പ്രസാദ് തീയാടിക്കല്‍
ലണ്ടന്‍: ബ്രിട്ടനില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ജീവനക്കാരുടെ പെന്ഷന് സമ്പാദ്യത്തെ ബാധിക്കുന്ന പുതിയ നികുതി പരിഷ്കാരങ്ങള്‍ക്ക് വഴിയൊരുക്കി ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. ശമ്പളത്തിന്റെ ഒരു ഭാഗം നികുതിരഹിതമായി പെന്ഷന് ഫണ്ടിലേക്ക് മാറ്റിവെക്കാന്‍ അനുവദിക്കുന്ന 'സാലറി സാക്രിഫൈസ്' പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കമാണ് വ്യാപക ആശങ്കയ്ക്ക് ഇടയാക്കുന്നത്.
ലേബര്‍ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ ഏകദേശം 29 ലക്ഷം തൊഴിലാളികളുടെ വിരമിക്കല്‍ സമ്പാദ്യത്തില്‍ ഗണ്യമായ കുറവ് സംഭവിക്കുമെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉയര്‍ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടാണ് ഈ നടപടി എന്ന ട്രഷറിയുടെ വിശദീകരണമുണ്ടെങ്കിലും, സാധാരണ നികുതിദായകരായ ലക്ഷക്കണക്കിന് ജീവനക്കാരും ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
നിശ്ചിത വരുമാന പരിധിക്ക് താഴെയുള്ള ആറുലക്ഷത്തിലധികം ജീവനക്കാരെ ഈ മാറ്റം നേരിട്ട് ബാധിക്കുമെന്ന് നികുതി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വശത്ത് വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്കുമ്പോള്, മറുവശത്ത് അതിന് തിരിച്ചടിയാകുന്ന നടപടികള്‍ സ്വീകരിക്കുന്നത് പരസ്പരവിരുദ്ധമാണെന്ന് മുന്‍ പെന്ഷന് മന്ത്രി സ്റ്റീവ് വെബ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിമര്‍ശിച്ചു.
ഈ നികുതി പരിഷ്കാരം യുകെയിലെ തൊഴില്‍ വിപണിയെയും ബിസിനസ് മേഖലയെയും സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്കല്‍ സ്റ്റഡീസ് നടത്തിയ പഠനമനുസരിച്ച് ഏകദേശം പത്തുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വാര്‍ഷിക വരുമാനത്തില്‍ ഗണ്യമായ നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്.
കമ്പനികള്‍ക്ക് ജീവനക്കാരുടെ പെന്ഷന് വിഹിതത്തിന്മേല് അധിക നികുതി ബാധ്യത വരുന്നതിനാല്‍ ഭാവിയില്‍ ശമ്പള വര്‍ധനവ് കുറയ്ക്കുകയോ മറ്റ് ആനുകൂല്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെ, ജീവനക്കാരുടെയും തൊഴിലുടമകളുടെയും ആശങ്കകള്‍ വര്‍ധിച്ചുവരികയാണ്.
ബാബു പി. സൈമണ്‍, ഡാളസ്
ഡാളസ്: ഡാളസ് സ്കൂള്‍ ഓഫ് തിയോളജി അലുംനി അസോസിയേഷന്റെ (Dallas School of Theology Alumni Association) വാര്‍ഷിക പൊതുയോഗം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിജയകരമായി സംഘടിപ്പിച്ചു. 2026 മേയ് 31 ഞായറാഴ്ച വൈകുന്നേരം 5:00 മണി മുതല്‍ 7:00 മണി വരെ റിച്ചാര്ഡ്സണ് ഗ്രേസ് ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിലായിരുന്നു സമ്മേളനം. ''സേവനത്തിനായി വിളിക്കപ്പെട്ടവര്‍: ക്രിസ്തീയ ശുശ്രൂഷയിലെ ആഹ്വാനങ്ങളും വെല്ലുവിളികളും'' (''Called to Serve: The Call and Challenges of Christian Ministry') എന്നതായിരുന്നു ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയം.
പാസ്റ്റര്‍ മാത്യു സാമുവല്‍ അധ്യക്ഷത വഹിച്ച യോഗം ബ്രദര്‍ ജോണ്സണ് സാമുവലിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. പാസ്റ്റര്‍ ജസ്റ്റിന് വര്‍ഗീസ് ആരാധനയ്ക്ക് നേതൃത്വം നല്കി. ബ്രദര്‍ ബാബു സൈമണ്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് സ്വാഗതമാശംസിക്കുകയും സമ്മേളനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു.
