ടെക്‌സാസില്‍ ഡ്യൂട്ടിക്കിടെ യു.എസ് തപാല്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

By: 600002 On: Jul 23, 2026, 7:37 PM



 

പ്രസാദ് തീയാടിക്കല്‍

ലിറ്റില്‍ എല്‍ (ടെക്‌സാസ്): ടെക്‌സാസിലെ ലിറ്റില്‍ എല്‍മില്‍ ഡ്യൂട്ടിക്കിടെ യു.എസ്. പോസ്റ്റല്‍ സര്‍വീസ് (USPS) ജീവനക്കാരനായ ഉമേഷ്‌കുമാര്‍ താക്കര്‍ (58) കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ മരണകാരണം സംബന്ധിച്ച അന്വേഷണം തുടരുന്നു. ജൂലൈ 20-നാണ് (തിങ്കളാഴ്ച) സംഭവം നടന്നത്. അന്നേദിവസം നോര്‍ത്ത് ടെക്‌സാസിലുടനീളം 100 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളിലുള്ള കനത്ത ചൂടിനെ തുടര്‍ന്ന് ഹീറ്റ് അഡൈ്വസറി നിലവിലുണ്ടായിരുന്നു.

സര്‍വെയ്‌ലന്‍സ് ദൃശ്യങ്ങള്‍ പ്രകാരം ഉച്ചയ്ക്ക് ഏകദേശം 12:20-ഓടെ ലിറ്റില്‍ എല്‍മിലെ തോണ്‍ഹില്‍ ലെയിന്‍ ഗ്രേസ്റ്റോണ്‍ ഡ്രൈവ് പ്രദേശത്ത് താക്കറിന്റെ USPS വാഹനം ഹസാര്‍ഡ് ലൈറ്റുകള്‍ തെളിഞ്ഞ നിലയില്‍ നിര്‍ത്തിയിട്ടതായി കാണപ്പെട്ടു. തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണിയോടെ വാഹത്തിനുള്ളില്‍ ബോധരഹിതനായി കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ലിറ്റില്‍ എല്‍ം ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥലത്തെത്തി.

രക്ഷാപ്രവര്‍ത്തകര്‍ സി.പി.ആര്‍. നല്‍കിയെങ്കിലും ഉമേഷ്‌കുമാര്‍ താക്കറിനെ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.

മരണം അതിശക്തമായ ചൂടുമായി നേരിട്ട് ബന്ധപ്പെട്ടതാണോ എന്ന കാര്യം ഡടജട ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

സംഭവത്തിന് പിന്നാലെ നാഷണല്‍ റൂറല്‍ ലെറ്റര്‍ കാരിയേഴ്‌സ് അസോസിയേഷന്‍ (NRLCA) താക്കറിന്റെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും അനുശോചനം രേഖപ്പെടുത്തി. അതേസമയം, നാഷണല്‍ അസോസിയേഷന്‍ ഓഫ് ലെറ്റര്‍ കാരിയേഴ്‌സ് (NALC) നേതാക്കള്‍ തപാല്‍ ജീവനക്കാര്‍ക്കായി കൂടുതല്‍ സുരക്ഷയും ചൂടുകാല തൊഴില്‍ സംരക്ഷണ നടപടികളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

അയല്‍വാസികള്‍ പറയുന്നതനുസരിച്ച്, തപാല്‍ വാഹനം ഏറെ നേരം ഒരിടത്ത് നില്‍ക്കുന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസ് വാഹനങ്ങളും അഗ്‌നിശമനസേനയും എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതായി അവര്‍ പറഞ്ഞു.

ഡാലസ്‌ഫോര്‍ട്ട് വേര്‍ത്ത് മേഖലയിലെ അതിശക്തമായ വേനല്‍ച്ചൂടില്‍ തപാല്‍ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയര്‍ത്തുന്ന സംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 2023-ല്‍ ഡാലസില്‍ തപാല്‍ ജീവനക്കാരനായ യൂജിന്‍ ഗേറ്റ്‌സും, 2025-ല്‍ ജേക്കബ് ടെയ്ലറും ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവങ്ങള്‍ക്കും പിന്നാലെയാണ് ഈ ദുരന്തം.

 

ജോര്‍ദാനില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികയ്ക്ക് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ ആദരാഞ്ജലി

By: 600002 On: Jul 23, 2026, 6:25 PM



 

പ്രസാദ് തീയാടിക്കല്‍


പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ജോര്‍ദാനില്‍ ഔദ്യോഗിക സൈനിക ചുമതല നിര്‍വഹിക്കുന്നതിനിടെ കൊല്ലപ്പെട്ട മൂന്ന് അമേരിക്കന്‍ സൈനികരില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ വംശജയായ സാര്‍ജന്റ് ആഞ്ചല്‍ സാറാ റാംപേഴ്‌സാഡ് (28) ന്റെ മരണത്തില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ പ്രധാനമന്ത്രി കമല പ്രസാദ്-ബിസ്സേസര്‍ അനുശോചനം രേഖപ്പെടുത്തി.

