കൊളംബിയയില്‍ സൈനിക വിമാനം പറന്നുയരുന്നതിനിടെ തകര്‍ന്നുവീണു; 66 പേര്‍ മരിച്ചു

By: 600002 On: Mar 24, 2026, 9:06 AM

 

 

കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ്  66 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. അപകടസമയത്ത് വിമാനത്തില്‍ 114 സൈനികരും 11 ജീവനക്കാരും ഉണ്ടായിരുന്നു. 

വ്യോമസേനയുടെ ഹെര്‍ക്കുലീസ് സി 130 വിഭാഗത്തില്‍പ്പെട്ട സൈനിക വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രാജ്യത്തിന്റെ തെക്ക് ഭാഗത്ത് പെറു അതിര്‍ത്തിക്ക് സമീപമുള്ള പുട്ടുമായോയിലെ പ്യൂര്‍ട്ടോ ലെഗുയിസാമോയിലാണ് സംഭവം. വിമാനം പറന്നുയരുന്നതിനിടെയാണ് തകര്‍ന്നുവീണതെന്നാണ് റിപ്പോര്‍ട്ട്. 

 

അമേരിക്കയില്‍ കുടിയേറ്റ വിരുദ്ധ അറസ്റ്റില്‍ ഫ്‌ലോറിഡ ഒന്നാമത്

By: 600002 On: Mar 24, 2026, 7:43 AM



 

പി പി ചെറിയാന്‍
 
ഫ്‌ലോറിഡ: ഈ വര്‍ഷം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റ വിരുദ്ധ അറസ്റ്റുകള്‍ നടന്നത് ഫ്‌ലോറിഡയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ  മിയാമി ഫീല്‍ഡ് ഓഫീസിന് കീഴില്‍ പ്രതിദിനം ശരാശരി 120 അറസ്റ്റുകള്‍ നടക്കുന്നുണ്ട്.

മാര്‍ച്ച് 10 വരെയുള്ള കണക്കനുസരിച്ച് ഫ്‌ലോറിഡയില്‍ ആകെ 9,880 അറസ്റ്റുകള്‍ രേഖപ്പെടുത്തി. ഇത് മറ്റ് പ്രധാന നഗരങ്ങളേക്കാള്‍ വളരെ കൂടുതലാണ്.

ട്രംപ് ഭരണകൂടത്തിന്റെ കൂട്ടനാടുകടത്തല്‍ നയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിന്റെ കര്‍ശന നടപടികളാണ് ഈ വര്‍ദ്ധനവിന് കാരണം.

ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത സാധാരണ കുടിയേറ്റക്കാരെ പോലും കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതിനെതിരെ റിപ്പബ്ലിക്കന്‍ ഷെരീഫുമാരും പ്രാദേശിക നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മികച്ച രീതിയില്‍ ജീവിക്കുന്നവര്‍ക്ക് പൗരത്വത്തിന് വഴിയൊരുക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

ഓറഞ്ച് കൗണ്ടി പോലുള്ള സ്ഥലങ്ങളില്‍ തടവുകാരുടെ എണ്ണം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന്, ക്രിമിനല്‍ കുറ്റമില്ലാത്തവരെ പാര്‍പ്പിക്കുന്നതിന് പ്രാദേശിക ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ഫ്‌ലോറിഡയില്‍ മാത്രം നാടുകടത്തല്‍ ഭീഷണി നേരിടുന്ന ഏകദേശം 10 ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

 

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ അനുമതി നല്‍കുന്ന ടെക്‌സസ്സിലെ ആദ്യ കൗണ്ടിയായി ഹാരിസ് കൗണ്ടി 

By: 600002 On: Mar 24, 2026, 7:29 AM



 

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ പുതിയ ലേബര്‍ പോളിസി (Labor Policy) വരുന്നു. ഇത്തരമൊരു പരിഷ്‌കാരം നടപ്പിലാക്കുന്ന ടെക്‌സസിലെ ആദ്യത്തെ കൗണ്ടിയാണ് ഹാരിസ് കൗണ്ടി.

കൗണ്ടി ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവിനും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കുമായി തൊഴിലാളി സംഘടനകളുടെ സഹായം തേടാന്‍ അനുമതി നല്‍കുന്ന നയത്തിന് കൗണ്ടി കമ്മീഷണര്‍മാര്‍ അംഗീകാരം നല്‍കി.

ടെക്‌സസ് നിയമപ്രകാരം പോലീസ്, ഫയര്‍ഫോഴ്സ് ഒഴികെയുള്ള പൊതുമേഖലാ ജീവനക്കാര്‍ക്ക് കൂട്ടായ വിലപേശലിന് അനുമതിയില്ല. എന്നാല്‍ ഈ പുതിയ നയം വഴി തൊഴിലാളികള്‍ക്ക് പരാതികള്‍ ബോധിപ്പിക്കാനും ചര്‍ച്ചകള്‍ നടത്താനും സാധിക്കും.

അഞ്ചംഗ കമ്മീഷണര്‍ കോടതിയില്‍ 3-1 എന്ന വോട്ടിനാണ് നയം പാസാക്കിയത്. റിപ്പബ്ലിക്കന്‍ കമ്മീഷണറായ ടോം റാംസെ ഇതിനെ എതിര്‍ത്തു.

കുറഞ്ഞത് 20% ജീവനക്കാരുടെ പിന്തുണയുള്ള സംഘടനകളെ പ്രതിനിധികളായി അംഗീകരിക്കും. ഇവരും കൗണ്ടി മാനേജ്മെന്റും ഉള്‍പ്പെടുന്ന ഒരു സമിതി രൂപീകരിച്ച് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്യും.

ഏകദേശം 20,000 ജീവനക്കാരുള്ള ഹാരിസ് കൗണ്ടിയില്‍, തൊഴിലാളികള്‍ക്ക് മാന്യമായ പരിഗണനയും മെച്ചപ്പെട്ട സേവന സാഹചര്യങ്ങളും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ നീക്കം സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും യൂണിയനുകളെ പിന്‍വാതിലിലൂടെ പ്രവേശിപ്പിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് ചില രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.