തുടര്‍ന്ന് നടന്ന സെമിനാറില്‍ മുഖ്യ പ്രഭാഷകനായ പാസ്റ്റര്‍ കെ.പി. മാത്യുവിനെ പാസ്റ്റര്‍ മാത്യു സാമുവല്‍ യോഗത്തിന് പരിചയപ്പെടുത്തുകയും, അദ്ദേഹം വിഷയാധിഷ്ഠിത പ്രഭാഷണം നടത്തുകയും ചെയ്തു. അലുംനി അസോസിയേഷന്റെ ലക്ഷ്യങ്ങളെയും ഭാവി വീക്ഷണങ്ങളെയും കുറിച്ച് പാസ്റ്റര്‍ തോമസ് ജോണ്‍ വിശദീകരിച്ചു.
ഡാളസ് സ്കൂള്‍ ഓഫ് തിയോളജി പൂര്‍വ്വ വിദ്യാര്‍ത്ഥി സിസ്റ്റര്‍ മേരിക്കുട്ടി എബ്രഹാം രചിച്ച 'ആന്‍ ഔട്ട്ലൈന് ഓഫ് ദി ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റി ഇന്‍ കേരള' എന്ന പുസ്തകത്തിന്റെ പ്രകാശനവും യോഗത്തില്‍ വെച്ച് നടന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ പാസ്റ്റര്‍ ഡോ. എബ്രഹാം തോമസ് കോളേജിന്റെ പ്രവര്‍ത്തനങ്ങളെയും ഭാവി പരിപാടികളെയും കുറിച്ച് വിശദീകരിച്ചു.
അസോസിയേഷന്റെ അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും യോഗത്തില്‍ വെച്ച് നടന്നു. ഭാരവാഹികളായി പാസ്റ്റര്‍ ജസ്റ്റിന് വര്‍ഗീസ് (പ്രസിഡന്റ്), സുജന്‍ തരകന് (സെക്രട്ടറി), എലിസബത്ത് സാമുവല്‍ (ട്രഷറര്‍) എന്നിവരെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും ബ്രദര്‍ സജിത് സ്കറിയ നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റര്‍ ഡോ. തോമസ് മുള്ളയ്ക്കലിന്റെ സമാപന പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി യോഗം രാത്രി 7:00 മണിയോടെ അവസാനിച്ചു. ഡാളസിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി പൂര്‍വ്വവിദ്യാര്‍ത്ഥികളും ശുശ്രൂഷകരും യോഗത്തില്‍ പങ്കെടുത്തു.
ആഗസ്റ്റ് മാസം ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ ചേരുവാന്‍ താല്പര്യപ്പെടുന്നവര് താഴെ കാണുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. Website: schooloftheology.org.
പി പി ചെറിയാന്
ന്യൂവര്‍ക്ക് (ന്യൂജേഴ്സി): ഡെലാനി ഹാള്‍ ഇമിഗ്രേഷന്‍ തടങ്കല്‍ കേന്ദ്രത്തിന് പുറത്ത് തുടര്‍ച്ചയായ രണ്ടാം രാത്രിയിലും പ്രതിഷേധക്കാരും ന്യൂജേഴ്സി സ്റ്റേറ്റ് പൊലീസും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടായി. ബാരിക്കേഡുകള്‍ തകര്‍ത്ത പ്രതിഷേധക്കൂട്ടത്തിന് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
തടങ്കല്‍ കേന്ദ്രത്തിനുള്ളിലെ മോശം സാഹചര്യങ്ങള്‍ക്കെതിരെ ഇമിഗ്രേഷന്‍ വിരുദ്ധ ഗ്രൂപ്പുകളും അനുകൂലികളും തമ്മില്‍ ശനിയാഴ്ച പകല്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് രാത്രിയോടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി. ആയുധങ്ങളുമായി ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍, പൊതുജനസുരക്ഷ മുന്‍നിര്‍ത്തി തടങ്കല്‍ കേന്ദ്രത്തിന് ചുറ്റുമുള്ള അര മൈല്‍ പരിധിയില്‍ രാത്രികാല കര്‍ഫ്യൂ (രാത്രി 9 മുതല്‍ പുലര്‍ച്ചെ 6 വരെ) പ്രഖ്യാപിച്ചു.
ന്യൂവര്‍ക്ക് മേയര്‍ റാസ് ജെ. ബരാക്ക. ശനിയാഴ്ച രാത്രിയോടെയാണ് മേയര്‍ ഈ കര്‍ശന ഉത്തരവ് പുറപ്പെടുവിച്ചത്. സമാധാനപരമായി പ്രതിഷേധിക്കാന്‍ ഗവര്‍ണര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.