രണ്ട് വര്‍ഷത്തിന് ശേഷം തെക്കന്‍ ഗസ്സയിലെ റഫ ഇടനാഴി തുറന്ന് ഇസ്രയേല്‍

By: 600002 On: Feb 2, 2026, 11:40 AM


 

 

രണ്ട് വര്‍ഷത്തിന് ശേഷം ഗസ്സയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫ ഇടനാഴി തുറന്നു. നിയന്ത്രണങ്ങളോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം ഉറപ്പാക്കുമെന്ന് ഇസ്രയേല്‍. ഗസ്സ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥ പ്രകാരമാണ് നടപടി. ഇരുവശത്തേക്കും പരിമിതമായി മാത്രമേ പലസ്തീന്‍കാരുടെ യാത്ര അനുവദിക്കു എന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു.

 

ജോര്‍ജിയയില്‍ പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു

By: 600002 On: Feb 2, 2026, 11:18 AM



 

പി പി ചെറിയാന്‍


അറ്റ്ലാന്റ: അമേരിക്കയിലെ ജോര്‍ജിയയിലുള്ള ഗ്വിനറ്റ് കൗണ്ടിയില്‍ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവെപ്പില്‍  പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. പ്രദീപ് തമാങ്ങ് (25) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു ഓഫീസര്‍ ഡേവിഡ് റീഡിന് വെടിയേറ്റെങ്കിലും അദ്ദേഹം അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച രാവിലെ ഏകദേശം 7:30-ഓടെയാണ് ഗ്വിനറ്റ് കൗണ്ടിയിലെ സ്റ്റോണ്‍ മൗണ്ടന്‍ ഭാഗത്തുള്ള ഹോളിഡേ ഇന്‍ എക്സ്പ്രസ്  ഹോട്ടലീലാണ് സംഭവം നടന്നത്. ഒരു ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് പരാതി അന്വേഷിക്കാനായാണ് ഓഫീസര്‍മാര്‍ ഹോട്ടലിലെത്തിയത്.

35-കാരനായ കെവിന്‍ ആന്‍ഡ്രൂസ് എന്നയാളാണ് വെടിവെച്ചത്. പ്രതിയെ പോലീസ് വെടിവെച്ച് പരിക്കേല്‍പ്പിക്കുകയും നിലവില്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.ഹോട്ടല്‍ മുറിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതി അകത്തേക്ക് ക്ഷണിക്കുകയും, സംസാരിക്കുന്നതിനിടെ പെട്ടെന്ന് കൈത്തോക്കെടുത്ത് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പോലീസ് ചീഫ് അറിയിച്ചു. പ്രദീപ് തമാങ്ങ് കഴിഞ്ഞ വര്‍ഷമാണ് ഗ്വിനറ്റ് കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ചേര്‍ന്നത്.

ഭൂട്ടാനില്‍ ജനിച്ച് പത്ത് വര്‍ഷം മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ പ്രദീപിന്റെ കുടുംബം വര്‍ഷങ്ങളായി അവിടെയാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

 

42 കോടിയുടെ വിദ്യാഭ്യാസ വായ്പ തട്ടിപ്പ്; നോര്‍ത്ത് കരോലിനയിലെ മുത്തശ്ശിക്ക് 5 വര്‍ഷം തടവ്

By: 600002 On: Feb 2, 2026, 11:14 AM




പി പി ചെറിയാന്‍

ഫയെറ്റെവില്‍ (നോര്‍ത്ത് കരോലിന): നോര്‍ത്ത് കരോലിന സംസ്ഥാനത്തെ ഞെട്ടിച്ച ഏറ്റവും വലിയ വിദ്യാഭ്യാസ വായ്പ തട്ടിപ്പ് കേസില്‍ 60-കാരിയായ സിന്തിയ ഡെനീസ് മെല്‍വിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2016 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഏകദേശം 80 പേരെ 'വ്യാജ വിദ്യാര്‍ത്ഥികളായി' ഉപയോഗിച്ച് 5 മിലിയന്‍ ഡോളറിലധികം (ഏകദേശം 42 കോടി രൂപ) തട്ടിയെടുത്തു എന്നതാണ് കേസ്.

വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് വെയ്ക്ക് ടെക്, കേപ്പ് ഫിയര്‍ കമ്മ്യൂണിറ്റി കോളേജ് തുടങ്ങി വിവിധ കോളേജുകളില്‍ ഫെഡറല്‍ സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ചു. പണം ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് പകരം ഇവര്‍ ഓണ്‍ലൈനായി ക്ലാസുകളില്‍ ഹാജരാവുകയും കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.ആകെ 5 മിലിയന്‍ ഡോളര്‍ അനുവദിച്ചതില്‍ 3.5 മിലിയന്‍ ഡോളറിലധികം ഇവര്‍ കൈപ്പറ്റി.

സിന്തിയയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വിദ്യാര്‍ത്ഥികളുടെ ബാങ്ക് വിവരങ്ങളും പാസ്വേഡുകളും ഉള്‍പ്പെടെയുള്ള രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

60 മാസത്തെ തടവ് ശിക്ഷയ്ക്ക് പുറമെ, തട്ടിയെടുത്ത 3,641,473 ഡോളര്‍ (ഏകദേശം 30 കോടിയിലധികം രൂപ) പിഴയായി തിരിച്ചടയ്ക്കാനും കോടതി ഉത്തരവിട്ടു. പേരക്കുട്ടികള്‍ക്ക് മാതൃകയാകേണ്ട പ്രായത്തില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. 2025 ഫെബ്രുവരിയിലാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്.