ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 558 കോടി നല്‍കാന്‍ ഇറാന്‍ 

By: 600002 On: May 20, 2026, 12:14 PM

 

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 58 ദശലക്ഷം ഡോളര്‍ പാരിതോഷികം നല്‍കുന്നതിനുള്ള ഒരു ബില്‍ ഇറാന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം അസീസിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ എന്നിവരെയാണ് ഈ ബില്ലിലൂടെ ഇറാന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. 

 

ടെക്‌സസ് സെനറ്റ് തിരഞ്ഞെടുപ്പ്: കോര്‍ണിനെ തള്ളി കെന്‍ പാക്സ്റ്റന് പിന്തുണയുമായി ട്രംപ്

By: 600002 On: May 20, 2026, 11:03 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: ടെക്‌സസിലെ നിര്‍ണ്ണായകമായ സെനറ്റ് പ്രൈമറി റണ്‍ഓഫ് തിരഞ്ഞെടുപ്പില്‍ തന്റെ വിശ്വസ്തനും ടെക്‌സസ് അറ്റോര്‍ണി ജനറലുമായ കെന്‍ പാക്സ്റ്റന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാവും മുതിര്‍ന്ന സെനറ്ററുമായ ജോണ്‍ കോര്‍ണിനെ തള്ളിക്കൊണ്ടാണ് ട്രംപ് പാക്സ്റ്റന് അനുകൂലമായി രംഗത്തെത്തിയത്. 

നിരവധി അഴിമതി ആരോപണങ്ങളും ഇംപീച്ച്മെന്റ് നടപടികളും നേരിടുന്ന പാക്സ്റ്റനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വം ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊക്കെ അവഗണിച്ചാണ് തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമിലൂടെ ട്രംപ് പാക്സ്റ്റന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്.

പാര്‍ട്ടിക്കുള്ളിലെ തന്റെ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ നീക്കം. ട്രംപിനോടുള്ള പാക്സ്റ്റന്റെ അടിയുറച്ച വിശ്വസ്തതയാണ് ഈ പിന്തുണയ്ക്ക് പിന്നിലെ പ്രധാന കാരണം. മെയ് 26-നാണ് ടെക്‌സസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി റണ്‍ഓഫ് വോട്ടെടുപ്പ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നയാള്‍ വരുന്ന നവംബറിലെ പൊതുതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജെയിംസ് തലരിക്കോയെ നേരിടും.

 

വി. ഡി. സതീശന്റെ നേതൃത്വം കേരള ചരിത്രത്തില്‍ പുതിയ അദ്ധ്യായം; ആശംസകളുമായി മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത

By: 600002 On: May 20, 2026, 10:58 AM

 


പി പി ചെറിയാന്‍

 

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന വി. ഡി. സതീശനും പുതിയ സര്‍ക്കാരിനും ആശംസകള്‍ നേര്‍ന്ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത. വി. ഡി. സതീശന്റെ ഈ പുതിയ നിയോഗം കേരളത്തിന്റെ രാഷ്ട്രീയ-ഭരണ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് മെത്രാപ്പോലിത്ത തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.

പരമ്പരാഗതമായ ഭരണ കീഴ്വഴക്കങ്ങളില്‍ നിന്ന് മാറി, കേരളത്തിന്റെ ഭരണ രംഗത്ത് വിശാലമായ കാഴ്ചപ്പാടുകളും പുത്തന്‍ ശൈലികളും ആവിഷ്‌കരിക്കാന്‍ പുതിയ മുഖ്യമന്ത്രിക്ക് കഴിയുമെന്നാണ് പൊതുസമൂഹം പ്രത്യാശിക്കുന്നത്.

ഭരണഘടന മുന്നോട്ടുവെക്കുന്ന ഉന്നതമായ മൂല്യങ്ങളും കേരളത്തിന്റെ മതേതര സ്വഭാവവും കാത്തുസൂക്ഷിക്കാന്‍ പുതിയ സര്‍ക്കാരിന് സാധിക്കണമെന്ന് മെത്രാപ്പോലിത്ത ഓര്‍മ്മിപ്പിച്ചു.'സമുദായിക-രാഷ്ട്രീയ ഭേദങ്ങള്‍ക്കപ്പുറം എല്ലാ ജനവിഭാഗങ്ങളെയും ചേര്‍ത്തു നിര്‍ത്തി സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെ. പാവപ്പെട്ടവരെന്നോ ധനികരെന്നോ വ്യത്യാസമില്ലാതെ ജനങ്ങളെ ഒരുപോലെ കാണാനും, ജനപക്ഷത്തിനും സാമൂഹിക ഐക്യത്തിനും മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കാനും പുതിയ നേതൃത്വത്തിന് കഴിയണം.

'സംസ്ഥാനത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ജനകീയ വിഷയങ്ങളില്‍ പിടിവാശികള്‍ ഒഴിവാക്കി അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം. പൊതു സമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട്, അതിലെ നല്ല വശങ്ങളെ സ്വീകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥനാപൂര്‍വ്വം ആശംസിച്ചു.

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശനും അദ്ദേഹത്തോടൊപ്പം ചുമതലയേല്‍ക്കുന്ന പുതിയ മന്ത്രിസഭാംഗങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികള്‍ക്കും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാര്‍ത്ഥനകളും അറിയിക്കുന്നതായി മെത്രാപ്പോലിത്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.