ഖത്തര്‍ ഗ്യാസ് ഫാക്ടറിയില്‍ സ്‌ഫോടനം: 13 മരണം; 12 പേരും ഇന്ത്യക്കാര്‍ 

By: 600002 On: Jun 23, 2026, 12:27 PM

 


ഖത്തര്‍ റാസ് ലഫാന്‍ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍, മരിച്ചവരില്‍ 12 പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. മരിച്ചവരുടെ കുടുംബങ്ങളുമായി സര്‍ക്കാര്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാനും ഇന്ത്യയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തര്‍ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്. 

പരുക്കേറ്റ ഇന്ത്യക്കാരുടെ കാര്യത്തില്‍ ആശയവിനിമയം തുടരുകയാണെന്നും എല്ലാ സകയാവും നല്‍കുമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.

സ്‌ഫോടനത്തില്‍ മരിച്ചവരില്‍ കോഴിക്കോട് സ്വദേശിയും ഉള്‍പ്പെടുന്നുണ്ട്. തൂണേരി വെള്ളൂര്‍ സ്വദേശി അര്‍ജുനാണ് മരിച്ചത്. ഇന്ത്യക്കാരും പാകിസ്താന്‍ പൗരന്‍മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഖത്തര്‍ അധികൃതര്‍ അറിയിച്ചിരുന്നു. 

ഞായറാഴ്ച രാത്രിയാണ് റാസ് ലഫാന്‍ വ്യവസായ മേഖലയില്‍ സ്‌ഫോടനം ഉണ്ടായത്. എല്‍എന്‍ജി നിര്‍മാണം അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്ന ഈ പ്രദേശത്തെ ഒരു പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്. 

 

 

ഇറാന്‍-അമേരിക്ക ആദ്യവട്ട ചര്‍ച്ച അവസാനിച്ചത് കടുത്ത സംഘര്‍ഷത്തില്‍

By: 600002 On: Jun 23, 2026, 12:11 PM



 

പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്കില്‍ ആരംഭിച്ച അമേരിക്ക  ഇറാന്‍ ഒന്നാംവട്ട ഔദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. കടുത്ത വാക്‌പോരും നാടകീയതയും നിറഞ്ഞ ആദ്യഘട്ട പ്രതിനിധിതല ചര്‍ച്ച ഏകദേശം 80 മിനിറ്റോളം നീണ്ടുനിന്നു.

ചര്‍ച്ചയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളിലൂടെ നടത്തിയ കടുത്ത പ്രസ്താവനകള്‍ വലിയ സംഘര്‍ഷത്തിന് കാരണമായി. ലെബനോണില്‍ ഹിസ്ബുല്ലയെ നിയന്ത്രിക്കാന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ ഇറാന് നേരെ വീണ്ടും ശക്തമായ സൈനിക ആക്രമണമുണ്ടാകുമെന്ന് ട്രംപ് 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമിലൂടെ മുന്നറിയിപ്പ് നല്‍കി. 

ചര്‍ച്ചകളില്‍ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് അമേരിക്കന്‍ സൈന്യം പിടിച്ചെടുക്കുമെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ഭീഷണി മുഴക്കി.

 

യു.എസ്. പൗരത്വത്തിനായുള്ള അപേക്ഷാ ഫീസ് ട്രംപ് ഭരണകൂടം 75% വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു

By: 600002 On: Jun 23, 2026, 10:35 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: യു.എസ്. പൗരത്വത്തിനായുള്ള അപേക്ഷാ ഫീസ് ട്രംപ് ഭരണകൂടം 75% വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ആഭ്യന്തര സുരക്ഷാ വകുപ്പ്  സമര്‍പ്പിച്ച പുതിയ നിര്‍ദ്ദേശപ്രകാരം, നിലവിലെ പേപ്പര്‍ അപേക്ഷാ ഫീസ് 760 ഡോളറില്‍ നിന്ന് 1,330 ഡോളറായി (570 ഡോളറിന്റെ വര്‍ദ്ധനവ്) ഉയരും.

അപ്പീല്‍ ബോര്‍ഡിന് മുന്നില്‍ പുനഃപരിശോധന ആവശ്യപ്പെടുന്നതിനുള്ള ഫീസ് 830 ഡോളറില്‍ നിന്ന് 1,475 ഡോളറായും വര്‍ദ്ധിപ്പിക്കും. മിക്ക ഫീസ് ഇളവുകളും നിര്‍ത്തലാക്കുമെങ്കിലും, നിലവിലുള്ളതും മുന്‍കാലങ്ങളിലുള്ളതുമായ സായുധ സേനാ അംഗങ്ങളെ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

അപേക്ഷകളുടെ പരിശോധന കൃത്യമായി നടത്തുന്നതിനാണ് ഫീസ് വര്‍ദ്ധിപ്പിക്കുന്നതെന്നാണ് വിശദീകരണം. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടിയ ശേഷം, കുറഞ്ഞത് 60 ദിവസങ്ങള്‍ക്കുള്ളില്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.