഡയറക്ടര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

ജൂലൈ 16 - ന് ആരംഭിക്കുന്ന കോണ്‍ഫറന്‍സ് ജൂലൈ 19 ഞായറാഴ്ച സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ സമാപിക്കും.

 

ആത്മീയ സ്വത്വത്തിന്റെ തിരിച്ചറിവാണ് ദൈവഹിത നിര്‍വ്വഹണത്തിന്റെ ആദ്യപടിയെന്ന് പ്രൊഫ. കോശി തലക്കല്‍

By: 600002 On: Jul 8, 2026, 10:42 AM



 

പി പി ചെറിയാന്‍

ഡെട്രോയിറ്റ്: ആഗോള പ്രവാസി മലയാളി ക്രൈസ്തവ കൂട്ടായ്മയായ ഐ.പി.എല്‍ (IPL) ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ യോഗത്തിന്റെ 634-ാമത് സെഷന്‍ ജൂലൈ 7 ചൊവ്വാഴ്ച (EST രാത്രി 9:00 മണിക്ക്) ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിജയകരമായി സമാപിച്ചു. പ്രമുഖ വചനപ്രഘോഷകനും ആത്മീയ ചിന്തകനുമായ പ്രൊഫ. കോശി തലക്കല്‍ (ഫിലാഡല്‍ഫിയ) യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ആത്മീയ വളര്‍ച്ചയ്ക്കും പ്രാര്‍ത്ഥനാ ജീവിതത്തിനും ഏറെ പ്രചോദനം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വചനസന്ദേശം. കൂട്ടായ്മയുടെ ചരിത്രത്തിലെ 495-ാമത് പ്രാര്‍ത്ഥനാ സന്ദേശമാണ് ഈ യോഗത്തില്‍ പങ്കുവെക്കപ്പെട്ടത്.

''ഞാന്‍ ആരാണ്?'' എന്ന ആത്മീയ തിരിച്ചറിവാണ് ദൈവഹിതം നിറവേറാനുള്ള ആദ്യപടിയെന്ന് പ്രൊഫ. കോശി തലക്കല്‍ തന്റെ പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു. നാം ദൈവത്തിന്റെ മക്കളാണെന്ന സത്യം ഹൃദയത്തില്‍ ഉറപ്പിക്കുമ്പോഴാണ് നമ്മുടെ ജീവിതം ദൈവഹിതത്തിന് അനുസൃതമായി രൂപപ്പെടുന്നത്. എന്നാല്‍ പലപ്പോഴും ഈ ആത്മീയ സ്വത്വം മറന്നുപോകുന്നതിനാല്‍ നാം ദൈവഹിതത്തിന് വിരുദ്ധമായ ചിന്തകളിലും പ്രവൃത്തികളിലും അകപ്പെട്ടുപോകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശുദ്ധ യോഹന്നാന്‍ സ്‌നാപകന്‍ തന്റെ ദൗത്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളവനായിരുന്നു. ''എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശ്രേഷ്ഠനാണ്; അവന്‍ ദൈവപുത്രനാണ്'' എന്ന് ധൈര്യത്തോടെ ലോകത്തോട് സാക്ഷ്യം പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സ്വയം ഉയര്‍ത്താതെ ക്രിസ്തുവിനെ ഉയര്‍ത്തിക്കാട്ടിയ ഈ ആത്മീയ തിരിച്ചറിവും വിനയവുമാണ് യോഹന്നാന്‍ സ്‌നാപകന്റെ ശുശ്രൂഷയുടെ വിജയരഹസ്യം.

അതുപോലെ, നാമും ''ഞാന്‍ കര്‍ത്താവിന്റെ മകനാണ്, കര്‍ത്താവിന്റെ മകളാണ്'' എന്ന ആത്മീയ തിരിച്ചറിവോടെ ജീവിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആ തിരിച്ചറിവ് നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും ജീവിതസാക്ഷ്യമായും പ്രതിഫലിക്കണം. നമ്മുടെ ജീവിതം ക്രിസ്തുവിനെ വെളിപ്പെടുത്തുന്ന സാക്ഷ്യമായി മാറുമ്പോഴാണ് ദൈവഹിതം നമ്മിലൂടെ നിറവേറുന്നത്. ഈ ആത്മീയ സത്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി, ക്രിസ്തുവിന്റെ യഥാര്‍ത്ഥ സാക്ഷികളായി ജീവിക്കാന്‍ ഓരോ വിശ്വാസിയെയും പ്രഭാഷകന്‍ ഉദ്‌ബോധിപ്പിച്ചു.

