ഐഎപിസിയും ജിഐസിയും ചേർന്ന് സംഘടിപ്പിച്ച 2026 ലെ ഓൺലൈൻ ന്യൂസ് റൈറ്റിംഗ് മത്സര വിജയികൾ

By: 600008 On: Jan 25, 2026, 1:04 AM

ആഗോളതലത്തിൽ ശ്രദ്ധ നേടിയ 2026-ലെ ഓൺലൈൻ ന്യൂസ് റൈറ്റിംഗ് മത്സര വിജയികളെ ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ് (IAPC) യും ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (GIC) യും സംയുക്തമായി പ്രഖ്യാപിച്ചു.

ജനുവരി 17-ന് ഓൺലൈൻ രീതിയിൽ നടത്തിയ മത്സരത്തിൽ 39 പേർ രജിസ്റ്റർ ചെയ്‌തു, ഇതിൽ 27 പേർ സജീവമായി മത്സരത്തിൽ പങ്കെടുത്തു. കൂടാതെ, നിരവധി അംഗങ്ങൾ പ്രേക്ഷകരായി ലോഗിൻ ചെയ്ത് മത്സരത്തിന്റെ പുരോഗതി നിരീക്ഷിക്കുകയും മത്സരാർത്ഥികളെ പിന്തുണക്കുകയും ചെയ്തു. ഇത് മത്സരത്തിന് അധിക മൂല്യം നൽകിയതായി സംഘാടകർ വിലയിരുത്തി.

ഡിജിറ്റൽ-ഫസ്റ്റ് രീതിയിൽ, നിയന്ത്രിതമായ (പ്രോക്ടേർഡ്) ഓൺലൈൻ സെഷനിലൂടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. മത്സരാർത്ഥികൾക്ക് വസ്തുതാപരമായ കൃത്യത നിലനിർത്തിക്കൊണ്ട്, തീപിടിത്ത സുരക്ഷാ മാനദണ്ഡങ്ങളും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള പ്രതിരോധ തന്ത്രങ്ങളും, യുവതലമുറയുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട്  അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു.

മത്സരം ഔപചാരികമായി ഉദ്ഘാടനം ചെയ്തത് PC Mathew(Global Indian Council ഗ്ലോബൽ പ്രസിഡന്റ്), Dr. Matthew Joys (Indo-American Press Club വൈസ് ചെയർമാൻ), Patricia Umasankar (ഐഎപിസി വൈസ് പ്രസിഡന്റ്), Shan Justus(ഐഎപിസി ജനറൽ സെക്രട്ടറി) എന്നിവരടങ്ങിയ പ്രമുഖ നേതൃസംഘമാണ്.

വെല്ലുവിളിയേറിയ വാർത്താ സാഹചര്യത്തിൽ ഓൺലൈൻ എഴുത്ത് മത്സരത്തിൽ പങ്കെടുത്ത മത്സരാർത്ഥികൾക്ക് സ്വിറ്റ്സർലൻഡിലെ ഒരു നൈറ്റ് ക്ലബ്ബിൽ നടന്ന തീപിടിത്തത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ബ്രേക്കിംഗ് ന്യൂസ് സാഹചര്യമാണ് നൽകിയിരുന്നത്. പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ തീപിടിത്തത്തിൽ 40 പേർ മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്ത സംഭവമാണ് വാർത്താ വിഷയമായത്.

പരിമിത സമയത്തിനുള്ളിൽ വസ്തുതാപരമായ കൃത്യത, മനുഷ്യകേന്ദ്രിത സമീപനം, സുരക്ഷാ മുൻകരുതലുകൾ, ഭാവി പ്രതിരോധ മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി വാർത്ത തയ്യാറാക്കുകയായിരുന്നു മത്സരാർത്ഥികളുടെ ദൗത്യം.

 

മത്സരാർത്ഥികളുടെ രചനകൾ

ഇന്ത്യയിൽ നിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകർ വിലയിരുത്തി

 

ഇന്ത്യയിൽ നിന്നുള്ള, പ്രമുഖ മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന പരിചയസമ്പന്നരായ പത്രപ്രവർത്തകരടങ്ങിയ വിലയിരുത്തൽ സമിതിയാണ് എഴുത്തുകൾ പരിശോധിച്ചത്. അവരുടെ പ്രൊഫഷണൽ സമീപനവും നിഷ്പക്ഷമായ വിലയിരുത്തലുമാണ് വിജയികളെ തിരഞ്ഞെടുക്കുന്നതിൽ നിർണായകമായത്.

