സമാധാനത്തിന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ ആദ്യ ഈസ്റ്റര്‍ ജാഗരണ ശുശ്രൂഷ

By: 600002 On: Apr 6, 2026, 11:51 AM



പി പി ചെറിയാന്‍

വത്തിക്കാന്‍: തന്റെ ഭരണകാലത്തെ ആദ്യ ഈസ്റ്റര്‍ ജാഗരണ ശുശ്രൂഷകള്‍ക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ നേതൃത്വം നല്‍കി. യുദ്ധങ്ങള്‍ തകര്‍ത്ത ലോകത്ത് സമാധാനവും ഐക്യവും പുലരണമെന്ന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ക്രിസ്തുവിന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ചുകൊണ്ട്, ഇരുളടഞ്ഞ ബസിലിക്കയിലേക്ക് തിരി തെളിയിച്ചു പ്രവേശിച്ച മാര്‍പ്പാപ്പ 'ക്രിസ്തുവിന്റെ പ്രകാശം മഹത്വത്തില്‍ ഉദിക്കുന്നു' എന്ന് പ്രഖ്യാപിച്ചു.

യുഎസ്-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം, റഷ്യ-ഉക്രെയ്ന്‍ യുദ്ധം എന്നിവയുടെ പശ്ചാത്തലത്തില്‍, ശത്രുത അവസാനിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കില്ലെന്ന് അദ്ദേഹം മുന്‍പ് ഓര്‍മ്മിപ്പിച്ചിരുന്നു.

യേശുവിന്റെ കല്ലറയ്ക്ക് മുകളിലുണ്ടായിരുന്ന കല്ല് പോലെ, ഭയം, സ്വാര്‍ത്ഥത, നീതികേട് തുടങ്ങിയ 'ഭാരമേറിയ കല്ലുകള്‍' ഹൃദയങ്ങളില്‍ നിന്ന് മാറ്റി പുതിയ ജീവിതത്തിലേക്ക് വരാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

പരമ്പരാഗത രീതികളിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി, ഇത്തവണ പെസഹാ വ്യാഴാഴ്ച 12 വൈദികരുടെ പാദങ്ങളാണ് മാര്‍പ്പാപ്പ കഴുകിയത്. കൂടാതെ, ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴിയില്‍ 14 സ്ഥലങ്ങളിലും അദ്ദേഹം സ്വയം കുരിശ് വഹിച്ചത് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള അപൂര്‍വ്വ കാഴ്ചയായി. ചടങ്ങുകളുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 10 പേര്‍ക്ക് അദ്ദേഹം ജ്ഞാനസ്‌നാനം നല്‍കുകയും ചെയ്തു.

ഞായറാഴ്ച രാവിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ഈസ്റ്റര്‍ കുര്‍ബാനയ്ക്ക് ശേഷം അദ്ദേഹം ലോകത്തിന് ഈസ്റ്റര്‍ സന്ദേശം  നല്‍കും.

 

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമം:'നീ എന്താണ് ചാവത്തത്' എന്ന് ചോദിച്ച് മകന്റെ ക്രൂര മര്‍ദ്ദനം

By: 600002 On: Apr 6, 2026, 10:55 AM


 

 

പി പി ചെറിയാന്‍

ന്യൂയോര്‍ക്: ന്യൂയോര്‍ക്കില്‍ 75 വയസ്സുള്ള മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ പിടിയിലായി. ലോംഗ് ഐലന്‍ഡ് സ്വദേശിയായ ജോണ്‍ സ്ട്രാനോ (37) ആണ് അറസ്റ്റിലായത്.

ബുധനാഴ്ച വൈകുന്നേരം വില്‍സ്റ്റണ്‍ പാര്‍ക്കിലെ വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പ്രതി തന്റെ അമ്മയെ നിലത്തുതള്ളിയിടുകയും തല നിലത്തടിപ്പിക്കുകയും ചെയ്തു.

ഒരു മെറ്റല്‍ ക്ലാമ്പ് (ഇരുമ്പ് ഉപകരണം) ഉപയോഗിച്ച് തലയുടെ പിന്‍ഭാഗത്ത് അടിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. 'നീ എന്താണ് ഇപ്പോഴും ശ്വസിക്കുന്നത്?', 'നീ എന്താണ് ചാവത്തത്?' എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനമെന്ന് പോലീസ് പറയുന്നു.

ക്രൂരമായ മര്‍ദ്ദനത്തെത്തുടര്‍ന്ന് ബോധരഹിതയായ വൃദ്ധയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇവരുടെ നില തൃപ്തികരമാണ്.

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് ഉടന്‍ തന്നെ സമീപപ്രദേശത്തുനിന്ന് പിടികൂടി. രണ്ടാം ഡിഗ്രി വധശ്രമം, മാരകായുധം കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം നിഷേധിച്ചു.

ഖാസിം സുലൈമാനിയുടെ ബന്ധുക്കള്‍ അമേരിക്കയില്‍ തടവില്‍; ഗ്രീന്‍ കാര്‍ഡ് റദ്ദാക്കി

By: 600002 On: Apr 6, 2026, 10:39 AM



 

പി പി ചെറിയാന്‍

ലോസ് ഏഞ്ചല്‍സ്: കൊല്ലപ്പെട്ട ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ അനന്തരവളെയും മകളെയും അമേരിക്കന്‍ ഇമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തു. ഇവരുടെ ഗ്രീന്‍ കാര്‍ഡ് റദ്ദാക്കിയതായും രാജ്യം വിടാന്‍ ഉത്തരവിട്ടതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു.

ഖാസിം സുലൈമാനിയുടെ അനന്തരവള്‍ ഹമീദ സുലൈമാനി അഫ്ഷറും മകളുമാണ് ലോസ് ഏഞ്ചല്‍സില്‍ വച്ച് പിടിയിലായത്.

ഇവര്‍ ഇറാനിയന്‍ ഭരണകൂടത്തെ അനുകൂലിക്കുന്നവരാണെന്നും അമേരിക്കയെ 'മഹാ സാത്താന്‍' എന്ന് വിശേഷിപ്പിച്ച് ആക്രമണങ്ങളെ ആഘോഷിച്ചവരാണെന്നും മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.

അമേരിക്കന്‍ വിരുദ്ധ ഭീകര ഭരണകൂടങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്ക് യുഎസില്‍ അഭയം നല്‍കില്ലെന്ന് റൂബിയോ എക്‌സിലൂടെ അറിയിച്ചു.

ഹമീദയുടെ ഭര്‍ത്താവിന് യുഎസിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. കൂടാതെ, മുന്‍ ഇറാനിയന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയുടെ മകളുടെയും ഭര്‍ത്താവിന്റെയും വിസ നേരത്തെ റദ്ദാക്കിയിരുന്നു.

ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ശത്രു രാജ്യങ്ങളുമായി ബന്ധമുള്ളവര്‍ക്കെതിരെ ട്രംപ് ഭരണകൂടം കര്‍ശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. 2020-ലാണ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.