ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ 644-ാമത് പ്രാര്‍ത്ഥനാ സംഗമം സമാപിച്ചു

By: 600002 On: Sep 16, 2026, 2:33 PM


 

പി പി ചെറിയാന്‍

ഓസ്റ്റിന്‍(ടെക്‌സസ്): 2026 സെപ്റ്റംബര്‍ 15-ന് നടന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ (ഐ.പി.എല്‍)കുടുംബത്തിന്റെ 644-ാമത് ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ സംഗമം അനുഗ്രഹപ്രദമായി പര്യവസാനിച്ചു. ആഗോളതലത്തില്‍ സമാധാനത്തിനായി പ്രാര്‍ത്ഥിച്ചും വിവിധ ആത്മീയ ശുശ്രൂഷകളോടെയും നടന്ന ഈ യോഗത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. 

ഡിട്രോയിറ്റില്‍ നിന്നുള്ള ഐ പി എല്‍ കോര്‍ഡിനേറ്റര്‍ സി.വി. സാമുവല്‍ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ഓസ്റ്റിനില്‍ നിന്നുള്ള ഏബ്രഹാം ജോസഫ് (ബാബു) പ്രാരംഭ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. വിശുദ്ധ വേദപുസ്തകത്തില്‍ നിന്നുള്ള 1 രാജാക്കന്മാര്‍ 19:1-13 വരെയുള്ള വാക്യങ്ങള്‍ ഓസ്റ്റിനിലെ സാബു ടി. ചെറിയാന്‍ വായിച്ചു.

യോഗത്തില്‍ ഓസ്റ്റിന്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ. കോശി കുര്യന്‍ മുഖ്യസന്ദേശം നല്‍കി. 'കര്‍മ്മേലില്‍ നിന്ന് മരുഭൂമിയിലേക്ക്  ക്ഷീണത്തിലും ദൈവത്തിന്റെ മൃദുസ്വരത്തിലും' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു അച്ചന്റെ പ്രഭാഷണം. ആത്മീയ ക്ഷീണം എല്ലായ്‌പ്പോഴും അവിശ്വാസത്തിന്റെ ഫലമല്ലെന്നും, വലിയ വിശ്വസ്തതയ്ക്കു ശേഷവും അത് ഉണ്ടാകാമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നമ്മുടെ ശക്തി അവസാനിക്കുന്നിടത്ത് ദൈവത്തിന്റെ സാന്നിധ്യം അവസാനിക്കുന്നില്ലെന്നും, നിശ്ശബ്ദ നിമിഷങ്ങളില്‍ ദൈവത്തിന്റെ മൃദുസ്വരം തിരിച്ചറിയാന്‍ സാധിക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

ദൈവത്തെ ആടംബര പ്രകടനങ്ങളിലേക്ക് ചുരുക്കരുത്: കാറ്റിലും ഭൂകമ്പത്തിലും തീയിലും യഹോവ ഉണ്ടായിരുന്നില്ല; പിന്നീട് കേട്ട ഒരു മൃദുസ്വരത്തിലാണ് ദൈവം സംസാരിച്ചത്. ദൈവത്തെ വലിയ ശബ്ദങ്ങളില്‍ മാത്രം അന്വേഷിക്കാതെ, നമ്മുടെ ജീവിതത്തിലെ നിശ്ശബ്ദ നിമിഷങ്ങളില്‍ അവിടുത്തെ സാന്നിധ്യം തിരിച്ചറിയാന്‍ നാം പഠിക്കണം.

മരുഭൂമി ഏലിയാവിന്റെ അവസാന ലക്ഷ്യമായിരുന്നില്ല; അതൊരു പുതിയ ദൗത്യത്തിനായുള്ള ഒരുക്കമായിരുന്നു. നമ്മുടെ യാത്ര കര്‍മ്മേലില്‍ നിന്ന് മരുഭൂമിയിലേക്ക് മാറിയാലും, ദൈവം നമ്മോടൊപ്പമുണ്ട്. ഈ വചനം വായിക്കുമ്പോള്‍, ഏലിയാവിനോടൊപ്പം മരുഭൂമിയില്‍ നടന്ന ദൈവത്തെ നമുക്കും കാണാം.അച്ചന്‍ ഓര്‍മിപ്പിച്ചു

തുടര്‍ന്ന് ലോകസമാധാനത്തിനും വിവിധ രാജ്യങ്ങളിലെ പ്രതിസന്ധികള്‍ക്കും വേണ്ടിയുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടന്നു. ഹൂസ്റ്റണില്‍ നിന്നുള്ള ഏബ്രഹാം കെ. ഇട്ടിച്ചെറിയ ഇതിന് നേതൃത്വം നല്‍കി. ഇസ്രായേല്‍ - ഗാസ, മിഡില്‍ ഈസ്റ്റ്, ഉക്രെയ്ന്‍ - റഷ്യ തുടങ്ങിയ പ്രദേശങ്ങളിലെ യുദ്ധങ്ങള്‍ അവസാനിക്കുന്നതിനും ലോകത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനും യോഗത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു.

യോഗത്തിന്റെ ഒടുവില്‍ ഹൂസ്റ്റണിലെ ഐ പി എല്‍ കോര്‍ഡിനേറ്റര്‍   ടി.എ. മാത്യു നന്ദി രേഖപ്പെടുത്തുകയും അടുത്ത ആഴ്ചയിലെ വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ഷിജു ജോര്‍ജ് (ഹൂസ്റ്റണ്‍), ജോസഫ് ടി. ജോര്‍ജ് (രാജു, ഹൂസ്റ്റണ്‍) എന്നിവര്‍ മീറ്റിംഗിന്റെ സാങ്കേതിക ക്രമീകരണങ്ങള്‍ ഏകോപിപ്പിച്ചു.