സമിതിയുടെ വിലയിരുത്തലിന് ശേഷം വിജയികളായി തെരഞ്ഞെടുക്കപ്പെട്ടവർ:

 

  • ഒന്നാം സ്ഥാനം: ദ്യുതി സൂസൻ സക്കറിയ (കോട്ടയം), പുരസ്കാരം: ₹50,001 (ഏകദേശം $550). ബംഗളൂരുവിലെ മണിപ്പാൽ അക്കാദമി ഓഫ് ഹൈയർ എജുക്കേഷൻ-ൽ പി.ജി വിദ്യാർത്ഥിനിയായ ദ്യുതി സൂസൻ സക്കറിയ, വസ്തുതാപരമായ കൃത്യതയും വികാരാത്മകമായ അവതരണവും ഒരുമിപ്പിച്ച മികച്ച രചനയിലൂടെ വിലയിരുത്തൽ സമിതിയുടെ ശ്രദ്ധ നേടി. ദി വീക്ക് മാസികയിൽ ഇന്റേൺ ആയി പ്രവർത്തിച്ച അനുഭവവും മനുഷ്യകേന്ദ്രിത റിപ്പോർട്ടിംഗിലെ പ്രാവീണ്യവും, ദുരന്തത്തിന്റെ സങ്കീർണ്ണതകൾ പ്രൊഫഷണൽ മികവോടെ കൈകാര്യം ചെയ്യാൻ അവരെ സഹായിച്ചു.
  • രണ്ടാം സ്ഥാനം: നേബ അന്ന തോമസ് (തിരുവനന്തപുരം), പുരസ്കാരം: ₹30,001 (ഏകദേശം $350).
  • കേരള സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിനിയായ നേബ അന്ന തോമസ്, സംസ്ഥാന സർക്കാരിന്റെ പിആർ വകുപ്പിലും വിവിധ മാധ്യമസ്ഥാപനങ്ങളിലുമുള്ള പ്രവൃത്തി പരിചയവുമായി മത്സരത്തിൽ പങ്കെടുത്തു. “തലക്കെട്ടുകൾക്കപ്പുറം ഉള്ള മനുഷ്യകഥകൾ” മുൻനിരയിൽ കൊണ്ടുവന്ന അവളുടെ രചന, ശക്തമായ അഭിപ്രായങ്ങളെക്കാൾ ശ്രദ്ധയോടെ കേൾക്കലാണ് നല്ല പത്രപ്രവർത്തനത്തിന്റെ അടിസ്ഥാനം എന്ന അവളുടെ മാധ്യമദർശനത്തെ പ്രതിഫലിപ്പിച്ചു.
  • മൂന്നാം സ്ഥാനം: സുഭോദിപ് ചൗധരി (ബെർഹാംപോർ, വെസ്റ്റ് ബംഗാൾ), പുരസ്കാരം: ₹10,001 (ഏകദേശം $120).
  • പശ്ചിമ ബംഗാളിൽ നിന്നുള്ള വിദ്യാർത്ഥി എഴുത്തുകാരനായ സുഭോദിപ് ചൗധരി, പ്രായം സ്വാധീനത്തിനൊരു തടസ്സമല്ലെന്നത് തെളിയിച്ചു. സാമൂഹിക വിഷയങ്ങളോടും സംവാദങ്ങളോടും പ്രത്യേക താൽപ്പര്യമുള്ള അദ്ദേഹത്തിന്റെ രചന, പൊതുസുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണത്തിന് എഴുത്തിനെ ഒരു ശക്തമായ ഉപകരണമാക്കി മാറ്റാനുള്ള ശേഷിയുള്ളതായി വിലയിരുത്തപ്പെട്ടു.

 

ഈ മത്സരം വെറും സമ്മാനങ്ങൾ നൽകുന്ന ഒരു പരിപാടിയല്ലെന്നും, പുതിയ തലമുറയിലെ ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തകരെ വളർത്താനുള്ള ഒരു വേദിയാണെന്നുംസംഘാടകർ വ്യക്തമാക്കി. വിജയികളായ ലേഖനങ്ങൾ ഐഎപിസിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും മറ്റു പ്രമുഖ മാധ്യമങ്ങളിലും  പ്രസിദ്ധീകരിക്കുന്നതാണ്.

പ്രസ്തുത മത്സരത്തിൽ പങ്കെടുത്തവരെയും വിജയികളെയും, ജിൻസ്മോൻ സഖറിയാ (ഐഎപിസി ഫൗണ്ടർ ചെയർമാൻ), ആസാദ് ജയൻ( ഐഎപിസി നാഷണൽ പ്രസിഡന്റ്), സുധീർ നമ്പ്യാർ (ജി ഐ സി ഗ്ലോബൽ സെക്രട്ടറി), സാന്റി മാത്യു( ഗ്ലോബൽ പി ആർ ഓ) എന്നിവർ അനുമോദിച്ചു .

Report by : പട്രീഷ്യാ ഉമാശങ്കർ 

Vice President - IAPC

കരോള്‍ട്ടണ്‍ ജിമ്മില്‍ വെച്ച് സ്ത്രീയുടെ ചിത്രം പകര്‍ത്തിയ 71 വയസ്സുകാരനെ പോലീസ് വെടിവച്ചു കൊന്നു.

