ഒഹായോ വെടിവെപ്പ്: 12 പേര്‍ക്ക് പരിക്ക്; പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു

By: 600002 On: Jun 7, 2026, 6:38 PM



 


പി പി ചെറിയാന്‍

ഒഹായോ: ശനിയാഴ്ച വൈകുന്നേരം 5:30 ന്  ഒഹായോയിലുള്ള ടോളിഡോയില്‍ വേനല്‍ക്കാല ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പില്‍ ചുരുങ്ങിയത് 12 പേര്‍ക്ക് പരിക്കേറ്റു. പരസ്പരം വെടിയുതിര്‍ത്ത രണ്ട് അക്രമികളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

പരിക്കേറ്റവരില്‍ 14 വയസ്സുകാരന്‍ മുതല്‍ 61 വയസ്സുള്ളയാള്‍ വരെ ഉള്‍പ്പെടുന്നു. ഇതില്‍ ഭൂരിഭാഗവും ഇരുപതുകളിലുള്ള യുവാക്കളാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു.

ടോളിഡോയിലെ പ്രശസ്തമായ 'ഓള്‍ഡ് വെസ്റ്റ് എന്‍ഡ് ഫെസ്റ്റിവലിന്' സമീപമാണ് വെടിവെപ്പുണ്ടായത്. നൂറുകണക്കിന് ആളുകള്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്നു.

സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സുരക്ഷയ്ക്കായി ഉത്സവ നഗരിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു.

വര്‍ഷങ്ങളായി സമാധാനപരമായി നടന്നുപോരുന്ന ജനപ്രിയ ഉത്സവത്തെ തകര്‍ക്കാന്‍ ശ്രമിച്ച അക്രമികളുടെ പ്രവര്‍ത്തനം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് പോലീസ് ഡെപ്യൂട്ടി ചീഫ് ജോസഫ് ഹെഫെര്‍നന്‍ പ്രതികരിച്ചു. സംഭവത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ഒഹായോ ഗവര്‍ണര്‍ മൈക്ക് ഡിവിന്‍, കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് വ്യക്തമാക്കി.

 

ലോകകപ്പ് ഫുട്‌ബോള്‍: ഇറാന്‍ സപ്പോര്‍ട്ട് സ്റ്റാഫിന് വിസ നിഷേധം യുഎസിനെതിരെ ഇറാന്‍

By: 600002 On: Jun 7, 2026, 6:30 PM


 

പി പി ചെറിയാന്‍

ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്‌ബോളിനായി ഇറാന്‍ കളിക്കാര്‍ക്ക് വിസ അനുവദിച്ചതിന് പിന്നാലെ, ടീമിന്റെ സുപ്രധാന സപ്പോര്‍ട്ട് സ്റ്റാഫിന് യുഎസ് യാത്രാാനുമതി നിഷേധിച്ചതായി ഇറാന്‍ ആരോപിച്ചു. ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി ഉള്‍പ്പെടെ 15 ഭരണനിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് വിസ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. യുഎസിന്റേത് കായികരംഗത്തെ രാഷ്ട്രീയ ഇടപെടലാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ഭീകരവാദ ബന്ധമുള്ളവരെ സ്‌പോര്‍ട്‌സിന്റെ മറവില്‍ രാജ്യത്തേക്ക് കടത്താന്‍ അനുവദിക്കില്ലെന്നാണ് യുഎസ് നിലപാട്. ജൂണ്‍ 15-ന് ലോസ് ആഞ്ചലസിലാണ് ഇറാന്റെ ആദ്യ മത്സരം. അക്രമസാധ്യതകള്‍ ഒഴിവാക്കാന്‍ കടുത്ത സുരക്ഷാ മാനദണ്ഡങ്ങളാണ് യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിഷയത്തില്‍ ഫിഫ ഇടപടണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.

 

ഡേറ്റിംഗ് ആപ്പ് കൊലപാതകങ്ങള്‍: യുവതി പിടിയില്‍

By: 600002 On: Jun 7, 2026, 6:20 PM

 

 

പി പി ചെറിയാന്‍

മെക്‌സിക്കോ: ഡേറ്റിംഗ് ആപ്പുകള്‍ വഴി പ്രായമായ പുരുഷന്മാരെ പരിചയപ്പെട്ട്, മയക്കുമരുന്ന് നല്‍കി പണവും രേഖകളും കവരുകയും ചിലരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ഇരുപത്തിയൊന്നുകാരനായ യുഎസ്-മെക്‌സിക്കന്‍ പൗരത്വമുള്ള അറോറ ഫെല്‍പ്‌സ് (44) എന്ന യുവതിയെ എഫ്.ബി.ഐ (FBI) അറസ്റ്റ് ചെയ്തു.

ടാബ്ലെറ്റുകളും മയക്കുമരുന്നുകളും നല്‍കി ബോധംകെടുത്തി ഇരകളുടെ ബാങ്ക് അക്കൗണ്ടുകള്‍, സോഷ്യല്‍ സെക്യൂരിറ്റി വിവരങ്ങള്‍ എന്നിവ കൈക്കലാക്കുകയായിരുന്നു ഇവരുടെ രീതി.

ചുരുങ്ങിയത് 11 പേരെങ്കിലും ഇവരുടെ കെണിയില്‍ പെട്ടിട്ടുണ്ടെന്നാണ് എഫ്.ബി.ഐ കണ്ടെത്തല്‍. ഇതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. യുഎസിലും മെക്‌സിക്കോയിലുമായി തട്ടിപ്പ്, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

മെക്‌സിക്കോയില്‍ നിലവില്‍ തടവിലുള്ള ഇവരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യുഎസിന് കൈമാറും. കേസന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.