അടുത്ത സംഗമം: 645-ാമത് ഐ.പി.എല്‍. പ്രാര്‍ത്ഥനാ സംഗമം 2026 സെപ്റ്റംബര്‍ 22-ന് നടക്കും. ഡാളസില്‍ നിന്നുള്ള ശ്രീമതി ഷൈജ എല്‍ധോസ് അന്നത്തെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

 

സതേണ്‍ പോവര്‍ട്ടി ലോ സെന്റര്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ അറസ്റ്റില്‍: ഫെഡറല്‍ അന്വേഷണത്തില്‍ കോടികളുടെ തട്ടിപ്പ് പുറത്ത്  

By: 600002 On: Sep 16, 2026, 2:23 PM



പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: പ്രമുഖ മനുഷ്യാവകാശ സംഘടനയായ 'സതേണ്‍ പോവര്‍ട്ടി ലോ സെന്ററി'ന്റെ (SPLC) ഇന്റലിജന്‍സ് ഡയറക്ടറും എക്സ്ട്രീമിസം ഗവേഷകയുമായ ഹൈഡി ബെയ്റിച്ച് (Heidi Beirich) ഫെഡറല്‍ കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലായി. FBI ഡയറക്ടര്‍ കാഷ് പട്ടേല്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.  

വയര്‍ ഫ്രോഡ് കണ്‍സ്പിറസി ഫെഡറല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ബാങ്കില്‍ വ്യാജ പ്രസ്താവനകള്‍ സമര്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തല്‍ ,പണം വെളുപ്പിക്കല്‍ മറച്ചുവെക്കുന്നതിനുള്ള ഗൂഢാലോചന തുടങ്ങി സംഘടനയുടെ നേതൃത്വവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ഈ നടപടി.  

2007 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഏകദേശം 4.2 ദശലക്ഷം ഡോളറിന്റെ തട്ടിപ്പുകള്‍ക്ക് ഹൈഡി ബെയ്റിച്ച് നേതൃത്വം നല്‍കിയതായി പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. തങ്ങള്‍ എതിര്‍ക്കുന്നതായി അവകാശപ്പെടുന്ന തീവ്രവാദ സംഘടനകളുടെ തലപ്പത്തുള്ളവര്‍ക്ക് പണം എത്തിച്ചു നല്‍കാനായി, ദാതാക്കളെ കബളിപ്പിച്ച് തെറ്റായതും വഞ്ചനാപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ ഫണ്ട് സ്വരൂപിച്ചു എന്നാണ് പ്രധാന ആരോപണം.  

തീവ്രവാദ ഗ്രൂപ്പുകളെ നേരിടാനെന്ന പേരില്‍ ദാതാക്കളില്‍ നിന്നും സമാഹരിച്ച തുക ദുരുപയോഗം ചെയ്തുവെന്ന കേസില്‍ SPLCയും കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. എന്നാല്‍ രാഷ്ട്രീയ പ്രേരിതമാണ് ഈ നടപടിയെന്നും, തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ പോരാട്ടം നടത്തിയതിനാണ് ഹൈഡി ബെയ്റിച്ചിനെ ലക്ഷ്യമിടുന്നതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.  

 

ന്യൂയോര്‍ക്കില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം നടത്തിയ പരിശോധനയില്‍ 2,197 പേര്‍ അറസ്റ്റില്‍

By: 600002 On: Sep 16, 2026, 2:17 PM




പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ഉടനീളം ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം നടത്തിയ വന്‍തോതിലുള്ള പരിശോധനയില്‍ 2,197 പേര്‍ അറസ്റ്റിലായി. ന്യൂയോര്‍ക്ക് സിറ്റി, ലോംഗ് ഐലന്‍ഡ്, ഹഡ്‌സണ്‍ വാലി, മറ്റ് വടക്കന്‍ കൗണ്ടികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

എന്നാല്‍ പ്രാദേശിക നിയമപാലകരും ഐസ് (ICE) ഉദ്യോഗസ്ഥരും തമ്മിലുള്ള സഹകരണത്തിന് ന്യൂയോര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വിഷയം ഫെഡറല്‍ കോടതിയിലേക്ക് നീങ്ങി. ഫെഡറല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി സ്വമേധയാ സഹകരിക്കുന്നതില്‍ നിന്ന് തടയാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി 15 കൗണ്ടി ഷെരിഫുമാര്‍ കോടതിയില്‍ ഹര്‍ജി നല്‍കി.

ഈ സംഭവവികാസങ്ങളോടെ ന്യൂയോര്‍ക്കിലെ കുടിയേറ്റ നിയന്ത്രണം രണ്ട് മുന്‍നിര പോരാട്ടങ്ങളായി മാറിയിരിക്കുകയാണ്. ഒന്ന് ഫെഡറല്‍ തലത്തിലുള്ള പരിശോധനകളാണെങ്കില്‍, മറ്റൊന്ന് തിരഞ്ഞെടുക്കപ്പെട്ട ഷെരിഫുമാരുടെ മേല്‍ ആല്‍ബണി സര്‍ക്കാരിന് എത്രത്തോളം നിയന്ത്രണം ചെലുത്താനാകും എന്ന് പരിശോധിക്കുന്ന നിയമപോരാട്ടവുമാണ്.