മേരിലാന്‍ഡ് തിരഞ്ഞെടുപ്പ്: സ്റ്റെനി ഹോയറുടെ പിന്‍ഗാമിയെ ചൊല്ലി പെലോസിയും ഹോയറും നേര്‍ക്കുനേര്‍

By: 600002 On: Mar 12, 2026, 6:33 AM



 


പി പി ചെറിയാന്‍

മേരിലാന്‍ഡ്: റിട്ടയര്‍ ചെയ്യുന്ന മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന മത്സരത്തില്‍, അദ്ദേഹത്തിന്റെ വിശ്വസ്തനായ സ്ഥാനാര്‍ത്ഥിയെ തള്ളി മുന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി രംഗത്തെത്തി. മുന്‍ ക്യാപിറ്റല്‍ പോലീസ് ഓഫീസറായ ഹാരി ഡണ്ണിനാണ്  പെലോസി പിന്തുണ പ്രഖ്യാപിച്ചത്.

നാല് പതിറ്റാണ്ടിലേറെയായി ഹോയര്‍ പ്രതിനിധീകരിക്കുന്ന സീറ്റിലേക്ക് അദ്ദേഹത്തിന്റെ മുന്‍ ക്യാംപെയിന്‍ മാനേജര്‍ അഡ്രിയാന്‍ ബോഫോയെയാണ് ഹോയര്‍ പിന്തുണയ്ക്കുന്നത്. എന്നാല്‍ നാന്‍സി പെലോസി മുന്‍ പോലീസ് ഉദ്യോഗസ്ഥനായ ഹാരി ഡണ്ണിന് കൈകൊടുത്തു.

2021 ജനുവരി 6-ലെ ക്യാപിറ്റല്‍ കലാപത്തിനെതിരെ ധീരമായി പോരാടുകയും അതിനെതിരെ സാക്ഷി പറയുകയും ചെയ്തതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഹാരി ഡണ്‍. അദ്ദേഹം ഒരു 'അമേരിക്കന്‍ ഹീറോ' ആണെന്ന് പെലോസി വിശേഷിപ്പിച്ചു.

പതിറ്റാണ്ടുകളായി ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ കരുത്തരായ പെലോസിയും ഹോയറും തമ്മിലുള്ള രാഷ്ട്രീയ വടംവലിയുടെ അവസാന അധ്യായമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. മുന്‍പും പല ഘട്ടങ്ങളില്‍ ഇവര്‍ വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

മത്സരം പ്രഖ്യാപിച്ച് ആദ്യ എട്ട് ദിവസത്തിനുള്ളില്‍ തന്നെ 10 ലക്ഷം ഡോളര്‍ സമാഹരിക്കാന്‍ ഹാരി ഡണ്ണിന് സാധിച്ചു.

ഈ വര്‍ഷം അവസാനം വിരമിക്കാനിരിക്കുന്ന പെലോസിയും ഹോയറും തമ്മിലുള്ള ഈ രാഷ്ട്രീയ പോരാട്ടം മേരിലാന്‍ഡിലെ ഡെമോക്രാറ്റിക് പ്രൈമറിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

 

അമേരിക്കയില്‍ ഇന്ധനവില കുതിച്ചുയരുന്നു; ഗാലന് 3.50 ഡോളര്‍ കടന്നു

By: 600002 On: Mar 12, 2026, 6:17 AM



 

 

പി പി ചെറിയാന്‍

ന്യൂയോര്‍ക്: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ശക്തമായതോടെ അമേരിക്കയില്‍ പെട്രോള്‍ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ കണക്കുകള്‍ പ്രകാരം ദേശീയ ശരാശരി നിരക്ക് ഗാലന് 3.50 ഡോളര്‍ കടന്നു. 2024 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഫെബ്രുവരി 28 ന് ഇറാനെതിരെയുള്ള സൈനിക നീക്കത്തില്‍ അമേരിക്ക പങ്കുചേര്‍ന്നതിന് ശേഷം വെറും 11 ദിവസത്തിനുള്ളില്‍ ഇന്ധനവിലയില്‍ 60 സെന്റ് (ഏകദേശം 20%) വര്‍ദ്ധനവാണ് ഉണ്ടായത്. ബുധനാഴ്ചത്തെ കണക്കനുസരിച്ച് ശരാശരി വില ഗാലന് 3.58 ഡോളറിലെത്തി.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടതാണ് ആഗോളതലത്തില്‍ എണ്ണവില ഉയരാന്‍ കാരണം. കൂടാതെ, ഉല്‍പ്പാദനച്ചെലവ് കൂടുതലുള്ള 'സമ്മര്‍-ഗ്രേഡ്' ഇന്ധനത്തിലേക്കുള്ള മാറ്റവും വില വര്‍ദ്ധനവിന് ആക്കം കൂട്ടുന്നു.

യുക്രൈന്‍ അധിനിവേശ സമയത്തുണ്ടായതിന് സമാനമായ വേഗത്തിലുള്ള വിലക്കയറ്റമാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഊര്‍ജ്ജവില കുറയ്ക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഈ വിലക്കയറ്റം വലിയ വെല്ലുവിളിയായേക്കാം.

അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി എണ്ണ ശേഖരം വിപണിയിലിറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും, വരും ദിവസങ്ങളിലും വില വര്‍ദ്ധിക്കാന്‍ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

 

ടെക്‌സസില്‍ ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി

By: 600002 On: Mar 12, 2026, 6:06 AM


 

 

പി പി ചെറിയാന്‍

 

ഹണ്ട്സ് വില്‍: ഭാര്യയെയും എട്ടു വയസ്സുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സെഡ്രിക് റിക്‌സിന്റെ  വധശിക്ഷ ടെക്‌സസ്സില്‍ ബുധനാഴ്ച വൈകുന്നേരം നടപ്പിലാക്കി. ഹണ്ട്സ് വില്‍ യൂണിറ്റില്‍ വെച്ച് മാരകമായ വിഷമിശ്രിതം കുത്തിവച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. ഈ വര്‍ഷം ടെക്‌സസില്‍ നടക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്.

2013-ല്‍ ബെഡ്‌ഫോര്‍ഡിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് നടന്ന തര്‍ക്കത്തിനിടെയാണ് റിക്‌സ് തന്റെ പങ്കാളിയായ റോക്‌സാന്‍ സാഞ്ചസിനെയും മകന്‍ ആന്തണിയെയും കൊലപ്പെടുത്തിയത്. മറ്റൊരു മകന്‍ മാര്‍ക്കസിനെ കുത്തിയെങ്കിലും മരിച്ചതുപോലെ അഭിനയിച്ചതിനാല്‍ കുട്ടി രക്ഷപ്പെട്ടു.

മരിക്കുന്നതിന് മുന്‍പ് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടും രക്ഷപ്പെട്ട മാര്‍ക്കസിനോടും റിക്‌സ് മാപ്പപേക്ഷിച്ചു.

വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിക്‌സ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ബുധനാഴ്ച കോടതി അത് തള്ളി.

ടെക്‌സസ്സില്‍ അടുത്തതായി ഏപ്രില്‍ 30-ന് ജെയിംസ് ബ്രോഡ്നാക്‌സിന്റെ വധശിക്ഷ നടപ്പിലാക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്.