ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബറില്‍ സിന്‍സിനാറ്റിയില്‍ 

By: 600002 On: Jul 28, 2026, 7:19 AM



 

സിന്‍സിനാറ്റി (ഒഹായോ): വടക്കേ അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ പ്രമുഖ കൂട്ടായ്മയായ ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ് (IAPC) തങ്ങളുടെ 11-മത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ (IMC2026) തീയതികള്‍ പ്രഖ്യാപിച്ചു. 2026 ഒക്ടോബര്‍ 16 മുതല്‍ 18 വരെ ഒഹായോയിലെ സിന്‍സിനാറ്റിയുള്ള മാരിയറ്റ് ഡെല്‍റ്റ ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. 

ലോകമെമ്പാടുമുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, മാധ്യമ സ്ഥാപന മേധാവികള്‍, സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ മൂന്ന് ദിവസം നീളുന്ന ഈ ആഗോള സംഗമത്തില്‍ പങ്കെടുക്കും.
മാധ്യമരംഗത്തെ മികവും ധാര്‍മ്മികതയും പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്നതിനുമായി 2013-ല്‍ രൂപീകരിച്ച ലാഭരഹിത സംഘടനയായ ഐ.എ.പി.സി. വര്‍ഷം തോറുമാണ് ഈ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്.

പ്രധാന പരിപാടികള്‍:

ഉദ്ഘാടന സമ്മേളനം: ഒക്ടോബര്‍ 16 വെള്ളിയാഴ്ച ഔദ്യോഗിക ചടങ്ങുകളോടെ സമ്മേളനം ആരംഭിക്കും. തുടര്‍ന്ന് വൈകുന്നേരം കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കും.

വര്‍ക്ക്ഷോപ്പുകളും പാനല്‍ ചര്‍ച്ചകളും: വാര്‍ത്താമുറികളിലെ പുതിയ സാങ്കേതികവിദ്യകള്‍, മാധ്യമ ധാര്‍മ്മികത, മീഡിയ സംരംഭകത്വം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ നയിക്കുന്ന ചര്‍ച്ചകളും ശില്‍പ്പശാലകളും ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും.

ഗ്രാന്‍ഡ് ഗാല & സമാപന ചടങ്ങ്: ഒക്ടോബര്‍ 17 ശനിയാഴ്ച വൈകുന്നേരം 6:30-ന് (EST) പ്രധാന ആഘോഷ പരിപാടികള്‍ നടക്കും. വിശിഷ്ട വ്യക്തികള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണം, പുസ്തക പ്രകാശനം, പ്രത്യേക സ്മരണികയുടെ പ്രകാശനം, ഗ്രാന്‍ഡ് ഗാല ഡിന്നര്‍ എന്നിവയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

 

ആറാമത് എക്യൂമെനിക്കല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 1-ന് ശനിയാഴ്ച 

By: 600002 On: Jul 28, 2026, 7:08 AM



 

ജീമോന്‍ റാന്നി (പിആര്‍ഒ)

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ICECH) സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026 ഓഗസ്റ്റ് 1-ാം തീയതി (ശനിയാഴ്ച) രാവിലെ 8:30 മുതല്‍ സ്റ്റാഫോര്‍ഡിലുള്ള ഹൂസ്റ്റണ്‍ ബാഡ്മിന്റണ്‍ സെന്ററില്‍ (10550 W Airport Blvd, Stafford, TX 77477) നടക്കും.

പുരുഷ വിഭാഗം (Men's Open), വനിതാ വിഭാഗം (Women's Open), 50 വയസും അതിലധികവുമുള്ള സീനിയേഴ്‌സ് വിഭാഗം (Seniors 50+) എന്നീ ഡബിള്‍സ് മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിജയികള്‍ക്ക് എവര്‍ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും സമ്മാനിക്കും. കൂടാതെ Best Player, Rising Star എന്നീ പ്രത്യേക പുരസ്‌കാരങ്ങളും നല്‍കും.

സൗഹൃദവും കായികമനോഭാവവും പ്രോത്സാഹിപ്പിക്കുന്ന ഈ ടൂര്‍ണമെന്റില്‍ വിവിധ ഇടവകകളില്‍ നിന്നുള്ള 16 ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരാര്‍ത്ഥികള്‍ക്കും കായികപ്രേമികള്‍ക്കും കുടുംബസമേതം എത്തി ഈ കായികമേള വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

ഉമ്മന്‍ തോമസ് ( Royal ട്രാവല്‍ ആന്‍ഡ് ടൂര്‍സ്) , ചാണ്ടപ്പിള്ള മാത്യൂസ് ( TWFG ഇന്‍ഷുറന്‍സ് ) എന്നിവരാണ് ടൂര്‍ണമെന്റ് സ്പോണ്‍സര്‍മാര്‍.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

പ്രസിഡന്റ്: റവ. ഡോ. ഐസക് ബി. പ്രകാശ് - 832 997 9788
റവ. ഫാ. ജെക്കു സഖറിയ - 832 466 3153
സെക്രട്ടറി: ഷാജന്‍ ജോര്‍ജ് - 832 452 4195
ട്രഷറര്‍: രാജന്‍ അങ്ങാടിയില്‍ - 713 459 4704
സ്‌പോര്‍ട്‌സ് കണ്‍വീനര്‍: ജിനോ ജേക്കബ് - 832 858 1138
ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍: മൈക്കിള്‍ ജോയ് 832 732 1409
കോര്‍ഡിനേറ്റര്‍: ജോജി ജോസഫ് 713 515 8432

 

സീയാറ്റില്‍ വെടിവെയ്പ്പ്: മൂന്ന് മരണം, നാല് പേര്‍ക്ക് പരിക്ക്; മൂന്നാമത്തെ പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി പോലീസ്

By: 600002 On: Jul 28, 2026, 7:02 AM



 

പി പി ചെറിയാന്‍

സീയാറ്റില്‍: യു.എസിലെ സീയാറ്റില്‍ സെന്ററില്‍ നടന്ന 'ബൈറ്റ് ഓഫ് സീയാറ്റില്‍' ഭക്ഷ്യമേളയ്ക്കിടെയുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 2 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മൂന്ന് പേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പരസ്പരം വെടിവെയ്ക്കുന്നതിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ഏറ്റുമുട്ടലില്‍ പങ്കെടുത്ത 19-കാരനായ ജൂനിയര്‍ സി നികോ സെമോ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ 56-കാരിയായ ആഷ്ലി വൈറ്റ്ഹെഡ് ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് 15-കാരനായ ഒരു പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നാമത്തെ പ്രതിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 2 വയസ്സുകാരന്‍ ഉള്‍പ്പെടെയുള്ളവര്‍ തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടു.

എഫ്.ബി.ഐ , എ.ടി.എഫ് , പ്രാദേശിക പോലീസ് എന്നിവരുള്‍പ്പെടെയുള്ള വന്‍ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവസ്ഥലത്ത് സി.സി.ടി.വി ക്യാമറകള്‍ ഇല്ലാതിരുന്നതിനാല്‍ പ്രതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.