പി പി ചെറിയാന്
ഡാലസ്: ഡാലസ് കാരോള്‍ട്ടന്‍ മാര്‍ത്തോമ ഇടവകാംഗമായ ജോര്‍ജ് പി. ആന്‍ഡ്രൂസ് രചിച്ച 'ഇന്‍സൈറ്റ്സ് ഫോര്‍ ആന്‍ അബണ്ടന്റ് ലൈഫ്' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. മാര്‍ത്തോമ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യുയാക്കിം മാര്‍ കൂറിലോസ് ആണ് പുസ്തകപ്രകാശനം നടത്തിയത്.
ജൂണ്‍ 6 ശനിയാഴ്ച ഇടവകയില്‍ വെച്ച് നടന്ന വിശുദ്ധ കുബാനക് ശേഷം സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍, ഫാര്‍മേഴ്സ് മാര്‍ത്തോമാ ഇടവകാംഗമായ മാത്യൂസ് അബ്രഹാമില്‍ നിന്നും പുസ്തകത്തിന്റെ ആദ്യപ്രതി അഭിവന്ദ്യ തിരുമേനി ഏറ്റുവാങ്ങി. ചടങ്ങില്‍ പുസ്തകത്തിന്റെ രത്നച്ചുരുക്കം ആമുഖമായി ഗ്രന്ഥ കര്‍ത്താവ് ജോര്‍ജ് പി. ആന്‍ഡ്രൂസ് (കുട്ടന്) വിശദീകരിച്ചു.
ഫാര്‍മേഴ്സ് മാര്‍ത്തോമാ റവ എബ്രഹാം വി സാംസണ് കാരോള്‍ട്ടന്‍ ഇടവക വികാരി റവ. ജസ്റ്റിന് പാപ്പച്ചന്, സെന്റ് ആന്‍ഡ്രൂസ് എപ്പിസ്കോപ്പല്‍ ചര്‍ച്ച് വികാരി റവ. റോയ് തോമസ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വിശ്വാസം, നേതൃപാടവം, യഥാര്‍ത്ഥ ജീവിതാനുഭവങ്ങള്‍ എന്നിവയില്‍ നിന്നുള്ള പ്രായോഗിക ജ്ഞാനമാണ് ഈ പുസ്തകത്തിലൂടെ ജോര്‍ജ് പി. ആന്‍ഡ്രൂസ് പങ്കുവെക്കുന്നത്. 1951 മേയ് 19-ന് കേരളത്തില്‍ പരേതരായ പി. കോരയുടെയും ലൂസി ആന്‍ഡ്രൂസിന്റെയും മകനായാണ് അദ്ദേഹം ജനിച്ചത്. വിദ്യാര്‍ത്ഥി നേതാവായി പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ചെറുപ്പകാലം മുതല്ക്കേ മികച്ച നേതൃപാടവം പുലര്‍ത്തിയിരുന്നു.
കേരള യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് യൂണിവേഴ്സിറ്റി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. കാമ്പസ് അഡ്മിനിസ്ട്രേഷന് ശക്തമാക്കുന്നതിലും വിദ്യാര്‍ത്ഥി ക്ഷേമ പ്രവര്‍ത്തനങ്ങളിലും വലിയ സംഭാവനകള്‍ നല്കി. എം.ബി.എ (MBA) ഉള്‍പ്പെടെയുള്ള തൊഴിലധിഷ്ഠിത കോഴ്സുകള്‍ സര്‍വകലാശാലയില്‍ ആരംഭിക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. എക്കണോമിക്സിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും അദ്ദേഹം ബിരുദാനന്തര ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
1977-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം, യുടി സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററില്‍ ഓപ്പറേഷന്‍സ് മാനേജര്‍ ഉള്‍പ്പെടെയുള്ള പ്രധാന പദവികള്‍ വഹിച്ചു. പിന്നീട് സ്വന്തമായി സി.പി.എ ഫേം സ്ഥാപിക്കുകയും മികച്ച ധനകാര്യ മാനേജ്മെന്റ് രീതികളിലൂടെ നിരവധി ബിസിനസ് സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.
സാമൂഹിക-ആത്മീയ രംഗം: ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച അദ്ദേഹം ആത്മീയ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. മാര്‍ത്തോമ സഭയുടെ പ്രാദേശിക, ഡയോസിഷന്‍ തലങ്ങളില്‍ വിവിധ നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൂടാതെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.
വരുംതലമുറയ്ക്ക് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെയാണ്, വിരമിച്ച ശേഷം തന്റെ ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കി അദ്ദേഹം ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.പുസ്തക പ്രകാശനത്തിനു സഹായിച്ച വി ടി എബ്രഹാം ,ഷാജി രാമപുരം എന്നവര്‍ക്കു ജോര്‍ജ് പി. ആന്‍ഡ്രൂസ് നന്ദി രേഖപ്പെടുത്തി. റവ. റോയ് തോമസ് അച്ചന്റെ സമാപന പ്രാര്‍ഥനയ്ക്കും തിരുമേനിയുടെ ആശീര്‍വാദത്തിനും ശേഷം ചടങ്ങു സമാപിച്ചു.
പി. പി ചെറിയാന്
ഡാളസ്: യഥാര്‍ത്ഥ സ്വാതന്ത്ര്യവും സാമൂഹിക മാറ്റവും ഉണ്ടാകേണ്ടത് നിയമങ്ങളിലൂടെയല്ല, മറിച്ച് ദൈവവുമായുള്ള ആഴമേറിയ ബന്ധത്തില്‍ നിന്നും പരസ്പരമുള്ള ക്രിസ്തീയ സ്നേഹത്തില്‍ നിന്നുമാണെന്ന് ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത ഓര്‍മിപ്പിച്ചു. അന്തര്‍ദേശീയ പ്രാര്‍ത്ഥനാ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്റെ 630-ാമത് പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ജൂണ്‍ 9 ചൊവ്വാഴ്ച രാത്രി മുഖ്യ സന്ദേശം നല്‍കുകയായിരുന്നു തിരുമേനി.
അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്ന മാര്‍ത്തോമ്മാ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത റൈറ്റ് റവ. ഡോ. യുയാക്കിം മാര്‍ കൂറിലോസ് ഡാളസ്സില്‍ നിന്നാണ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയത്. ദൈവത്തിന്റെ ശക്തമായ പ്രവൃത്തികളില്‍ വിശ്വസിച്ച്, പ്രതികൂല സാഹചര്യങ്ങളില്‍ ഒന്നിച്ച് പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
വിശുദ്ധ ബൈബിളിലെ ഫിലേമോന് എഴുതിയ ലേഖനം ഒന്നാം അധ്യായം 1 മുതല്‍ 10 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കിയാണ് തിരുമേനി മുഖ്യസന്ദേശം നല്‍കിയത്. ക്രിസ്തീയ ജീവിതത്തിലെ സ്നേഹത്തിന്റെയും യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെയും ആഴം വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
പൗലോസ് അപ്പൊസ്തലന് റോമിലെ തടവറയില്‍ കിടന്നുകൊണ്ട് തന്റെ പ്രിയ സഹപ്രവര്‍ത്തകനായ ഫിലേമോന് എഴുതുന്ന കത്ത് കേവലമൊരു സന്ദേശമല്ല, മറിച്ച് യഥാര്‍ത്ഥ 'സ്വാതന്ത്ര്യപ്രഖ്യാപന'മാണെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാണിച്ചു. അക്കാലത്തെ അടിമത്തത്തിന്റെ കരിനിയമങ്ങള്‍ ഭേദിച്ച്, ഒളിച്ചോടിയ അടിമയായ ഒനേസിമൊസിനെ ക്രിസ്തുവിലുള്ള പ്രിയ സഹോദരനായി സ്വീകരിക്കാന്‍ ഫിലേമോനോട് അപ്പൊസ്തലന് ആവശ്യപ്പെടുന്നുണ്ട്.
ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന കഷ്ടപ്പാടുകളുടെ കഠിനമായ 'തണുപ്പുള്ള രാത്രികളില്‍' പോലും ദൈവത്തിന്റെ സാന്നിധ്യം കൂടെയുണ്ടാകുമെന്ന പൂര്‍ണ്ണവിശ്വാസം വിശ്വാസികള്‍ക്ക് കൈമുതലായിരിക്കണം. യേശുക്രിസ്തുവിന്റെ മാതാവായ പരിശുദ്ധ മറിയം കുരിശിന്‍ചുവട്ടില്‍ അനുഭവിച്ച കഠിനമായ കഷ്ടതകളെയും സമകാലിക ജീവിതാനുഭവങ്ങളെയും ഉദാഹരിച്ചുകൊണ്ട്, പ്രതിസന്ധികളില്‍ തളരാതെ ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിക്കാനും ദൈവഹിതത്തിന് കീഴ്പെടാനും തിരുമേനി ആഹ്വാനം ചെയ്തു.
ടെക്സസിലെ ലബ്ബക്ക് മാര്‍ത്തോമ്മാ ഇടവക വികാരി റവ. ജെയിംസ് കെ. ജോണ്‍ പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. ഹൂസ്റ്റണില്‍ നിന്നുള്ള ഐ പി എല്‍ കോര്‍ഡിനേറ്റര്‍ . ടി. എ. മാത്യു സമ്മേളനത്തിന് സ്വാഗതവും ആമുഖവും നല്കി.
ഡാളസില്‍ നിന്നുള്ള മി. പി. ടി. മാത്യു ഫിലേമോന് 1:1-10 വരെയുള്ള വേദഭാഗം ഭക്തിപൂര്‍വ്വം വായിച്ചു. മി. മാത്യു ലൂക്കോസ് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. ഹൂസ്റ്റണില്‍ നിന്നുള്ള ജോസഫ് ടി. ജോര്‍ജ് (രാജു) സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കും അതിഥികള്‍ക്കും നന്ദി രേഖപ്പെടുത്തി.
അമേരിക്കയിലെ വിവിധ ടൈം സോണുകളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികള്‍ ഫോണ്‍ കോണ്‍ഫറന്‍സ് വഴി ഈ ആത്മീയ കൂട്ടായ്മയില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിച്ചു.
പി പി ചെറിയാന്
ന്യൂയോര്‍ക്ക്: വാടക കുടിശ്ശികയെയും കുടുംബപ്രശ്നങ്ങളെയും ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കാമുകിയെയും രണ്ട് വാടകക്കാരെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ന്യൂയോര്‍ക്ക് സ്വദേശി 56 കാരനായ ഡാനിയല്‍ ഡേവിഡിന് ചൊവ്വാഴ്ച മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മൂന്ന് കൊലപാതകങ്ങള്‍ക്കും വെവ്വേറെയാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
33 വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കുമായിരുന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രതി നിരസിച്ചതിനെ തുടര്‍ന്നാണ് കോടതി കര്‍ശനമായ ശിക്ഷാ നടപടിയിലേക്ക് കടന്നത്. 2023 നവംബറിലായിരുന്നു യുഎസിലെ ക്വീന്‍സില്‍ രാജ്യത്തെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. കാമുകിയായ കോളിന് ഫീല്ഡ്സ്, വാടകക്കാരായ വെയ്ന്‍ തോമസ്, എവറ്റ് സ്വീനി എന്നിവരെയാണ് ഡേവിഡ് ഡാനിയേല്‍ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി സ്വയം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.