വിദേശകാര്യ-കാരിക്കോം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, അമേരിക്കന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും, മരണമടഞ്ഞ മൂന്ന് സൈനികരുടെ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ സര്‍ക്കാരിന്റെയും ജനങ്ങളുടെയും പേരില്‍ പ്രധാനമന്ത്രി അഗാധമായ അനുശോചനം അറിയിച്ചു.

ജര്‍മ്മനിയിലെ ആന്‍സ്ബാക്ക് ആസ്ഥാനമായ 52-ാം എയര്‍ ഡിഫന്‍സ് ആര്‍ട്ടില്ലറി ബ്രിഗേഡില്‍ സേവനമനുഷ്ഠിച്ചിരുന്ന സാര്‍ജന്റ് റാംപേഴ്‌സാഡിന്റെ പിതാവ് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ സ്വദേശിയും മാതാവ് അമേരിക്കന്‍ പൗരയുമാണ്. അമേരിക്കന്‍ പതാകയ്ക്ക് കീഴില്‍ സേവനമനുഷ്ഠിച്ചിരുന്നെങ്കിലും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുമായുള്ള പാരമ്പര്യബന്ധം രാജ്യത്തിന് പ്രത്യേക അഭിമാനവും വേദനയും സമ്മാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അമേരിക്കന്‍ അധികൃതര്‍ ന്യൂയോര്‍ക്കിലെ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ ആക്ടിംഗ് വൈസ് കോണ്‍സുലേറ്റിനെ ഔദ്യോഗികമായി മരണവിവരം അറിയിച്ചതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രി ഷോണ്‍ സോബേഴ്‌സ് സൈനികയുടെ പിതാവുമായി ബന്ധപ്പെട്ടു അനുശോചനം അറിയിച്ചു. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ കുടുംബത്തെ സന്ദര്‍ശിച്ച് രാജ്യത്തിന്റെ അനുശോചനവും പിന്തുണയും അറിയിച്ചു.

രാജ്യസേവനത്തിനായി ജീവന്‍ സമര്‍പ്പിച്ച സാര്‍ജന്റ് റാംപേഴ്‌സാഡിനെയും മറ്റ് രണ്ട് അമേരിക്കന്‍ സൈനികരെയും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ ആദരപൂര്‍വം അനുസ്മരിക്കുന്നതായും, അവരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കപ്പെടില്ലെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അനുശോചനം അറിയിച്ച സര്‍ക്കാര്‍, അവരുടെ ധീരസേവനത്തിന്റെ ഓര്‍മ്മ എന്നും നിലനില്‍ക്കട്ടെയെന്നും പ്രാര്‍ത്ഥിച്ചു.

 

ഐ.സി.ഇ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു; ജൂലൈ 24 വെള്ളിയാഴ്ച ഹൂസ്റ്റണില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ജനകീയ കൂട്ടായ്മ

By: 600002 On: Jul 23, 2026, 10:53 AM



പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) ഏജന്റിന്റെ വെടിവെപ്പില്‍ ലോറെന്‍സോ സല്‍ഗാഡോ അരാവുജോ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊലപാതകത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ജൂലൈ 24 വെള്ളിയാഴ്ച ഹൂസ്റ്റണില്‍ സമ്പൂര്‍ണ്ണ ഹര്‍ത്താലിനും പ്രതിഷേധ പരിപാടികള്‍ക്കും (Day of Action) വിവിധ സമുദായ-സാമൂഹിക സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്തു.

സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തുക, വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിടുക, അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുക, ഒപ്പമുണ്ടായിരുന്ന ദൃക്‌സാക്ഷികളെ ഉടന്‍ മോചിപ്പിക്കുക, ഹൂസ്റ്റണ്‍ പോലീസും ഐ.സി.ഇയും തമ്മിലുള്ള സഹകരണം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

ജൂലൈ 7-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തം രക്ഷാര്‍ത്ഥമാണ് വെടിവെച്ചതെന്നാണ് ഫെഡറല്‍ ഏജന്‍സിയുടെ വാദമെങ്കിലും, ദൃക്‌സാക്ഷികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇത് നിഷേധിച്ചിട്ടുണ്ട്. അതേസമയം, വാഹനത്തിലുണ്ടായിരുന്ന പ്രധാന ദൃക്‌സാക്ഷികളെ നാടുകടത്തുന്നത് ഫെഡറല്‍ കോടതി താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്.