ഡെട്രോയിറ്റില്‍ നിന്നുള്ള ഐ പി എല്‍ കോര്‍ഡിനേറ്റര്‍ . സി. വി. സാമുവല്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് ഹൃദ്യമായ സ്വാഗതമാശംസിച്ചുകൊണ്ട് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.  ജയരാജ് തോമസ് (ഡെട്രോയിറ്റ്) പ്രാരംഭ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള  മേരിക്കുട്ടി കുര്യന്‍ വിശുദ്ധ യോഹന്നാന്‍ എഴുതിയ സുവിശേഷം ഒന്നാം അധ്യായം 19 മുതല്‍ 23 വരെയുള്ള നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു . പ്രൊഫ. കോശി തലക്കലിന്റെ മുഖ്യപ്രഭാഷണത്തിന് ശേഷം നടന്ന മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് ഹൂസ്റ്റണില്‍ നിന്നുള്ള വത്സ മാത്യു നേതൃത്വം നല്‍കി.

സംഘാടകര്‍ക്ക് വേണ്ടിയും പങ്കെടുത്തവര്‍ക്ക് വേണ്ടിയും ഹൂസ്റ്റണില്‍ നിന്നുള്ള ഐ പി എല്‍ കോര്‍ഡിനേറ്റര്‍. ടി. എ. മാത്യു കൃതജ്ഞത രേഖപ്പെടുത്തുകയും വരാനിരിക്കുന്ന പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകള്‍ പങ്കുവെക്കുകയും ചെയ്തു. ഡെട്രോയിറ്റില്‍ നിന്നുള്ള റവ. ഡോ. ഇട്ടി മാത്യൂസിന്റെ സമാപന പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും  കൂടി ഈ വാരത്തെ പ്രാര്‍ത്ഥനാ യോഗം ഭക്തിസാന്ദ്രമായി സമാപിച്ചു. യോഗത്തിന്റെ സുഗമമായ നടത്തിപ്പിനായി ഹൂസ്റ്റണില്‍ നിന്നും ഷിജു ജോര്‍ജ്, ജോസഫ് ടി. ജോര്‍ജ് (രാജു) എന്നിവര്‍ ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കി.

അടുത്ത വാരം ജൂലൈ 14 ചൊവ്വാഴ്ച നടക്കുന്ന 635-ാമത് സെഷനില്‍ കാനഡയില്‍ നിന്നുള്ള പ്രമുഖ ദൈവവചന പണ്ഡിതന്‍ റവ. ഡോ. ജോണ്‍ മാത്യു മുഖ്യസന്ദേശം നല്‍കുന്നതായിരിക്കുമെന്ന് ഐ.പി.എല്‍ ടീമിന് വേണ്ടി. സി. വി. സാമുവല്‍ അറിയിച്ചു.

 

ബര്‍ത്ത് ടൂറിസം' വിവാദം: ടെക്‌സസിലെ ആശുപത്രിക്ക് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്

By: 600002 On: Jul 8, 2026, 10:38 AM

 

 

പി പി ചെറിയാന്‍

ഓസ്റ്റിന്‍: 'ബര്‍ത്ത് ടൂറിസം' വിവാദം കൊഴുകുന്നതിനിടെ ടെക്‌സസിലെ ആശുപത്രിക്ക് എതിരെ ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് അന്വേഷണം പ്രഖ്യാപിച്ചു. വിദേശികള്‍ക്ക് യു.എസ് പൗരത്വം നേടിക്കൊടുക്കുന്നതിനായി 'ബര്‍ത്ത് ടൂറിസം' പാക്കേജുകള്‍ പരസ്യം ചെയ്തു എന്ന ആരോപണത്തില്‍ ടെക്സസിലെ 'മിഷന്‍ റീജിയണല്‍ മെഡിക്കല്‍ സെന്ററിന്' എതിരെ അന്വേഷണം നടത്താന്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ഉത്തരവിട്ടു.

ഗവര്‍ണറുടെ നിലപാട്: യു.എസ് പൗരത്വം ലക്ഷ്യമിട്ട് വിദേശികളെ ആകര്‍ഷിക്കാന്‍ ആശുപത്രികള്‍ 'ബര്‍ത്ത് പാക്കേജുകള്‍' നല്‍കുന്നത് നിയമവിരുദ്ധമാണെന്നും, ടെക്‌സസ് ആരോഗ്യരംഗത്തെ ഇതിനായി ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.  

ആശുപത്രിയുടെ മറുപടി: തങ്ങള്‍ മറ്റ് ആശുപത്രികളെപ്പോലെ ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും, നിലവില്‍ ഈ പരസ്യങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനത്തെയും തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.