By: 600002 On: Jan 24, 2026, 1:04 PM



 

 

പി പി ചെറിയാന്‍

കരോള്‍ട്ടണ്‍(ഡാലസ്): ഡാളസിലെ കരോള്‍ട്ടണില്‍ പോലീസിന്റെ വെടിയേറ്റ് 71 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വില്യം മൈക്കല്‍ ബേണ്‍സ് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി പോലീസിന് നേരെ തോക്ക് ചൂണ്ടിയതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

പ്രാദേശിക ജിമ്മില്‍ വെച്ച് സ്ത്രീകളുടെ മോശമായ രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന പരാതിയെ തുടര്‍ന്ന് ബേണ്‍സിനെതിരെ അന്വേഷണം നടക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയതായിരുന്നു കരോള്‍ട്ടണ്‍ പോലീസ്.

പോലീസുകാര്‍ വീട്ടിലെത്തിയപ്പോള്‍ ബേണ്‍സ് കൈത്തോക്കുമായാണ് പുറത്തേക്ക് വന്നത്. തോക്ക് താഴെയിടാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് അനുസരിച്ചില്ലെന്നും പോലീസിന് നേരെ തോക്ക് ചൂണ്ടിയപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരണപ്പെട്ടു.

എന്നാല്‍ പോലീസ് റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായകമായ ഒരു വിവരം മറച്ചുവെച്ചതായി ബേണ്‍സിന്റെ സഹോദരപുത്രി ആരോപിക്കുന്നു. തന്റെ അങ്കിള്‍ പൂര്‍ണ്ണമായും ബധിരനായിരുന്നുവെന്നും (ഉലമള) ശ്രവണസഹായി ഇല്ലാതെ അദ്ദേഹത്തിന് ഒന്നും കേള്‍ക്കാന്‍ കഴിയില്ലായിരുന്നുവെന്നുമാണ് അവര്‍ വെളിപ്പെടുത്തിയത്. പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം കേള്‍ക്കാതിരുന്നതാകാം ദുരന്തത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ സൂചന.

മൈക്കല്‍ ബേണ്‍സ് ദൈവഭയമുള്ള ആളായിരുന്നുവെന്നും 30 വര്‍ഷത്തിലേറെയായി മദ്യപാനം ഉപേക്ഷിച്ച് മാതൃകാപരമായ ജീവിതം നയിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ സഹോദരി റോസി ഫാല്‍ക്കണ്‍ പറഞ്ഞു. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് നിരക്കാത്തതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ വകുപ്പുതല നയമനുസരിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ലീവില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് കരോള്‍ട്ടണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

 

ഒക്ലഹോമയില്‍ കാണാതായ 12 കാരനെ കണ്ടെത്തി; ക്രൂരമായ പീഡനത്തിന് അമ്മയും രണ്ടാനച്ഛനും പിടിയില്‍

By: 600002 On: Jan 24, 2026, 12:47 PM



 

പി പി ചെറിയാന്‍

കാഡോ കൗണ്ടി(ഒക്ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരന്‍ റയാന്‍ 'ആര്‍ജെ' ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ, അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ ഞെട്ടിക്കുന്ന ബാലപീഡന വിവരങ്ങളാണ് പുറത്തുവരുന്നത്.

കുട്ടിയുടെ അമ്മ കിംബെര്‍ലി കോള്‍, രണ്ടാനച്ഛന്‍ ജോര്‍ജ്ജ് കോള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശിശു പീഡനം, ലൈംഗിക അതിക്രമം, അവഗണന തുടങ്ങി നിരവധി ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജനുവരി 11-നാണ് കുട്ടിയെ കാഡോ കൗണ്ടിയിലെ സിമെന്റിന് സമീപത്ത് നിന്നും കണ്ടെത്തിയത്. കുട്ടി കാണാതായ സമയത്ത് തന്നെ പോലീസ് മാതാപിതാക്കളെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു.

ജയിലില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച രണ്ടാനച്ഛനായ ജോര്‍ജ്ജ് കോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിലവില്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജോര്‍ജ്ജ് കോളിന് 25 ലക്ഷം ഡോളര്‍ (ഏകദേശം 20 കോടി രൂപ) ബോണ്ട് തുകയായി കോടതി നിശ്ചയിച്ചു. ജാമ്യത്തില്‍ ഇറങ്ങിയാല്‍ കുട്ടികളുമായോ മൃഗങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തരുത്, ജിപിഎസ് ഉപകരണം ധരിക്കണം തുടങ്ങിയ കര്‍ശന നിബന്ധനകളും കോടതി മുന്നോട്ടുവെച്ചു.

കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ അറ്റോര്‍ണി ഓഫീസ് അറിയിച്ചു.